വാഹന മോഡിഫിക്കേഷന്‍ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗർമാര്‍ക്ക് എട്ടിന്റെ പണി! എംവിഡിക്ക് ഇനി പിടിപ്പത് പണി
നന്നായി മോഡിഫൈ ചെയ്ത വാഹനങ്ങള്‍ കാണാന്‍ നല്ല ഭംഗിയൊക്കെയാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നത് പരമോന്നത നീതിപീഠം വര്‍ഷങ്ങള്‍ക്ക് മുമ്പേ മൂക്കുകയറിട്ടതാണ്. എന്നിരുന്നാലും കേരളം പോലുള്ള പല സംസ്ഥാനങ്ങളിലും 'മോഡിഫൈഡ്' വാഹനങ്ങള്‍ ഇന്നും നിരത്തിലെ സ്ഥിരം കാഴ്ചയാണ്.
സോഷ്യല്‍ മീഡിയയില്‍ നല്ല കാഴ്ചക്കാരെ ലഭിക്കുമെന്നതിനാല്‍ ഇത്തരം വാഹനങ്ങളുടെ വീഡിയോ പങ്കുവെച്ച് പണം സമ്പാദിക്കുന്ന വ്‌ളോഗര്‍മാരും കുറവല്ല. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് കേരള ഹൈകോടതിയിപ്പോള്‍. മേഡിഫിക്കേഷനെയും അത് പ്രോത്സാഹിപ്പിക്കുന്ന വേ്‌ലാഗര്‍മാരെയും കുറിച്ച് ബഹുമാനപ്പെട്ട ഹൈകോടതി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമുക്ക് വിശദമായി നോക്കാം.

നമ്മുടെ നാട്ടില്‍ വാഹനങ്ങള്‍ രൂപമാറ്റം നടത്തുന്നതിനെതിരെ കര്‍ശന നടപടികളാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും സ്വീകരിച്ച് വരുന്നത്. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും പളപളക്കുന്ന സ്റ്റിക്കറുകളും എല്‍ഇഡി ലൈറ്റുകളും ഘടിപ്പിച്ച ബസുകള്‍ക്കും ഹെവി മോഡിഫിക്കേഷന്‍ വരുത്തിയ കാറുകള്‍ക്കുമെല്ലാം ഫാന്‍സ് കൂടുതലാണ്. പലപ്പോഴും ഇത്തരം വാഹനങ്ങളെ കുറിച്ച് യൂട്യൂബര്‍മാര്‍ ചെയ്യുന്ന വീഡിയേകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മാസ് ബിജിഎമ്മിട്ട് മോഡിഫൈഡ് വാഹനങ്ങളുടെ റീല്‍സും ഷോര്‍ട്‌സുമെല്ലാം ഇ-ലോകം ഭരിക്കും.
മോഡിഫൈഡ് എല്‍ഇഡി ലൈറ്റുകളുള്ള ബസുകള്‍ ഉള്‍പ്പെടെ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ നടപടിയെടുക്കാനും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റില്‍ പിജി അജിത്ത് കുമാറുമടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ശബരിമല സ്‌പെഷ്യല്‍ കമീഷണറുടെ റിപ്പോര്‍ട്ടിന്‍മേല്‍ സേഫ് സോണ്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിയുടെ നിര്‍ദേശം.

ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (AIS) 008-ലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുസ്ഥലത്ത് ഉപയോഗിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കോടതി വ്യക്തമാക്കി. കാര്‍നെറ്റ് വഴി വിദേശരാജ്യത്തെ വണ്ടികള്‍ നമ്മുടെ നാട്ടിലെത്തിക്കുന്നത് ഇന്ന് ഒരു ട്രെന്‍ഡാണ്. എന്നാല്‍ കാര്‍നെറ്റ് വഴി കൊണ്ടുവരുന്ന വാഹനങ്ങളും പൊതുസ്ഥലങ്ങളില്‍ രൂപമാറ്റം വരുത്തിയ നിലയില്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ ഇനി എട്ടിന്റെ പണി കിട്ടുമെന്നാണ് കോടതി വിധി സൂചിപ്പിക്കുന്നത്.
രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ മാത്രമല്ല യുട്യൂബിലും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇവ പങ്കുവെച്ചുകൊണ്ട് അത്തരം വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വ്‌ലോഗര്‍മാര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി പറഞ്ഞു. ആഫ്റ്റര്‍ മാര്‍ക്കറ്റ് മള്‍ട്ടി-കളര്‍ എല്‍ഇഡി / ലേസര്‍ / നിയോണ്‍ ലൈറ്റുകള്‍, ഫ്‌ലാഷ്‌ലൈറ്റുകള്‍ എന്നിവ ഫിറ്റ് ചെയ്ത വാഹനങ്ങള്‍ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, കാല്‍നടയാത്രക്കാര്‍, മറ്റ് റോഡ് ഉപയോക്താക്കള്‍, എന്നിവരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നതായി കോടതി നിരീക്ഷിച്ചു.

അതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. 'എജെ ടൂറിസ്റ്റ് ബസ് ലവര്‍', 'നസ്രു വ്‌ലോഗര്‍', 'നജീബ് സൈനുല്‍', 'മോട്ടോ വ്‌ലോഗര്‍' തുടങ്ങിയ യൂട്യൂബ് ചാനലുകള്‍ മുന്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ തന്നെ പൊതു സ്ഥലങ്ങളില്‍ മോഡിഫിക്കേഷന്‍ ചെയ്ത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മറ്റ് റോഡ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നതിനാല്‍ ഇത് ഗുരുതരമായ കുറ്റമാണെന്ന കോടതി വ്യക്തമാക്കി.
നിയമപ്രകാരമുള്ള ശിക്ഷകള്‍ക്ക് പുറമെ അനധികൃതമായി വാഹനത്തില്‍ വരുത്തുന്ന ഓരോ മാറ്റത്തിനും 5000 രൂപ പിഴ ചുമത്താന്‍ കോടതി അധികൃതരോട് ആവശ്യപ്പെട്ടു. പൊതുവേ മോഡിഫിക്കേഷനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന കേരള എംവിഡി കോടതിയുടെ പുതിയ ഉത്തരവിന്‍മേല്‍ എങ്ങനെയാകും പ്രതികരിക്കുകയെന്നാണ് വാഹന ലോകം ഉറ്റുനോക്കുന്നത്. മലബാറിലെ വിവിധ ഭാഗങ്ങളില്‍ കാര്‍നെറ്റില്‍ കൊണ്ടുവന്ന കാറുകള്‍ ചുറ്റിക്കറങ്ങുന്നത് സാധാരണ കാഴ്ചയായി മാറിയിട്ടുണ്ട്.
ഇത്തരം വാഹനങ്ങള്‍ക്കെതിരെ എങ്ങനെയാകും ഇനി അധികൃതരുടെ സമീപനമെന്നത് കണ്ടറിയണം. ലൈറ്റിന്റെ തീവ്രത, സൗണ്ട് ലെവല്‍, സണ്‍ഫിലിം എന്നിവ പരിശോധിക്കുന്നതിന് ആവശ്യമായ അത്യാധുനിക ഉപകരണങ്ങള്‍ കേരള എംവിഡിയുടെ പക്കലുണ്ട്. ഇനി വരുന്ന ദിവസങ്ങളില്‍ ഇവക്ക് കുറച്ച് കൂടുതല്‍ പണിയെടുക്കേണ്ടി വരും. കോടതി നിര്‍ദേശ പ്രകാരം മോഡിഫൈഡ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വേ്‌ലാഗര്‍മാര്‍ക്കെതിരെ എന്ത് നടപടിയെടുക്കുമെന്നും നമുക്ക് കാത്തിരുന്ന് കാണാം.
Source: Livelaw


Click it and Unblock the Notifications








