ഡ്രൈവിങ്ങ് സ്കൂൾ ഉടമകൾക്ക് 'എട്ടിൻ്റെ പണി', ടെസ്റ്റ് പരിഷ്കരണത്തിനെതിരെയുളള ഹർജി തളളി ഹൈകോടതി
കേരളത്തിലെ ഡ്രൈവിങ്ങ് സ്കൂൾ വിഷയം കൊടുമ്പിരി കൊണ്ട് നിൽക്കുന്ന ഈ സമയത്ത് മറ്റൊരു തിരിച്ചടി കൂടെ കിട്ടിയിരിക്കുകയാണ്. പുതിയ ഡ്രൈവിങ്ങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ്ങ് സ്കൂൾ ഉടമകൾ ഹൈകോടതിയിൽ കൊടുത്ത ഹർജി തളളിയിരിക്കുകയാണ്. പുതിയ പരിശീലന രീതിയും ടെസ്റ്റും സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയത് കൊണ്ട് സർക്കാർ നിശ്ചയിച്ചിരിക്കുന്ന പരിഷ്കരണങ്ങൾ നടപ്പാക്കാനുളള അധികാരമുണ്ട്.
മെയ് ഒന്ന് മുതൽ സംസ്ഥാനത്ത് നടത്തുമെന്ന് അറിയിച്ചിരുന്ന മാറ്റങ്ങൾ അതേ പടി നടത്തിയിരുന്നു. ഗതാഗത വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് പറഞ്ഞു കൊണ്ട് ടെസ്റ്റിനിടെ ഡ്രൈവിങ്ങ് സ്കൂൾ ഉടമകൾ വലിയ പ്രതിഷേധം നടത്തിയിരുന്നു. പല തവണ ഡ്രൈവിങ്ങ് സ്കൂൾ ഉടമകൾ ടെസ്റ്റ് ബഹിഷ്കരിച്ചിരുന്നു. എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും നിലപാടിൽ നിന്ന് ഒരടി പിന്നിലേക്ക് പോകില്ല എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

പ്രധാനമായി ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ചേര്‍ന്ന് പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആക്കി കുറച്ചതാണ് ഡ്രൈവിങ്ങ് സ്‌കൂളുകാരെ പ്രകോപിതരാക്കാനുളള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഓഫീസുകളില്‍ ടെസ്റ്റിനു സ്ഥലമൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും ഒന്നരമാസം കാത്തിരുന്നിട്ടും തുക അനുവദിക്കാത്തത് കൊണ്ട് കാര്യങ്ങളൊന്നും ഇതു വരെ നടത്തിയിട്ടില്ല.
ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളില്ലെന്നും ടെസ്റ്റ് കാര്യക്ഷമമല്ലെന്നും പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വാഹനങ്ങൾക്ക് ഇൻഷുറൻസ് പോലുമില്ല എന്നാണ് എജിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കോഴിക്കോട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 37 ടെസ്റ്റിങ് ഗ്രൗണ്ടുകളിലായിരുന്നു കഴിഞ്ഞവര്‍ഷം പരിശോധന നടത്തിയതിൻ്റെ ഭാഗമായിട്ടാണ് റിപ്പോർട്ട്.

കേരളത്തിൽ ആദ്യമായിട്ടാണ് അക്കൗണ്ടന്റ് ജനറൽ പരിശോധന നടത്തുന്നത്. എല്ലാ ടെസ്റ്റിങ് ഗ്രൗണ്ടുകളിലും എച്ച് ട്രാക്കിന്റെകൂടെ പാര്‍ക്കിങ് ട്രാക്ക് വേണമെന്ന കാര്യത്തിൽ നിഷ്‌കര്‍ഷയുണ്ടെങ്കിലും 34-ലും അത് ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പലയിടത്തും ഇരുചക്ര വാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടില്‍ത്തന്നെ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ലേണേഴ്‌സ് ലൈസന്‍സ് എടുത്ത ആളുകള്‍ക്ക് റോഡ് സുരക്ഷയെ പറ്റിയുളള ക്ലാസ് കൊടുക്കണമെന്നാണ് നിയമം.
23 ഗ്രൗണ്ടുകളില്‍ വന്നവര്‍ക്കും റോഡ് സുരക്ഷാ ക്ലാസ് ലഭിച്ചിരുന്നില്ല എന്നു റിപ്പോർട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് എജി ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി പറഞ്ഞിരുന്ന ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടപ്പിലാക്കാനുളള സാധ്യതകളും കുറവാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മോട്ടോര്‍വാഹനവകുപ്പിന്റെ എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകളും മന്ത്രി നിഷ്കർശിക്കുന്ന രീതിയിലേക്ക് മാറ്റാനും സാധിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ പുത്തൻ പരിഷ്കാരങ്ങൾ നടപ്പിലാവാൻ കാലതാമസം എടുക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ട്രാക്കുകളും സ്ഥലം ഏറ്റെടുക്കലിൻ്റേയും ഏറ്റവും വലിയ വിലങ്ങു തടിയായി പറയുന്നത് ധനകാര്യവകുപ്പിൽ നിന്ന് പണം ലഭിച്ചിട്ടില്ല എന്നതാണ്.
എന്നാൽ കാര്യങ്ങളെല്ലാം തകൃതിയായി നടക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ തീരുമാനിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. എല്ലാവർക്കും സംശയമാണ് എന്ന് മുതലാണ് പുതിയ പരിഷ്കരണങ്ങൾ ആരംഭിക്കുന്നത് എന്നും, ഏത് വിധത്തിലാണ് പ്രാക്ടീസ് ചെയ്യേണ്ടത് എന്നും. നിങ്ങൾ ഡ്രൈവിങ്ങ് ടെസ്റ്റിന് പോയവരാണോ എങ്കിൽ നിങ്ങളുടെ അനുഭവവും അഭിപ്രായവും ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുതേ. പുതിൽ പരിഷ്കരത്തിനെ കുറിച്ചുളള നിങ്ങളുടെ അഭിപ്രായം എന്താണ്.


Click it and Unblock the Notifications








