റോബിന് തിരിച്ചടിയായി ഹൈക്കോടതി വിധി; പ്രക്ഷോഭിക്കേണ്ട, കൃത്യമായ നിയമവശങ്ങൾ ഇങ്ങനെ
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള (AITP) കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍, റൂട്ട് ബസായി ഓടുന്നത് നിയമവിരുദ്ധമാണ് എന്ന ഹൈക്കോടതിവിധി റോബിന്‍ ബസിന് കനത്ത തിരിച്ചടിയാകും. ഓൾ ഇന്ത്യ പെര്‍മിറ്റ് നേടിയാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ എവിടേക്കും സര്‍വീസ് നടത്താമെന്ന ബസ്സുടമ ഗിരീഷിന്റെ അവകാശവാദം ശരിയല്ല എന്ന് ഈ വിധി വ്യക്തമാക്കുന്നു.
റോബിനെ പിറകെ നടന്ന് പിഴ ചുമത്തുന്നു...എംവിഡിയുടെ ചൂഷണം... തുടങ്ങി റോബിന്‍ ബസ് ഉടമയെ അന്യായമായി വേട്ടയാടുന്നു എന്ന ആക്ഷേപമാണ് മോട്ടോർ വാഹന വകുപ്പിന് നേരിടേണ്ടി വന്നത്. സാമൂഹ മാധ്യമങ്ങളിലും എംവിഡിക്ക് നേരെയും നടപടികൾക്ക് എതിരേയും രൂക്ഷവിമര്‍ശനവും ഉയര്‍ന്നിരുന്നു എന്നത് നമുക്ക് എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ ഇപ്പോഴത്തെ ഹൈക്കോടതിവിധി റോബിന്‍ കേസിലെ നിയമ നടപടികളെ ശരിവെക്കുന്നു.

ഓൾ ഇന്ത്യ പെര്‍മിറ്റിന്റെ മറവില്‍ സംസ്ഥാനത്തെ ദീര്‍ഘദൂരപാതകള്‍ കൈവശപ്പെടുത്താനുള്ള അന്തർ സംസ്ഥാന ബസ് ലോബിയുടെ നീക്കത്തിന് എതിരെയുള്ള കനത്ത തിരിച്ചടിയായാണ് ഈ വിധിയെ കെഎസ്ആര്‍ടിസിയും മറ്റ് അധികൃതരും കാണുന്നത്. കൊല്ലം നെല്ലേറ്റില്‍ സ്വദേശികളായ 'പുഞ്ചിരി' ബസ്സുടമകള്‍ നല്‍കിയ കേസിലും ഇതേ തരത്തിലാണ് വിധി വന്നത്.
കുറേ നേരമായി ഓൾ ഇന്ത്യ പെർമിറ്റ്, സ്റ്റേജ് കാരേജ് എന്നെല്ലാം കേൾക്കുന്നുണ്ടല്ലോ, ഇവ എന്താണ് എന്ന് നമുക്ക് വിശദ്ധമായി ഒന്നു നോക്കാം. ബസ് സർവീസുകളിൽ സ്റ്റേജ് കാരേജ്, കോൺട്രാക്ട് കാരേജ്, അതോടൊപ്പം പുതിയതായി നിലവിൽ വന്ന ഓൾ ഇന്ത്യ പെർമ്മിറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്?

പല സ്റ്റോപ്പുകളിൽ നിന്നും ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന നാം ദൈനംദിനം യാത്ര ചെയ്യുന്ന നമ്മുടെ നാട്ടിലെ ലൈൻബസുകളെയാണ് സ്റ്റേജ് കാരേജ് എന്ന് വിശേഷിപ്പിക്കുന്നത്. അതേസമയം, മറുവശത്ത് കോൺട്രാക്ട് കാരേജ് എന്നാൽ ഒരു നിശ്ചിത സ്ഥലത്ത് നിന്ന് ആളുകളെ എടുക്കുകയും അവരെ മറ്റൊരു സ്ഥലത്ത് എത്തിക്കുകയും ചെയ്യുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
നമ്മൾ സാധാരണയായി വിനോദയാത്രകൾക്ക് ഉപയോഗിക്കുന്ന ടൂറിസ്റ്റ് ബസുകൾ ഈ കോൺട്രാക്ട് കാരേജിന് ഉദാഹരണമാണ്. സ്റ്റേജ് കാരേജ് വാഹനങ്ങൾക്ക് 1989 മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം താൽക്കാലികമായി സ്പെഷ്യൽ കോൺട്രാക്ട് കാരേജ് പെർമിറ്റ് അനുവദിക്കാൻ നിയമമുണ്ട്, എന്നാൽ യാതൊരു കാണവശാലും കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്ക് സ്റ്റേജ് കാരേജ് പെർമിറ്റ് നൽകാൻ നിയമം അനുശാസിക്കുന്നില്ല.

ഇനി എന്താണ് ഓൾ ഇന്ത്യ പെർമിറ്റ്? ശരിക്കും ഇത് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (AITP) എന്നാണ്. രാജ്യത്തെ ഏത് സംസ്ഥാനത്തേക്കും പോകാനുള്ള പെർമിറ്റ് നമുക്ക് ഓൺലൈനിൽ പണമടച്ച് കരസ്ഥമാക്കാം എന്നതാണ് ഇതിന്റെ സവിശേഷത. ഇതിനുള്ള ടാക്സും ഓൺലൈനായി തന്നെ അടക്കാം. മുമ്പ് നിലവിലുണ്ടായിരുന്ന ഓരോ സംസ്ഥാനത്തിന്റെയും ചെക്ക്പോസ്റ്റുകളിൽ വ്യത്യസ്ത ടാക്സ് അടച്ച് പെർമിറ്റ് നേടുന്ന പഴഞ്ചൻ സിസ്റ്റത്തിന് ഒരു മികവുറ്റ ബദലായിട്ടാണ് ഇത് അവതരിപ്പിച്ചത്.
ഈ പഴയ സംവിധാനം ടൂറിസം മേഘലയുടെ വികസനത്തിന് ഒരു വിലങ്ങ്തടിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് 2023 ഏപ്രിലിൽ ഈ പുത്തൻ പെർമിറ്റ് രംഗത്ത് എത്തിയത്. എന്നാൽ ഈ പരിഷ്കരിച്ച ചട്ട പ്രകാരം ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ടൂറിസ്റ്റുകളുടെ യാത്രയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് വളരെ വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട്. അതോടൊപ്പം സ്റ്റേജ് കാരേജ് വാഹനങ്ങളെ പോലെ വിവിധ ഇടങ്ങളിൽ നിന്ന് ആളുകളെ കയറ്റി ഇറക്കിയുള്ള സർവ്വീസ് പാടില്ല എന്നും വ്യക്തമാക്കുന്നു.

എന്നാൽ നിയമഭേതഗതി വരുത്തി പിന്നാലെ ഇറക്കിയ എക്സിക്യൂട്ടീവ് ഓർഡറിൽ 1989 MVD ആക്ടിലെ 82 മുതൽ 85 വരെയുള്ള വകുപ്പുകൾ പുത്തൻ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുകൾക്ക് ബാധകമല്ല എന്ന് പറയുന്നുണ്ട്. അതായത് ടൂസിറ്റ് ബസുകൾ സ്റ്റാൻഡിൽ പാർക്ക് ചെയ്യുകയോ, സ്റ്റാൻഡിൽ നിന്ന് സർവ്വീസ് നടത്തുകയോ ചെയ്യരുത്.
ടൂറിസ്റ്റ് ബസ് സ്റ്റേജ് കാരേജായി സർവ്വീസ് നടത്തരുത് തുടങ്ങിയ ഈ വ്യവസ്ഥകൾ ബാധകമല്ല എന്നത് ഉയർത്തിക്കാട്ടിയാണ് ബസ് ഓപറേറ്റമാരുടെ വാദം. എന്നാൽ ടൂറിസ്റ്റുകളെ കൊണ്ടുപോകാൻ ആണ് ഈ പെർമിറ്റ് എന്ന സുപ്രധാന വ്യവസ്ഥയാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.
റൂട്ട്, സമയം, ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് സ്റ്റേജ് കാരേജ് പെർമിറ്റ് അനുവദിക്കുന്നത്. എന്നാൽ ഇവിടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ പക്ഷം പിടിച്ച് തങ്ങൾക്ക് ബോധിച്ച പോലെ നിരക്കുകളും സ്റ്റോപ്പുകളും നിശ്ചയിച്ചുള്ള റൂട്ട് സർവ്വീസ് കൃത്യമായ നിയമ ലംഘനം ആണ്.


Click it and Unblock the Notifications








