കേരളത്തിൽ ഇന്ധന വിതരണത്തിന് നിയന്ത്രണം! ഒറ്റത്ത വാങ്ങാനാവുക 200 ലിറ്റർ ഡീസലും 5,000 രൂപയുടെ പെട്രോളും മാത്രം
സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കുന്ന ഇന്ധനത്തിന്റെ അളവിന് അധികൃതർ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഇതനുസരിച്ച് ഒരാൾക്ക് ഒരു തവണ പരമാവധി 5,000 രൂപയുടെ പെട്രോളും 200 ലിറ്റർ ഡീസലും മാത്രമേ പമ്പുകളിൽ നിന്ന് നൽകുകയുള്ളൂ. ഇന്ത്യയിൽ ഇത്തരമൊരു ഇന്ധന വിതരണ നിയന്ത്രണം ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് കാർട്ടോക്കിൽ (Cartoq) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.പെട്രോൾ പമ്പുകളിലെ സ്റ്റോക്ക് ലഭ്യത ഉറപ്പുവരുത്തുന്നതിനായുള്ള വിതരണ മാനേജ്മെന്റ് നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
പെട്ടെന്നുണ്ടാകുന്ന ഇന്ധനക്ഷാമം ഒഴിവാക്കുന്നതിനും പമ്പുകളിൽ ആവശ്യത്തിന് സ്റ്റോക്ക് നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. എണ്ണക്കമ്പനികൾ നിലവിൽ ഹ്രസ്വകാല ആവശ്യങ്ങൾ മാത്രം പരിഗണിച്ചാണ് പമ്പുകളിലേക്ക് ഇന്ധനം എത്തിക്കുന്നത്. ഇതിനാൽ തന്നെ തിരക്കേറിയ സമയങ്ങളിൽ പമ്പുകളിലെ ഇന്ധനം പൂർണ്ണമായും തീർന്നുപോകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാനും എല്ലാ ഉപഭോക്താക്കൾക്കും ഒരുപോലെ ഇന്ധനം ലഭ്യമാക്കാനുമാണ് പുതിയ നിയന്ത്രണം സഹായിക്കുക.

പുതിയ അഡ്വാൻസ് പെയ്മെന്റ് സംവിധാനം
പെട്രോൾ പമ്പുകളിലേക്ക് ഇന്ധനം നൽകുന്ന രീതിയിൽ എണ്ണക്കമ്പനികൾ വരുത്തിയ മാറ്റമാണ് ഈ പുതിയ പ്രതിസന്ധിക്ക് പ്രധാന കാരണം. മുമ്പ് നിലവിലുണ്ടായിരുന്ന ക്രെഡിറ്റ് അഥവാ കടം നൽകുന്ന രീതിക്ക് പകരം പൂർണ്ണമായും മുൻകൂർ പണം നൽകുന്ന അഡ്വാൻസ് പെയ്മെന്റ് സംവിധാനത്തിലേക്ക് കമ്പനികൾ മാറി. ഇതോടെ പമ്പ് ഉടമകൾക്ക് വലിയ തുക ഒന്നിച്ച് മുൻകൂർ നൽകേണ്ടി വരികയും കുറഞ്ഞ ദിവസങ്ങളിലേക്കുള്ള ഇന്ധനം മാത്രം സ്റ്റോക്ക് ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്തു.
കേരളത്തിലാകെ ഏകദേശം 2,500 പെട്രോൾ പമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നാണ് കണക്ക്. ഇവയിലേക്ക് 12,000 ലിറ്റർ മുതൽ 24,000 ലിറ്റർ വരെയുള്ള ടാങ്കറുകളിലാണ് സാധാരണയായി ഇന്ധനം എത്തിക്കാറുള്ളത്. നഗരങ്ങളിലെ വലിയ പമ്പുകളിൽ പ്രതിദിനം പതിനായിരം ലിറ്ററിലധികം ഡീസൽ മാത്രം വിറ്റഴിക്കാറുണ്ട്. പുതിയ അഡ്വാൻസ് പെയ്മെന്റ് രീതി പമ്പ് ഉടമകളുടെ പ്രവർത്തന മൂലധനത്തെ ബാധിച്ചതിനാൽ വിതരണത്തിൽ ചെറിയ തോതിൽ കാലതാമസം നേരിടുന്നുണ്ട്.

സംഘടനകളുടെ വിശദീകരണം
രാജ്യത്ത് നിലവിൽ ഇന്ധനത്തിന് യാതൊരുവിധ ക്ഷാമവുമില്ലെന്ന് പെട്രോൾ ഡിസ്ട്രിബ്യൂട്ടർമാരും കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. വിതരണ ശൃംഖലയിലെ സാങ്കേതികവും ലോജിസ്റ്റിക്ക് സംബന്ധവുമായ കാരണങ്ങളാൽ ഉണ്ടാകുന്ന താൽക്കാലിക തടസ്സങ്ങൾ പരിഹരിക്കാനാണ് ഈ നിയന്ത്രണമെന്നും അവർ അറിയിച്ചു. വിപണിയിൽ ആവശ്യത്തിന് ഇന്ധന ശേഖരം ഉണ്ടെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ നിയന്ത്രണങ്ങൾ സാധാരണക്കാരായ ഇരുചക്ര വാഹന ഉടമകളെയും കാർ യാത്രക്കാരെയും വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയില്ല. ഒരു തവണ 5,000 രൂപയ്ക്ക് പെട്രോൾ അടിക്കുക എന്നത് സാധാരണ വ്യക്തിഗത ഉപഭോക്താക്കളെ സംബന്ധിച്ച് അവരുടെ അവശ്യത്തിനേക്കാൾ കൂടുതലാണ്. എന്നാൽ വലിയ തോതിൽ ഇന്ധനം വാങ്ങുന്ന മൊത്തക്കച്ചവടക്കാരെയും ദീർഘദൂര സർവീസ് നടത്തുന്ന ലോജിസ്റ്റിക്സ് ഓപ്പറേറ്റർമാരെയുമായിരിക്കും ഈ പുതിയ ഉത്തരവ് പ്രാഥമികമായി ബാധിക്കുക.
ഇന്ധനവില വർദ്ധനവിന് തൊട്ടുപിന്നാലെയാണ് കേരളത്തിൽ ഈ പുതിയ വിതരണ നിയന്ത്രണങ്ങൾ കൂടി പ്രാബല്യത്തിൽ വരുന്നത് എന്നതും ശ്രദ്ധേയമാണ്. പുതിയ മാറ്റങ്ങളോട് പമ്പ് ഉടമകളും വലിയ വാണിജ്യ വാഹന ഉടമകളും എങ്ങനെ പ്രതികരിക്കുമെന്നാണ് വിപണി ഉറ്റുനോക്കുന്നത്. വരും ദിവസങ്ങളിൽ വിതരണ ശൃംഖല പൂർവ്വസ്ഥിതിയിലാകുന്നതോടെ ഈ താൽക്കാലിക നിയന്ത്രണങ്ങൾ പിൻവലിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. സംസ്ഥാനത്തെ പമ്പുകളിൽ ഏർപ്പെടുത്തിയ ഈ പുതിയ ഇന്ധന നിയന്ത്രണത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications