മെയ് ഒന്ന് മുതൽ എല്ലാം ശരിയാക്കാമെന്ന് എംവിഡി, ഒരു ദിവസം 30 അപേക്ഷകർ മാത്രം
കേരളത്തിലെ ഡ്രൈവിങ്ങ് ടെസ്റ്റുകളുടെ കാര്യത്തിൽ വലിയ പ്രതിസന്ധികളും പ്രശ്നങ്ങളുമൊക്കെ നേരിടുന്ന സാഹചര്യത്തിൽ മെയ് ഒന്ന് മുതൽ ഡ്രൈവിങ്ങ് ടെസ്റ്റിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്താനാണ് തീരുമാനമുണ്ടായിരിക്കുന്നത്. മേയ് ഒന്ന് മുതലുള്ള ടെസ്റ്റിനായി നേരത്തെ തിയ്യതി ലഭിച്ച മുഴുവന്‍ അപേക്ഷകരും പുനഃക്രമീകരിച്ച ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകളില്‍നിന്ന് പുതുതായി തിയ്യതി എടുത്ത് ടെസ്റ്റിനായി ഹാജരാകണം എന്നാണ് അറിയിച്ചിരിക്കുന്നത്.
മെയ് ഒന്ന് മുതല്‍ പുതിയ പരിഷ്കരിച്ച് രീതിയിലുളള ടെസ്റ്റ് നടത്തണമെന്ന നിര്‍ദേശം ഓഫീസ് മേധാവിമാര്‍ക്ക് നല്‍കിക്കൊണ്ട് ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍, ടെസ്റ്റിങ് ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രധാന വെല്ലുവിളി. മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഓഫീസുകളില്‍ ടെസ്റ്റിനു സ്ഥലമൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും ഒന്നരമാസം കാത്തിരുന്നിട്ടും തുക അനുവദിക്കാത്തത് കൊണ്ട് കാര്യങ്ങളൊന്നും ഇതു വരെ നടത്തിയിട്ടില്ല.

ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളില്ലെന്നും ടെസ്റ്റ് കാര്യക്ഷമമല്ലെന്നും പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വാഹനങ്ങൾക്ക് ഇൻഷുറൻസ് പോലുമില്ല എന്നാണ് എജിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കോഴിക്കോട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 37 ടെസ്റ്റിങ് ഗ്രൗണ്ടുകളിലായിരുന്നു കഴിഞ്ഞവര്‍ഷം പരിശോധന നടത്തിയതിൻ്റെ ഭാഗമായിട്ടാണ് റിപ്പോർട്ട്.
കേരളത്തിൽ ആദ്യമായിട്ടാണ് അക്കൗണ്ടന്റ് ജനറൽ പരിശോധന നടത്തുന്നത്. എല്ലാ ടെസ്റ്റിങ് ഗ്രൗണ്ടുകളിലും എച്ച് ട്രാക്കിന്റെകൂടെ പാര്‍ക്കിങ് ട്രാക്ക് വേണമെന്ന കാര്യത്തിൽ നിഷ്‌കര്‍ഷയുണ്ടെങ്കിലും 34-ലും അത് ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പലയിടത്തും ഇരുചക്ര വാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടില്‍ത്തന്നെ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ലേണേഴ്‌സ് ലൈസന്‍സ് എടുത്ത ആളുകള്‍ക്ക് റോഡ് സുരക്ഷയെ പറ്റിയുളള ക്ലാസ് കൊടുക്കണമെന്നാണ് നിയമം.
23 ഗ്രൗണ്ടുകളില്‍ വന്നവര്‍ക്കും റോഡ് സുരക്ഷാ ക്ലാസ് ലഭിച്ചിരുന്നില്ല എന്നു റിപ്പോർട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് എജി ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി പറഞ്ഞിരുന്ന ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടപ്പിലാക്കാനുളള സാധ്യതകളും കുറവാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മോട്ടോര്‍വാഹനവകുപ്പിന്റെ എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകളും മന്ത്രി നിഷ്കർശിക്കുന്ന രീതിയിലേക്ക് മാറ്റാനും സാധിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ പുത്തൻ പരിഷ്കാരങ്ങൾ നടപ്പിലാവാൻ കാലതാമസം എടുക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ട്രാക്കുകളും സ്ഥലം ഏറ്റെടുക്കലിൻ്റേയും ഏറ്റവും വലിയ വിലങ്ങു തടിയായി പറയുന്നത് ധനകാര്യവകുപ്പിൽ നിന്ന് പണം ലഭിച്ചിട്ടില്ല എന്നതാണ്.
കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ തീരുമാനിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ് സ്‌കൂളുകാരുടെ സംഘടന കോടതിയെ സമീപിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റിനായുള്ള വാഹനങ്ങളിൽ കൃത്യമായി ക്യാമറകൾ ഘടിപ്പിക്കണം. സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂളുകളുടെ വാഹനങ്ങളിലാണ് മിക്കവാറും ടെസ്റ്റ് നടത്തുന്നത്, ഇത്തരം ടെസ്റ്റുകളിൽ ഉദ്യോഗസ്ഥർ സ്ത്രീകൾ ഉൾപ്പടെയുള്ള ആപ്ലിക്കന്റുകളോട് രൂക്ഷമായി സംസാരിക്കുകയും ശകാരിക്കുകയും ചെയ്യുന്നു എന്ന് പലവിധ പരാതികളും വിവിധ ഭാഗങ്ങളിൽ നിന്നായി ഉയർന്നിട്ടുണ്ട്.
ഗിയറുളള മോട്ടോർസൈക്കിൾ വിഭാഗത്തിൽ ലൈസൻസിന് കാല് കൊണ്ട് ക്ലച്ച് നിയന്ത്രിക്കുന്ന വാഹനമായിരിക്കണം ഇനി മുതൽ ഓടിക്കേണ്ടത്. കൈയിൽ ക്ലച്ച് നിയന്ത്രിക്കുന്നവാഹനമോടിച്ച് പഠിക്കുന്നവർ ലൈസൻസ് ലഭിച്ചതിന് ശേഷം കാല് കൊണ്ട് ഗിയർ മാറ്റുന്ന വാഹനമോടിക്കുമ്പോൾ അപകടമുണ്ടാകുന്നു എന്നാണ് വകുപ്പിൻ്റെ കണ്ടെത്തൽ.


Click it and Unblock the Notifications








