നിയമം തെറ്റിക്കുന്നത് ഹരമായി മാറിയോ? ജീവൻ വെച്ച് കളിക്കരുതേ
സ്കൂൾ കാലഘട്ടത്തിലും കോളേജ് കാലഘട്ടത്തിലും വിനോദയാത്ര എന്നും കുട്ടികൾക്ക് ഒരു ഹരം തന്നെയാണ്. ടൂറിസ്റ്റ് ബസ് ഒക്കെ വിളിച്ച് പാട്ടും മേളവുമായി അടിച്ചു പൊളിച്ച് പോകുമായിരുന്നു. പക്ഷേ ഇന്ന് അങ്ങനെ അല്ല നിയമങ്ങൾ മാറിത്തുടങ്ങി. ടൂർ പ്ലാൻ ചെയ്ത് കഴിഞ്ഞ് ഉടനെ അങ്ങ് ഒരു ടൂറിസ്റ്റ് ബസ് ബുക്ക് ചെയ്ത് പോകാനൊന്നും കഴിയില്ല.

വടക്കഞ്ചേരിയിൽ ഉണ്ടായ അപകടത്തെ തുടർന്ന് മോട്ടോർവാഹന വകുപ്പിൻ്റെ സർക്കുലറിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. യാത്രപോകുന്ന ബസുകളും സ്കൂള്‍ / കോളേജുകളും ചില നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കേണ്ടതുണ്ട്. അപകടം സൃഷ്ടിച്ച വാഹനം അമിതവേഗതയിലായിരുന്നു. ഇത്തരം ബസുകള്‍ക്ക് സ്പീഡ് ഗവണര്‍ വച്ച് വേഗത 60 കിലോമീറ്റര്‍ ആയി നിജപ്പെട്ടുത്തിയിട്ടുണ്ട്. പരിശോധനയില്‍ സ്പീഡ് ഗവർണർ ഘടിപ്പിക്കാത്ത വണ്ടികള്‍ക്ക് ആർടിഓ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്നിരിക്കെയാണ് അപകടത്തില്‍പ്പെട്ട 'ലുമിനസ്' എന്ന ടൂറിസ്റ്റ് ബസ് 97.2 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞത്.

സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഠന യാത്ര / വിനോദ യാത്രയ്ക്കായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ ആണ് ഉപയോഗിക്കേണ്ടത്, കഴിഞ്ഞ ജൂലൈ മാസത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ചുളള സര്‍ക്കുലർ പുറത്തു വിട്ടത്.

അനധികൃതമായി രൂപമാറ്റം വരുത്തിയതോ, ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുള്ളതും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം ഘടിപ്പിച്ചിട്ടുള്ളതുമായ കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ വിനോദ / പഠന യാത്രയ്ക്കായി ഉപയോഗിക്കരുതെന്നും സര്‍ക്കുലറില്‍ പ്രത്യേകം പറയുന്നു.

അത്തരം വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്‍റെ നിയമ നടപടികള്‍ ഉണ്ടായിരിക്കുമെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, ഇന്നലെ എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ വിനോദ യാത്രയ്ക്കായി ഉപയോഗിച്ച വാഹനത്തില്‍ ഈ നിയമങ്ങളൊന്നും തന്നെ പാലിച്ചിട്ടില്ല എന്നതാണ് സത്യം.

സ്പീഡ് ഗവര്‍ണര്‍ നീക്കം ചെയ്ത വാഹനം ആഡംബര ലൈറ്റുകളും ഫ്ലാഷ് ലൈറ്റും മറ്റ് ശബ്ദ സംവിധാനങ്ങളും ഉപയോഗിച്ചിരുന്നു. ഇതെല്ലാം തന്നെ മോട്ടോര്‍ വാഹന നിയമത്തിന് എതിരാണ്. ഇത് സംബന്ധിച്ച് നേരത്തെ ഈ ബസിനെതിരെ എടുത്ത കേസ് നിലവിലുണ്ട്.

കൂടാതെ ഇത്തരം പഠന / വിനോദ യാത്രകള്‍ക്ക് പോകുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്ന് അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പ് വരുത്തണമെന്നും സര്‍ക്കുലര്‍ പറയുന്നു. ഇതൊക്കെ പുറമേ പഠന / വിനോദ യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ / ജോയിന്‍റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരെ വിനോദ / പഠന യാത്ര സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കേണ്ടതും യാത്രയ്ക്കുള്ള അനുമതി വാങ്ങേണ്ടതുമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

സ്കൂള്‍ അധികൃതര്‍ ഇത്തരത്തില്‍ വിനോദ യാത്രയ്ക്ക് മുമ്പ് പ്രദേശത്തെ ആര്‍ടിയോയുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ്. ഒരേ സമയം ടൂറിസ്റ്റ് ബസും സ്കൂള്‍ അധികൃതരും നിയമം പാലിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച ഉണ്ടായിട്ടുണ്ട് എന്ന് വേണം മനസിലാക്കാൻ.

ഇതിനൊക്കെ പുറമെ ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വന്നതിന് തൊട്ട് പുറകെ വിശ്രമമില്ലാതെയാണ് വിദ്യാര്‍ത്ഥികളുമായി ഊട്ടിക്ക് വിനോദ യാത്ര തിരിച്ചതും. അപകടത്തില്‍പ്പെട്ട ലുമിനസ് ടൂറിസ്റ്റ് ബസിനെതിരെ നിലവില്‍ മറ്റ് കേസുകളുണ്ട്. അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ചതിനും കളേര്‍ഡ് ലൈറ്റുകള്‍ ഉപയോഗിച്ചതും എയര്‍ ഹോണ്‍ ഉപയോഗിച്ചതിനുമാണ് ലുമിനസിനെതിരെ കേസുകള്‍ നിലവിലുള്ളത്.


Click it and Unblock the Notifications








