ടാക്സ് അടയ്ക്കാതെ മുങ്ങിനടക്കാമെന്ന് വിചാരിച്ചോ; പണിവരുന്നുണ്ടേ..
വാഹനങ്ങളുടെ നികുതി കുടിശ്ശിക അടയ്ക്കാതെ മുങ്ങിനടക്കുന്ന ഉടമകള്‍ക്ക് പിടിവീഴും. നികുതി അടവില്‍ വീഴ്ചവരുത്തിയ 860 വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി.

ഇത്രയും വാഹനങ്ങളില്‍നിന്ന് 49 കോടിയാണ് സര്‍ക്കാരിന് ലഭിക്കാനുള്ളത്. നോട്ടീസ് ലഭിച്ചിട്ടും നികുതി അടയ്ക്കാത്തവര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

നാലുവര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം കുറഞ്ഞ നിരക്കില്‍ നികുതി അടയ്ക്കാനുള്ള അവസരമുണ്ട്. ഇത് പ്രയോജനപ്പെടുത്താത്ത വാഹന ഉടമകള്‍ക്കെതിരേയാണ് ജപ്തിനടപടികള്‍ സ്വീകരിക്കുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.

നികുതിയടയ്ക്കാത്ത വാഹനങ്ങള്‍ സാധാരണ പരിശോധനകളിലാണ് പിടിക്കപ്പെടാറുള്ളത്. എറണാകുളം ആര്‍.ടി.ഒ.ക്ക് കീഴിലുള്ള സബ് ആര്‍.ടി. ഓഫീസുകളായ തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, ആലുവ, അങ്കമാലി, പറവൂര്‍ എന്നിവിടങ്ങളിലും നികുതി അടയ്ക്കാത്തവര്‍ക്ക് നോട്ടീസ് നല്‍കുന്നുണ്ട്. നോട്ടീസ് ലഭിച്ച് നിശ്ചിത ദിവസത്തിനുള്ളില്‍ നികുതി അടച്ചില്ലെങ്കില്‍ മറ്റ് നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോവിഡിനേത്തുടര്‍ന്ന് നികുതി പിരിവ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പിരിവ് വീണ്ടും ഊര്‍ജിതമാക്കുന്നത്. നടപടിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ഡിമാന്‍ഡ് നോട്ടീസ് മുഖേന വാഹന ഉടമയെ അറിയിക്കുന്നത്. ഇത് കൈപ്പറ്റാത്തവരും കൈപ്പറ്റിയിട്ടും പ്രതികരിക്കാത്തവരുമായ ഉടമകള്‍ക്കാണ് റവന്യൂ റിക്കവറി നോട്ടീസ് അയയ്ക്കുക.

ജില്ലാ കളക്ടര്‍ മുഖേന ഉടമയുടെ സ്ഥാവര ജംഗമവസ്തുക്കള്‍ ജപ്തി ചെയ്യാനുള്ള അധികാരവും വാഹനവകുപ്പ് ഉപയോഗിക്കും. ദീര്‍ഘകാലമായി ഉപയോഗിക്കാത്ത വാഹനങ്ങളും പോലീസ് സ്റ്റേഷനുകളിലും മറ്റും പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളും നടപടികള്‍ പൂര്‍ത്തിയാക്കി പൊളിച്ചുകളഞ്ഞ് ആര്‍.സി. റദ്ദാക്കുകയോ വാഹനം ഓടുന്നില്ലെങ്കില്‍ ജി ഫോം സമര്‍പ്പിക്കുകയോ വേണമെന്ന് ആര്‍.ടി.ഒ. അറിയിച്ചു.

കൊവിഡിൻ്റെ സമയത്ത് ഒരുപാട് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊവിഡ് തരംഗം ഒരു വിധം മാറിയിട്ടും പല വാഹന ഉടമകളും വാഹനത്തിൻ്റെ നികുതി അടയ്ക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇപ്പോൾ മോട്ടോർവാഹന വകുപ്പ് കർശന വാഹനപരിശോധനയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നികുതി അടയ്ക്കാതെ വാഹനവുമായി പോകുമ്പോൾ ഒരു അപകടം സംഭവിച്ചാൽ നമ്മൾ പ്രതീക്ഷിക്കാത്ത കുഴപ്പങ്ങളായിരിക്കും ഉണ്ടാകുന്നത്.

അത്കൊണ്ട് പൊലീസുകാരെ കാണുമ്പോൾ മുങ്ങി നടക്കാതെ എത്രയും പെട്ടെന്ന് പോയി നികുതി അടയ്ക്കണം. ഓൺലൈൻ വഴിയോ നേരിട്ട് മോട്ടോർ വാഹന വകുപ്പിൻ്റെ ഓഫീസിൽ എത്തിയാൽ നികുതി അടയ്ക്കാം. എത്രനാളിങ്ങനെ മുങ്ങി നടക്കും. ഒരു നാൾ പിടിക്കപ്പെടുക തന്നെ ചെയ്യും

നികുതി അടയ്ക്കുന്നത് പോലെ തന്നെ പ്രധാനമായും ഓർത്തിരിക്കേണ്ട ഒന്നാണ് മലീനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്. അത് എപ്പോഴും വാഹനത്തിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എപ്പോൾ ചോദിച്ചാലും അത് എടുത്ത് കാണിക്കണം


Click it and Unblock the Notifications








