പിഴടച്ചില്ലെങ്കിൽ എട്ടിൻ്റെ പണി ഉറപ്പാണ് കേട്ടോ; ലൈസൻസ് സസ്പെൻഷൻ വരെ ലഭിച്ചേക്കാം
എഐ ക്യാമറയുടെ കാര്യത്തിൽ സർക്കാരും എംവിഡി ഉദ്യോഗസ്ഥരും തമ്മിലടി ആണെന്ന് വിചാരിച്ച് വഴിയിലൂടെ പോകുമ്പോൾ ക്യാമറ കണ്ടാൽ ചിരിച്ചു കാണിക്കാൻ നിൽക്കണ്ട കേട്ടോ, കാരണം ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ അടിച്ചിട്ടില്ല എങ്കിൽ നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമാകാനാണ് സാധ്യത. സംസ്ഥാനത്തെ ഓണ്‍ലൈന്‍ കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് കൈമാറിയിരിക്കുകയാണ്.
അത് കൊണ്ട് ഇനി മുതൽ കേസുകൾ പരിഗണിക്കുന്നത് എംവിഡിയുടെ ഓൺലൈൻ കോടതിയല്ല, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളാണ് എന്ന് മാത്രമല്ല പിഴയടയ്ക്കാതെ കോടതിയിൽ എത്തിയാൽ അത് ഇരട്ടിയാകാനും സാധ്യതയുണ്ട്. ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചവർക്ക് തങ്ങളുടെ ഡ്രൈവിങ്ങ് ലൈസന്‍സ് സസ്‌പെന്‍ഷന്‍ ചെയ്യുന്ന പോലെയുളള കടുത്തശിക്ഷകളായിരിക്കും കോടതിയിൽ നിന്ന് ലഭിക്കുന്നത്.

ഒന്നിലേറെത്തവണ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചവര്‍ക്ക് പിഴ ഇരട്ടിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പിഴ വാങ്ങി കേസ് തീര്‍പ്പാക്കാനുള്ള അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ നല്‍കിയിരുന്ന ഇളവുകള്‍ കോടതികളില്‍നിന്ന് ലഭിക്കില്ല എന്നതാണ് പ്രത്യേകത. കേസ് നടത്തിപ്പിന് അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതടക്കമുള്ള ചെലവുകള്‍ ഇതിന് പുറമേയാണ് വരുക. കോടതി കേസ് തീര്‍പ്പാക്കുംവരെ കരിമ്പട്ടിക നീക്കാനോ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ കഴിയില്ല എന്നത് പ്രത്യേകം ഓർക്കുക.
ഗതാഗത നിയമലംഘനങ്ങള്‍ തീര്‍പ്പാക്കാന്‍ വേണ്ടിയുള്ള സംവിധാനമായി വെര്‍ച്വല്‍ കോടതിയില്‍ മൂന്നുമാസത്തിനുള്ളില്‍ കേസുകള്‍ പരിഗണിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ മറ്റുപല സംസ്ഥാനങ്ങളിലും പിഴയൊടുക്കാന്‍ ആറുമാസത്തോളം സാവകാശം നല്‍കാറുണ്ടായിരുന്നു. ഓൺലൈൻ കോടതിക്ക് കൈമാറിയാലും ഉദ്യോഗസ്ഥർ വിചാരിച്ചാൽ തിരികെവിളിച്ച് പിഴ ചുമത്തി തീര്‍ക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നു, എന്നാൽ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ അതിന് കഴിയില്ല.

വാഹനത്തിൻ്റെയും, ലൈസന്‍സ് രേഖകളിലും സ്വന്തം മൊബൈല്‍ നമ്പര്‍ നൽകുകയാണെങ്കിൽ പിഴ ചുമത്തുന്നത് സംബന്ധിച്ച് എസ്.എം.എസ്. സന്ദേശം ലഭിക്കും. https://echallan.parivahan.gov.in/index/accused-challan എന്ന വെബ്സൈറ്റില്‍ പരിശോധിച്ചാലും പിഴ സംബന്ധിച്ച വിവരം അറിയാം. അത് കൊണ്ട് സമയം കളയാതെ എത്രയും പെട്ടെന്ന് തന്നെ വെബ്സൈറ്റിൽ കയറി പിഴയുണ്ടോ എന്ന് പരിശോധിക്കുക.
നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാൻ AI ക്യാമറകൾ സഹായിച്ചിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പുതിയ സംവിധാനം യഥാർത്ഥത്തിൽ ഒരു മാറ്റമുണ്ടാക്കി എന്ന് തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടിൽ നിന്ന് മനസിലാക്കാൻ സാധിച്ചിരിക്കുന്നത്.
പിഴയെ ഭയന്നാണ് മിക്കവരും നിയമങ്ങളും വേഗപരിധികളും പാലിക്കുന്നത് തന്നെ. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ പാതകളിലും ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. 232 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നിക്ഷേപിച്ചിരിക്കുന്നത്. എങ്കിലും വഴിയാത്രക്കാരന് ക്യാമറ തെറ്റായി പിഴ ചുമത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് വളരെ വിവാദവുമായിരുന്നു.
ഒരു ചലാൻ നൽകുന്നതിന് മുമ്പ് ചിത്രങ്ങൾ നേരിട്ട് പരിശോധിക്കാൻ സർക്കാർ ഇപ്പോൾ ജില്ലാ കൺട്രോൾ റൂമുകളിൽ എഎംവിഐമാരെ നിയോഗിച്ചിട്ടുണ്ട്. ക്യാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങൾ തിരുവനന്തപുരത്തുള്ള ഒരു പ്രധാന ഡേറ്റാ സെന്ററിലേക്കാണ് അയക്കുന്നത്. എല്ലാ ജില്ലകളിലും സബ് ഡാറ്റാ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഡാറ്റാ സെന്റർ ഹബ്ബിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള വിവരങ്ങൾ ലഭിക്കുന്നു. ഡാറ്റ ലഭിച്ച ശേഷം, ചിത്രങ്ങൾ കൃത്യമായി അടുക്കി ലൊക്കേഷൻ അനുസരിച്ച്, അവ അതാത് പ്രദേശങ്ങളിലേക്ക് കൈമാറുകയാണ് പതിവ്.
ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.
പിഴ വിവരങ്ങളിലേക്ക് നോക്കിയാൽ നോ പാർക്കിംഗിന് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ്. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.


Click it and Unblock the Notifications








