70 കോടി രൂപ സ്വാഹ; എഐ ക്യാമറ കണ്ടപ്പോൾ എംവിഡിക്ക് പഴയ ക്യാമറ വേണ്ട
സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറക്കുക എന്ന ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ, അതേ അവസ്ഥയാണ് കേരള മോട്ടോർ വാഹന വകുപ്പിനും. കൊട്ടിഘോഷിച്ച് സ്ഥാപിച്ച എഐ ക്യാമറ വന്നപ്പോൾ ഗതാഗത നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നതിനായി സ്ഥാപിച്ച സാധാരണ ക്യാമറകളെ ഇപ്പോൾ വകുപ്പ് തിരിഞ്ഞു പോലും നോക്കുന്നില്ല. അമിതവേഗത, സിഗ്‌നല്‍ലൈറ്റ് ലംഘനം എന്നിവ ശ്രദ്ധിക്കുവാനാണ് ക്യാമറകൾ സ്ഥാപിച്ചിരുന്നത്.
എ.ഐ. ക്യാമറ സ്ഥാപിക്കുന്നതിന് മുൻപ് സ്ഥാപിച്ച ഈ ക്യാമറകൾ ഇപ്പോൾ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നുപോലും മോട്ടോര്‍വാഹനവകുപ്പ് ശ്രദ്ധിക്കുന്നില്ല എന്നതാണ് ദുഖകരം. എംവിഡി ഇപ്പോൾ എഐ ക്യാമറകളുടെ പിന്നാലെയാണ് ഉദ്യോഗസ്ഥരെല്ലാം. മൂന്ന് ഘട്ടമായിട്ടായിരുന്നു ഈ ക്യാമറകൾ സ്ഥാപിച്ചത്. ചെലാൻ തയ്യാറാക്കുകയും പിഴ ചുമത്തുകയും എല്ലാം ചെയ്തിരുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തന്നെയായിരുന്നു.

രാത്രിയിലും മഴസമയത്തും വ്യക്തമായ ദൃശ്യങ്ങള്‍ ലഭിക്കുന്നില്ല എന്നൊരു പോരായ്മ ആയിരുന്നു ഉണ്ടായിരുന്നത്. എ.ഐ. ക്യാമറകള്‍ സ്ഥാപിക്കുന്നതിനു മുന്നോടിയായി ഇവയുടെ തകരാറുകള്‍ പരിഹരിക്കാനാണ് തീരുമാനിച്ചിരുന്നത് എങ്കിലും അത് നടപ്പായില്ല എന്നതാണ് സത്യം. അത് മാത്രമല്ല ഇവയിൽ ഭൂരിഭാഗം ക്യാമറകളും പ്രവർത്തനക്ഷമമല്ല എന്നതാണ് സത്യം.
കാരണം പല ക്യാമറകളും സ്ഥാപിച്ചിരിക്കുന്ന തൂണുകൾ വാഹനങ്ങളിടിച്ച് തകർന്നു പോയിരിക്കുകയാണ്. പലതും ദിശ മാറിയാണ് ഇരിക്കുന്നത്. എറണാകുളത്തെ കണ്‍ട്രോള്‍ റൂം ഒഴിവാക്കി പകരം ജില്ലാ കണ്‍ട്രോള്‍ റൂമുകളിലേക്ക് ക്യാമറകള്‍ ഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടക്കുകയാണെന്നും അതുകഴിഞ്ഞാല്‍ ക്യാമറകള്‍ സജ്ജമാകുമെന്ന മറുപടിയാണ് മോട്ടോര്‍വാഹനവകുപ്പ് നല്‍കുന്നത്. എന്നാല്‍, മാസങ്ങള്‍ക്കുമുമ്പെടുത്ത ഈ തീരുമാനം പോലും ഇതുവരെ നടപ്പിലാക്കാൻ ഉദ്യോഗസ്ഥരെ കൊണ്ട് സാധിച്ചിട്ടില്ല.

നിങ്ങൾ നിയമം ലംഘിച്ചില്ല എന്ന് നിങ്ങൾക്ക് ഉറപ്പ് ഉണ്ടെങ്കിൽ നിങ്ങൾക്ക് പരാതി ഓൺലൈനായി സമർപ്പിക്കാനുളള സംവിധാനം സെപ്റ്റംബര്‍ ആദ്യവാരം മുതൽ നിലവില്‍വരുമെന്നാണ് കേരള എംവിഡി അറിയിച്ചിരുന്നത്. ക്യാമറ തെറ്റായി ചലാനുകൾ ചുമത്തുന്നു എന്ന് വ്യാപകമായി പരാതികൾ ഉയർന്നതിന് ശേഷമാണ് ഇത്തരത്തിലൊരു നടപടി സർക്കാർ എടുത്തിരിക്കുന്നത്.
ഓൺലൈന് പരാതികൾ സ്വീകരിക്കാനുളള സോഫ്റ്റുവെയറിൻ്റെ പരീക്ഷണം പൂർത്തിയായിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ പരാതി സമര്‍പ്പിക്കാനുള്ള ലിങ്ക് ഉടൻ തന്നെ വരും. ഓണ്‍ലൈന്‍ പരാതികള്‍ അതത് ആര്‍.ടി.ഒ.മാര്‍ക്ക് കൈമാറുംവിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വ്യാജപരാതികള്‍ ഒഴിവാക്കാന്‍ എസ്.എം.എസ്. രജിസ്ട്രേഷനും സംവിധാനമുണ്ടാകും.
കരിമ്പട്ടിക നീക്കംചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയും ഈ ഓണ്‍ലൈന്‍ പരാതിപരിഹാരസംവിധാനം ഭാവിയില്‍ ഉപയോഗിക്കാനാണ് തീരുമാനം. ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ. ക്യാമറ സംവിധാനം നിലവില്‍വന്നതോടെയാണ് തെറ്റായി പിഴചുമത്തുന്നതുസംബന്ധിച്ച് പരാതി ഉയര്‍ന്നത്. പരാതി കൊടുക്കുന്നതിന് മുൻപ് രജിസ്ട്രേഷൻ രേഖകളിൽ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പർ ശരിയാണെന്ന് ഉറപ്പു വരുത്തണം.
675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സഞ്ചമായിരിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘനങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്.
പ്രധാനമായും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ടൂവീലറുകളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്.
ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.


Click it and Unblock the Notifications








