എന്ത് വിധിയിത്... വല്ലാത്ത ചതിയിത്; ഡീസലടിക്കാൻ കാശില്ല! ആക്രി വണ്ടികൾ വിറ്റ് പണം കണ്ടെത്താനൊരുങ്ങി പൊലീസ്
ഈ പൊലീസ് സ്റ്റേഷനു മുന്നിലും നമ്മുടെ സിവിൽ സ്റ്റേഷനുകളിലുമായി ഉപയോഗിക്കാതെ അല്ലെങ്കിൽ ഉപയോഗ ശൂന്യമായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ പലപ്പോഴും ഒരു വാഹന പ്രേമി എന്ന നിലയിൽ നമ്മിൽ ചിലർക്കെങ്കിലും ഒല്പം വേദന ഉണ്ടാക്കിയിട്ടുണ്ടാവും. എന്റെ പൊന്നു തമ്പുരാനെ ഇതൊക്കെ ഇങ്ങനെ വെറുതെ ഇട്ട് തുരുമ്പടിപ്പിച്ച് കളയുന്നതിന് പകരം ഇവർക്ക് ഇത് വിറ്റ് കാശാക്കിക്കൂടെ എന്ന് പലപ്പോഴും ഉള്ളിന്റെ ഉള്ളിൽ എങ്കിലും നാം ഒന്നു പറഞ്ഞു പോയിട്ടുണ്ടാവും ദൈവത്തോട് ഒന്നു പ്രാർഥിച്ചിട്ടുണ്ടാവും. എന്നാൽ ആ പ്രാർഥന ഇപ്പോൾ ദൈവം കേട്ടിരിക്കുകയാണ് എന്ന് പറയാം.
ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ വിറ്റ് പണമാക്കാൻ പൊലീസ് ഒരുങ്ങുകയാണ്. ഉപയോഗിക്കാനാവാത്ത ആക്രി വാഹനങ്ങളുടെ മൂല്യം നിശ്ചയിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. സ്റ്റേഷൻ വളപ്പുകളിൽ മറ്റുമായി കുമിഞ്ഞു കൂടികിടക്കുന്ന വാഹനങ്ങൾക്ക് ഒരു മോചലമാവും ഇത് എന്ന കാര്യത്തിൽ ആശ്വാസമുണ്ട്.

കഴിഞ്ഞ ആറു മാസത്തിനിടെ ആയിരത്തോളം പൊലീസ് വാഹനങ്ങളാണ് കട്ടപ്പുറത്ത് കയറിയത്. ഇന്ധനം അടിക്കാൻ പോലും പണം തികയാത്ത അവസ്ഥയിലാണ് സംസ്ഥാന പൊലീസ് സേന എന്നതാണ് മറ്റൊരു ശോചനീയമായ യാഥാർഥ്യം. അത്യാവശ്യം പട്രോളിംഗിനും ചെറുകിട ഓട്ടങ്ങൾക്കുമുള്ള ഇന്ധ ചെലവുകൾ അല്ലാതെ അന്യ സംസ്ഥാനങ്ങളിലേക്കോ മറ്റോ അന്വേഷണത്തിന് പോകുന്ന ഉദ്യോഗസ്ഥര്‍ സ്വന്തം പോക്കറ്റിൽ നിന്നാണിപ്പോൾ ചെലവിനുള്ള പണമെടുക്കുന്നത് എന്നതാണ് വാസ്തവം.
ഇത്തരത്തിൽ കേസ് അന്വേഷണത്തെ പോലും സാരമായി ബാധിക്കുന്ന വിധത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് വരുമാനം കൂട്ടാൻ അധികൃതർ പുത്തൻ വഴികൾ തേടുന്നത്. കട്ടപ്പുറത്ത് ഇരിക്കുന്ന വാഹനങ്ങളെയും കേസിൽ പിടിച്ചിട്ടിരിക്കുന്ന വാഹങ്ങളെയും എല്ലാം വിറ്റ് പണമാക്കാനായുള്ള ശുപാർശ ഡിജിപി തന്നെയാണ് സർക്കാരിന് സമർപ്പിച്ചത്.

കോടതി നടപടിക്ക് ആവശ്യമില്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് നിയമപരമായി തടസ്സമില്ല എന്നിരിക്കെ കോടികളുടെ0 വരുമാനമാവും ഇവയിൽ നിന്ന് വരുന്നത് എന്ന് ശുപാര്‍ശയിൽ പറയുന്നു. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങള്‍ നിരത്തിലിറക്കരുത് എന്ന നിയമം കൂടിയായപ്പോൾ ഉപയോഗ ശൂന്യമായ ആക്രിവണ്ടികളുടെ എണ്ണം പൊലീസിൽ കുത്തനെ പെരുകിയിരിക്കുകയാണ്.
കഴിഞ്ഞ ആറുമാസത്തെ കണക്കുകൾ എടുത്താൽ 1000 വാഹനങ്ങളാണ് ഇക്കൂട്ടത്തിൽ മാത്രമുള്ളത്. ഇവയുടെ മൂല്യനിർണയം നടത്താൻ പൊലീസിലെ മോട്ടോർ ട്രാൻപോർട്ട് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ആഭ്യന്തരവകുപ്പ് ചുമതല എൽപ്പിച്ചിട്ടുണ്ട്. കട്ടപ്പുറത്ത് ഇരിക്കുന്ന വാഹനങ്ങളുടെ മൂല്യം നിർണയിച്ചു കഴിഞ്ഞാൽ പിന്നെ ലേലത്തിലേക്ക് കടക്കുന്നതാവും അടുത്ത നടപടി.

ഉപയോഗ ശൂന്യമായ വാഹനങ്ങൾ ലേലം ചെയ്യാൻ അടുത്തിടെ വിജിലൻസും കാര്യമായ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ആക്രി വാഹനങ്ങൾക്ക് അത്ര വലിയ മാര്‍ക്കറ്റ് ഇല്ലാത്തതു കൊണ്ട് തന്നെ വണ്ടി വാങ്ങാൻ ആരും വന്നില്ല. ഓടിത്തളര്‍ന്നതും തുരുമ്പെടുത്തതുമായ പൊലീസ് വാഹനങ്ങൾ വിൽക്കാൻ വയ്ക്കുമ്പോൾ സ്ഥിതി ഇനി എന്താകും എന്ന് കണ്ടു തന്നെ അറിയണം.
ഇക്കാര്യങ്ങൾ വളരെ കാലം മുമ്പ് തന്നെ അധികൃതർ ചെയ്യേണ്ടിയിരുന്നു എന്നാണ് ഞങ്ങളുടെ അഭിപ്രായം, പല വാഹനങ്ങളും കൃത്യമായ ഒരു സമയപിരിധിയിൽ വളരെ സിസ്റ്റമാറ്റിക്കായി ലേലം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു എങ്കിൽ കൂടുതൽ മൂല്യം ലഭിച്ചേനെ. അത് കൂടാതെ കേസിൽ അകപ്പെട്ടു കിടക്കുന്ന വാഹനങ്ങൾ കോടതി നടപടിക്ക് ശേഷം ഉടമസ്ഥർ പിഴയോ അതിന്റെ നടപടിക്രമങ്ങൾ തീർത്തോ കൈപ്പറ്റുന്നില്ല എങ്കിൽ എത്രയും വേഗം വിറ്റ് കാശാക്കാനുള്ള സംവിധാനവും വേണം എന്നാണ് ഞങ്ങളുടെ അഭിപ്രായം.


Click it and Unblock the Notifications








