ഖജനാവ് നിറയ്ക്കാനുള്ള അടുത്ത ഘട്ടമാണോ ഇത്? പൊലീസിൻെ വക കൂടുതൽ എഐ ക്യാമറകൾ വരുന്നു
എഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം ഒരുപാട് അപകടങ്ങൾ കുറഞ്ഞു എന്നാണ് സർക്കാർ ആദ്യം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് അപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ രണ്ടാം ഘട്ട എഐ ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കേരള പൊലീസ്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത പാതകള്‍ കേന്ദ്രീകരിച്ചായിരിക്കും പുതിയ ക്യാമറകൾ സ്ഥാപിക്കുക. 374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. എ.ഐ. ക്യാമറകളുടെ എണ്ണം കൂട്ടാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ നല്‍കിയ ഉപകരാറുകള്‍ വിവാദമായതോടെ പദ്ധതി വിപുലീകരിക്കാനുള്ള നീക്കം മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എ.ഐ. ക്യാമറ പദ്ധതി പോലീസ് സേന ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നത്.
കെൽട്രോണിനെ അനുനയിപ്പിച്ച് അവർക്ക് നാളിതുവരെ നൽകാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും AI ക്യാമറകൾ പൂർവ്വാധീകം ശക്തിയോടെ പ്രവർത്തിക്കാനും ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും തുടങ്ങിയത്. കുടിശിക തുക തീർപ്പാക്കാത്ത കാര്യത്തിലും അതോടൊപ്പം ചില സാങ്കേതിക പ്രശ്‌നങ്ങൾ എന്നിവ എല്ലാം കാരണം AI ക്യാമറകളുടെ പ്രവർത്തനങ്ങളും അത് വഴിയുള്ള നിയമ പരിപാലനവും നിരീക്ഷണവും പിഴ ചുമത്തലും എല്ലാം വളരെ മന്ദഗതിയിലായിരുന്നു.

സിഗ്നലിൽ യെല്ലോ ലൈറ്റ് തെളിഞ്ഞിരിക്കേ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനിൽ വാഹനം കയറ്റി നിർത്തിയതിനുമൊക്കെ 3,000 രൂപ പിഴ ചുമത്തിയതായി പലരും പരാതിപ്പെടുന്നു. ക്യാമറകൾ പ്രവർത്തിക്കാതിരുന്ന സമയം നഗരത്തിൽ എല്ലാം നിയമങ്ങൾ കാറ്റിൽ പറത്തിയായിരുന്നു പലരുടേയും യാത്ര, ഈ കാലയളവിൽ ഗതാഗത നിയമലംഘനങ്ങളും മുമ്പത്തേക്കാൾ അധികമായി ഏറിയിരുന്നു. ക്യാമറകൾ ഒന്നും പകർത്തുന്നില്ല എന്ന ധൈര്യത്തിലായിരുന്നു പലരുടേയും പോക്കും വരവും.
നിലവിൽ 80 ലക്ഷം പേരിൽ നിന്ന് 500 കോടി രൂപയോളം പിഴയീടാക്കാൻ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവ സ്ഥാപിക്കുന്ന സമയത്ത് പല എതിർപ്പുകളും ഒട്ടനവധി വിവാദങ്ങളും ഉണ്ടായെങ്കിലും സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങൾ കൃത്യമായി തടയുന്നതിനൊപ്പം സർക്കാരിന് കാര്യമായ ഒരു വരുമാന മാർഗം കൂടിയാവുകയാണ് നിരത്തുകളിലെ ഈ AI ക്യാമറകൾ എന്ന് നിസംശയം പറയാം.

കഴിഞ്ഞ 2023 ജൂലൈയിലാണ് കേരള സർക്കാർ 232 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ പൊതുമരാമത്ത് പാതകളിൽ 732 AI ക്യാമറകൾ കെൽട്രോണിന്റെ സഹായത്തോടെ സ്ഥാപിച്ചത്. ഈ ക്യാമറകളിൽ കുടുങ്ങുന്ന നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാനുള്ള ചലാൻ അയക്കാനുള്ള ചുമതലയും കെൽട്രോണിനാണ് എന്ന നിലയിലാണ് അന്ന് പദ്ധതി നടപ്പിലാക്കിയത്.
ഈ പറഞ്ഞ നടപടിക്രമങ്ങൾക്കും ചുമതലകൾക്കും എല്ലാം ചേർത്ത് മൂന്ന് മാസത്തിൽ ഒരിക്കൽ 11.6 കോടി രൂപവീതം ധനവകുപ്പ് കെൽട്രോണിന് നൽകണം എന്നായിരുന്നു കരാർ വ്യവസ്ഥ. ഈ തുകയിൽ കുടിശ്ശികയായിരുന്ന കഴിഞ്ഞ നാലുതവണകൾ എല്ലാം തീർക്കാൻ ധനവകുപ്പ് ഫണ്ട് അനുവദിച്ചതോടെയാണ് കെൽട്രോൺ വീണ്ടും പ്രവർത്തനങ്ങൾ തുടങ്ങിയത്. ഈ കഴിഞ്ഞ സെപ്‌റ്റംബറിൽ നൽകേണ്ടിയിരുന്ന തുക മാത്രമാണ് ഇനി ഇതിനായി അനുവദിക്കാനുള്ളത്.
m. പരിവാഹൻ സൈറ്റിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ നൽകി വാഹനം ഏതെങ്കിലും നിയമലംഘനങ്ങളിൽ പെട്ടിട്ടുണ്ടോ എന്നും മുൻകൂട്ടി അറിയാനാവും. എപ്പോൾ എങ്കിലും നിയമ ലംഘനങ്ങൾ നടത്തിയതായി തോന്നുന്നുണ്ട് എങ്കിൽ ഒട്ടും താമസിക്കേണ്ട, ഈ സൈറ്റിൽ കയറി ഒന്നു നോക്കിയയേക്ക്. പെട്ടെന്ന് ഫോണിൽ SMS കണ്ട് ഞെട്ടേണ്ട അവസ്ഥ വരില്ല. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, യെല്ലോ ലൈൻ ക്രോസിംഗ്, ട്രാഫിക് സിഗ്നൽ ക്രോസിംഗ് എന്നിവയ്ക്ക് എല്ലാം ചലാനുകൾ ലഭിക്കാനിടയുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








