യൂസ്ഡ് കാർ വിപണിയിലെ നികുതി വെട്ടിപ്പിന് കൂച്ചുവിലങ്ങിടാൻ ഗതാഗത വകുപ്പ്; സർക്കാർ നയങ്ങളുടെ അട്ടിമറി
യൂസ്ഡ് കാർ അല്ലെങ്കിൽ സെക്കൻഡ് ഹാൻഡ് വാഹന വിപണിയിൽ നടക്കുന്ന കളകളെക്കുറിച്ചും, അവിടെ വന്നു പോവുന്ന പണം ഇടപാടുകളെക്കുറിച്ചും സാധാരണക്കാരായ നമുക്ക് വലിയ പിടി ഒന്നും തന്നെ ഉണ്ടാവില്ല. പലയിടത്തും വെറും കച്ചവടം മാത്രമല്ല നടക്കുന്നത്, എല്ലാവരേയും അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല, എന്നിരുന്നാലും പല വമ്പൻ ഡീലർഷിപ്പുകളിലും ബ്ലാക്ക് മണി വൈറ്റാക്കി മാറ്റുന്ന പരിപാടികൾ ഉൾപ്പടെ നമ്മളൊന്നും ചിന്തിക്കാത്ത വിധം പണം വന്നു പോവുന്ന ഒരു ഇടമാണിത് എന്ന കാര്യം വ്യക്തം.
ഇവയ്ക്ക് കൃത്യമായ ഒരു മോണിറ്ററിംഗോ, മാർഗനിർദ്ദേശങ്ങളോ മറ്റ് ക്രമങ്ങളോ കർശനമായ ചട്ടങ്ങളോ നമ്മുടെ നാട്ടിൽ ഇല്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. എന്നാൽ ഇതിനെല്ലാം ഒരു നേരായ മാർഗ്ഗം സൃഷ്ടിക്കാനും ഒരു അച്ചടക്കം വരുത്താനുമായി പഴയ/ സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കാനുള്ള നീക്കം മുമ്പ് സർക്കാരിന്റെ ഭാഗത്തു നിന്ന് ആരംഭിച്ചിരുന്നു.

എന്നാൽ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥര്‍ ഇത് അട്ടിമറിച്ചു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവങ്ങൾ വ്യക്തമാക്കുന്നത്. വന്‍ നികുതിവെട്ടിപ്പ് നടക്കുന്നു എന്ന് ചരക്ക് - സേവന നികുതിവകുപ്പ് (GST) കണ്ടെത്തിയ സെക്കൻഡ് ഹാൻഡ് വാഹന വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സംവിധാനമാണ് ഇതോടെ പാളിപ്പോയത്.
യൂസ്ഡ് കാർ/ വാഹന വില്‍പ്പന കേന്ദ്രങ്ങള്‍ ഏപ്രിലിന് മുമ്പ് രജിസ്ട്രേഷന്‍ എടുക്കണം എന്ന് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചിരുന്നു, എങ്കിലും ഇതിൽ തുടര്‍നടപടിയുണ്ടായില്ല എന്നതാണ് വാസ്തവം. ഗതാഗത വകുപ്പിൽ ഉണ്ടായ മന്ത്രി മാറ്റത്തിനിടെ കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥര്‍ ഈ ഫയല്‍ മുക്കിയെന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ആക്ഷേപം. അതോടൊപ്പം ഇത് വ്യക്തമായി ശരിവെക്കുന്ന മറുപടി തന്നെയാണ് വിവരാവകാശ നിയമപ്രകാരം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്.

വിൽപ്പന കേന്ദ്രങ്ങൾ/ ഷോറൂമുകളുടെ രജിസ്ട്രേഷൻ നടപടികളുടെ വിവരങ്ങള്‍ ലഭ്യമല്ല എന്ന മറുപടിയാണ് അസി. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടോജോ എം. തോമസ് ഇക്കാര്യത്തിൽ നല്‍കിയിട്ടുള്ളത്. ആന്റണി രാജു മന്ത്രിയായിരിക്കെ ലൈസന്‍സ് സംവിധാനത്തിന് നടപടി ആരംഭിച്ചപ്പോള്‍ വളരെയധികം എതിര്‍പ്പുകൾ ഉയര്‍ന്നിരുന്നു. സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വില്‍പ്പന ഓണ്‍ലൈൻ ആകുന്നതോടെ വിറ്റുവരവ് സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ അധികൃതര്‍ക്ക് ലഭിക്കും എന്നതായിരുന്നു എതിര്‍പ്പിനുള്ള പ്രധാന കാരണം.
ഇത് കൂടാതെ ഡൽഹി, പഞ്ചാബ്, മുംബൈ തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ ആഡംബര വാഹനങ്ങള്‍ കേരളത്തിലേക്ക് എത്തിച്ച് രജിസ്ട്രേഷന്‍ മാറ്റിയിട്ടുള്ള വില്‍പ്പനയും നടത്തുന്നുണ്ട്. ഡൽഹിയിലെ മലിനീകരണത്തിന്റെ പ്രശ്നം മൂലം കാലപ്പഴക്കം ചെന്ന വാഹങ്ങൾ ചുളു വിലയ്ക്ക് ഇവിടങ്ങളിൽ നിന്നും വാങ്ങി നാട്ടിൽ അത്യാവശം നല്ല വിലയ്ക്ക് തന്നെ വിൽക്കാനാവും. ഇവയ്ക്ക് ഇന്ന് നല്ല മാർക്കറ്റുമുണ്ട്.
എന്നാൽ നിലവിലെ സാഹചര്യത്തില്‍ ഓരോ ഷോറൂമുകളിലും സ്ഥാപനങ്ങളിലും എത്രവാഹനങ്ങള്‍ വില്‍ക്കുന്നു എന്ന് കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. വാഹനങ്ങള്‍ ഉടമസ്ഥാവകാശം/ ഓണർഷിപ്പ് മാറ്റാതെ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നതാണ് പതിവ്. ഇതിന്റെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നതായി മുമ്പ് കണ്ടെത്തിയിരുന്നു. ചലചിത്ര താരങ്ങളും ഇതിന്റെ ഭാഗമാണ് എന്നും, വൻ നികുതി തട്ടിപ്പുകൾ ഇതിന്റെ മറവിൽ നടക്കുന്നു എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
കണക്കില്‍പ്പെടാത്ത പണം ഉപയോഗിച്ച് വാഹനങ്ങള്‍ വാങ്ങിച്ചിടുകയും വില്‍ക്കുകയും ചെയ്യുന്നതാണ് ഇവിടുത്തെ മറ്റൊരു പ്രവണത. വാഹനം വാങ്ങുന്നയാളിന്റെ പേരിലേക്കാകും ഡയറക്ടായി ഉടമസ്ഥാവകാശം മാറ്റി നല്‍കുക. ഇതിനാല്‍ ഇടനിലക്കാരുടെ സാമ്പത്തിക ഇടപാടും വിറ്റുവരവും മറ്റു കണക്കുകളും കണ്ടെത്താനാകില്ല.
സെക്കൻഡാ ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഈ ഷോറൂം അല്ലെങ്കിൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ നടക്കുന്ന കാര്യങ്ങൾ ഇനി പറയുന്നവയാണ്. 1) ഉടമസ്ഥാവകാശം മാറ്റാതെ വാഹനങ്ങള്‍ വില്‍ക്കാനാകില്ല, 2) ഉപഭോക്താക്കളുമായി നിയമാനുസൃത കരാര്‍ നിര്‍ബന്ധമാണ്. 3) മോഷണ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് തടയിടാം എന്നതാണ്. 4) വില്‍ക്കാനായി സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ അനധികൃതതമായ ഉപയോഗം തടയാം എന്നതും ഇതിൽപ്പെടും.


Click it and Unblock the Notifications








