ആളറിഞ്ഞ് കളിക്കണ്ടേ പമ്പുകാരെ... ടോയിലറ്റ് തുറന്ന് നല്‍കാത്തതിന് കേസ്; 1.65 ലക്ഷം നഷ്ടപരിഹാരം നേടി അധ്യാപിക
ദീര്‍ഘദൂര യാത്രകള്‍ പോകുമ്പോള്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നാം ആശ്രയിക്കുന്നത് ഫ്യുവല്‍ സ്‌റ്റേഷനുകളെയാണ്. മുമ്പ് നാറ്റംകൊണ്ട് കയറാന്‍ പറ്റാത്ത നിലയിലായിരുന്നു പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ എങ്കില്‍ ഇന്ന് ലോകോത്തര നിലവാരം പുലര്‍ത്തുന്നവയാണ് പലതും. പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സൗജന്യ സേവനമാണ്. എന്നാല്‍ പലര്‍ക്കും ഇക്കാര്യങ്ങള്‍ അറിയില്ല. ചില പമ്പ് ഉടമകളും ജീവനക്കാരും ഔദാര്യം പോലെ ശുചിമുറി സൗകര്യം ഉപയോഗിക്കാന്‍ നല്‍കുന്നതും നമ്മള്‍ കാണാറുണ്ട്. ചില പെട്രോള്‍ പമ്പുകള്‍ ടോയ്ലറ്റുകള്‍ അടച്ചിടാറുമുണ്ട്. ഇപ്പോള്‍ ടോയ്ലറ്റ് അടച്ചിട്ട ഒരു പെട്രോള്‍ പമ്പ് ഉടമയെ പാഠം പഠിപ്പിച്ചിരിക്കുകയാണ് ഒരു അധ്യാപിക. അതിനെ കുറിച്ച് വിശദമായി വായിക്കാം.
പെട്രോള്‍ പമ്പുകള്‍ വാഹനമോടിക്കുന്നവര്‍ക്ക് ചില അടിസ്ഥാന സേവനങ്ങള്‍ സൗജന്യമായി വാഗ്ദാനം ചെയ്യേണ്ടതുണ്ട്. അതില്‍ ഒന്നാണ് വാഹനങ്ങളില്‍ എയര്‍ നിറയ്ക്കുന്നത്. യാതൊരു ഫീസും ഈടാക്കാതെ വേണം പെട്രോള്‍ പമ്പുകള്‍ വാഹനത്തില്‍ എയര്‍ നിറച്ച് തരാന്‍. വണ്ടിയില്‍ കാറ്റടിക്കാന്‍ നിങ്ങള്‍ ആ പമ്പില്‍ നിന്ന് ഇന്ധനം നിറക്കണമെന്ന് പോലും നിര്‍ബന്ധമില്ല. ഇത് പൂര്‍ണ്ണമായും സൗജന്യ സേവനമാണ്.

ഏതെങ്കിലും പമ്പുകാര്‍ എയര്‍ നിറച്ചതിന് നിങ്ങളോട് പണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരാതി നല്‍കാമെന്ന് ഓര്‍മ്മിക്കുക. ഇത് പോലെ തന്നെ പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങളുടെ അളവും ഗുണനിലവാരവും നിങ്ങള്‍ക്ക് പരിശോധിക്കാം. ഇതും പൂര്‍ണ്ണമായും സൗജന്യമാണ്. ഈ പരിശോധനയ്ക്ക് നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ പെട്രോള്‍ പമ്പ് മാനേജ്‌മെന്റ് അത് നിരസിക്കാന്‍ പാടില്ല. പക്ഷേ നമ്മളില്‍ പലരും ഇതുപോലുള്ള സൗജന്യ സേവനങ്ങള്‍ ഉപയോഗിക്കുന്നില്ല.
അതുപോലെ തന്നെയാണ് പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങളുടെ കാര്യവും. ഏതെങ്കിലും പമ്പുകാര്‍ ടോയ്‌ലെറ്റ് പൂട്ടിയിട്ടാല്‍ ചിലര്‍ യാതൊന്നും പറയാതെ മടങ്ങിപ്പോകും. എന്നാല്‍ പത്തനംതിട്ട ഏഴംകുളം സ്വദേശിനിയും അധ്യാപികയുമായ സിഎല്‍ ജയകുമാരി അങ്ങിനെ അല്ലായിരുന്നു. 2024 മെയ് എട്ടിന് കാസര്‍ഗോഡ് നിന്ന് പത്തനംതിട്ടക്ക് വരുന്ന വഴിയാണ് പയ്യോളിയിലെ പമ്പില്‍ കാര്‍ ഇന്ധനം നിറയ്ക്കാനായി നിര്‍ത്തിയത്.
ഇന്ധനം നിറച്ച ശേഷം ശുചിമുറിയുടെ താക്കോല്‍ ചോദിച്ചപ്പോള്‍ കൊടുത്തില്ലെന്ന് മാത്രമല്ല പമ്പുകാര്‍ പരിഹസിക്കുകയും കേസ് കൊടുക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തുവെന്നാണ് ജയകുമാരി പറയുന്നത്. പിന്നാലെ ജയകുമാരി വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ പയ്യോളി പൊലീസ് സ്ഥലത്തെത്തി. താക്കോല്‍ ചോദിച്ചപ്പോള്‍ ജീവനക്കാരുടെ പക്കല്‍ ഇല്ലായിരുന്നുവെന്നും അവര്‍ നിസഹായരാണെന്നും പരാതിക്കാരി പറഞ്ഞു. പൊലീസ് ശുചിമുറിയുടെ വാതില്‍ ചവിട്ടിത്തുറന്ന ശേഷമാണ് അവര്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചത്.
തുടര്‍ന്ന് പൊലീസിന്റെ കൂടി നിര്‍ദേശപ്രകാരം പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ കേസ് ഫയല്‍ ചെയ്തു. കേസില്‍ ജയകുമാരി തന്നെ ഒറ്റയ്ക്കാണ് വാദിച്ചത്. കേസില്‍ വിധിയില്‍ പെട്രോള്‍ പമ്പിന്റെ ഉടമ ജയകുമാരിക്ക് 1.65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രസ്താവിച്ചിട്ടുണ്ട്.
ഇതില്‍ 1.50 ലക്ഷം രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവുകള്‍ക്കുമാണ്. ഉപഭോക്താക്കള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വിസമ്മതിക്കുന്ന എല്ലാ പെട്രോള്‍ പമ്പുകള്‍ക്കും ഈ വിധി ഒരു പാഠമാണ്.
അതുകൊണ്ടുതന്നെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ തീരുമാനത്തെ നെറ്റിസണ്‍സ് കൈയ്യടികളോടെയാണ് വരവേറ്റത്. ഈ വിധി ശരിക്കും സ്വാഗതം ചെയ്യപ്പെടേണ്ട ഒന്നാണ്. ഇന്ത്യയിലെ ചില പെട്രോള്‍ പമ്പുകള്‍ വാഹന യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതാണ് ഇതിന് കാരണം. ഇനി നിങ്ങള്‍ക്കും ഇത്തരം അനുഭവങ്ങള്‍ നേരിട്ടാല്‍ മിണ്ടാതെ പിന്‍മാറാതെ ശക്തമായി പ്രതികരിക്കാനും ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കാനും തയാറാകണം. അതിന് ഒരു പൗരനെന്ന നിലയില്‍ നമ്മുടെ മൗലികാവശകാശങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








