വളയംപിടിക്കുന്ന കാലുകളുമായി 5 വര്‍ഷത്തെ പോരാട്ടം! ഒടുവില്‍ ജിലുമോള്‍ക്ക് ലൈസന്‍സ്
ഡ്രൈവിംഗ് ലൈസന്‍സ് നേടുകയെന്നത് പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ നന്നായി വണ്ടിയോടിക്കാന്‍ പഠിച്ചാല്‍ പോലും ചിലപ്പോള്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ പരാജയപ്പെട്ടുപോകും. എന്നാല്‍ വളയംപിടിക്കുന്ന കാലുകളുമായി 32-കാരിയായ ജിലുമോള്‍ എം തോമസ് എന്ന ഇടുക്കിക്കാരി നടന്നുകയറിയത് ചരിത്രത്തിലേക്കാണ്. ജന്മനാ കൈകള്‍ ഇല്ലാത്ത ജിലുമോള്‍ 5 വര്‍ഷത്തെ പരിശ്രമത്തിന് ശേഷം ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയ കഥയാണ് പറയാന്‍ പോകുന്നത്.
നമ്മുടെ നാടിനെ ഭിന്നശേഷി സൗഹൃദമാക്കാന്‍ അധികാരികള്‍ ഏറെ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഭിന്നശേഷിക്കാരായ ആളുകള്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ ഏറെ കടമ്പകളാണ് കടക്കേണ്ടതായുള്ളത്. എന്നാല്‍ ജന്മനാ കൈകളില്ലാത്ത ജിലു മോളെ സംബന്ധിച്ച് കാറോടിക്കുന്നത് ഒരു സ്വപ്‌നമായിരുന്നു. നമ്മുടെ ആഗ്രഹങ്ങള്‍ അത്രമേല്‍ തീവ്രമാണെങ്കില്‍ ലോകം മൊത്തം അതിന്റെ കൂടെ നില്‍ക്കുമെന്ന ആപ്തവാക്യം പോലെ അവളുടെ സ്വപ്‌നമിപ്പോള്‍ പൂവണിഞ്ഞിരിക്കുകയാണ്.

ഇടുക്കി സ്വദേശിനിയായ ജിലുമോള്‍ ഇപ്പോള്‍ ജോലിയുടെ ഭാഗമായി കൊച്ചിയിലാണ് താമസം. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണിവര്‍. കൈകളില്ലാത്തതിനാല്‍ കാലുകള്‍ ഉപയോഗിച്ച് വണ്ടിയോടിക്കാന്‍ ജിലുമോള്‍ പഠിച്ചു. എന്നാല്‍ നിലവിലുള്ള നിയമ മാനദണ്ഡങ്ങള്‍ അതിന് അനുവദിക്കുന്നുണ്ടായിരുന്നില്ല. അഞ്ചുവര്‍ഷം മുമ്പ് ആദ്യമായി ഡ്രെവിംഗ് ലൈസന്‍സിന് അപേക്ഷിച്ചപ്പോള്‍ തന്നെ സാങ്കേതിക കാരണങ്ങളാല്‍ അത് തള്ളിപ്പോകുകയായിരുന്നു.
എന്നാല്‍ വിധിയെ പഴിച്ച് അവിടംകൊണ്ട് കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ മിടുക്കി ഒരുക്കമായിരുന്നില്ല. വിഷയം ജിലുമോള്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെ അവര്‍ അതില്‍ ഇടപെട്ടു. ഭിന്നശേഷി കമ്മീഷന്റെ ആവശ്യപ്രകാരം വിഷയം പഠിച്ച്് ഉചിതമായ പരിഹാരം കാണാന്‍ ഗതാഗത കമീഷണര്‍ എറണാകുളത്തെ ആര്‍ടിഒ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

2018 മോഡല്‍ സെലേറിയോ ഹാച്ച്ബാക്കില്‍ ജിലുമോള്‍ക്ക് ഓടിക്കാന്‍ പാകത്തിന് വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ എംവിഡി അധികൃധര്‍ നിര്‍ദേശിച്ചു. ഈ മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു വര്‍ഷത്തിനുള്ളില്‍ കാര്‍ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ചെയ്തുകൊടുത്തു. കാലുകൊണ്ട് കാര്‍ ഓടിക്കേണ്ടതിനാല്‍ ചില ഇലക്‌ട്രോണിക്കല്‍ പരിഷ്‌കാരങ്ങളും വരുത്തേണ്ടിയിരുന്നു. കൊച്ചിയിലുള്ള ഒരു സ്ഥാപനമാണ് ഇത് ചെയ്ത് നല്‍കിയത്.
കാറിന്റെ സ്റ്റിയറിംഗും പെഡലുകളും ജിലുമോള്‍ക്ക് കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കാം. അതേസമയം ഇന്‍ഡിക്കേറ്റര്‍, വിന്‍ഡോ, വൈപ്പർ, വാഷർ, ലൈറ്റുകളുടെ പ്രവര്‍ത്തനം എന്നിവയടക്കമുള്ള കാര്യങ്ങള്‍ വോയ്‌സ് റെക്കഗ്‌നിഷന്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നത്. കാറില്‍ വരുത്തിയിരിക്കുന്ന പരിഷ്‌കാരങ്ങളെല്ലാം പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് എംവിഡി പൊതുനിരത്തില്‍ വാഹനം ഓടിക്കാന്‍ അനുയോജ്യയാണെന്ന് വിധിയെഴുതിയത്.

മോഡിഫിക്കേഷനുകള്‍ വരുത്തിയ ജിലുമോളുടെ കാറിന്റെ ആര്‍സി ബുക്കില്‍ ചില്ലറ മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇത് അഡാപ്റ്റഡ് ക്ലാസ് വാഹനമായാണ് തരാംതിരിച്ചിട്ടുള്ളത്. വണ്ടി റെഡിയായതോടെ ലേണേഴ്‌സ് ലൈസന്‍സ് പാസായ ജിലുമോള്‍ നവംബറില്‍ സ്വന്തം കാറില്‍ ഡ്രൈവിംഗ് ടെസ്റ്റും പാസായി. നമ്മുടെ രാജ്യത്ത് ഇരുകൈകളും ഇല്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയ ആദ്യ വ്യക്തിയായിരിക്കും ജിലുമോള്‍ എന്നാണ് എംവിഡി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.
ഡിസംബര്‍ മൂന്നിന് ലോക ഭിന്നശേഷി സൗഹൃദ ദിനത്തോട് അനുബന്ധിച്ച് നവകേരള സദസ്സില്‍ വെച്ച് ജിലമോള്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ലൈസന്‍സ് ഏറ്റുവാങ്ങി. സാങ്കേതിക കാരണങ്ങളില്‍ കുരുങ്ങി കിടക്കുന്നതിനാല്‍ ലൈസന്‍സ് എന്ന സ്വപ്‌നം ഉപേക്ഷിക്കേണ്ടി വന്ന നിരവധി പേര്‍ക്ക് ജിലു മോളുടെ കഥ പ്രചോദനമാകും. നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായി മാറിയ ഈ 32-കാരിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. മോഡിഫിക്കേഷനുകള്‍ക്ക് നേരെ മുഖം തിരിക്കുന്ന എംവിഡി ജിലുമോളുടെ കൂടെ നിന്നതിന് കൈയ്യടി നേടുന്നുണ്ട്.

ഇതൊരു ടീം വർക്കായിരുന്നുവെന്നും ഇരുകൈകളും ഇല്ലാതെ ജനിച്ച ജിലുമോൾ തനിക്കും ഡ്രൈവിംഗ് ലൈസൻസോടു കൂടി വാഹനം ഓടിക്കണമെന്ന് സ്വയം ഉറപ്പിച്ചപ്പോൾ ആ ആത്മവിശ്വാസത്തിനു മുൻപിൽ എല്ലാവരും അണിനിരക്കുകയായിരുന്നുവെന്നാണ് എംവിഡി വ്യക്തമാക്കുന്നത്. നിയമ തടസ്സങ്ങൾ പലതും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറികടക്കാൻ കഴിഞ്ഞുവെന്നാണ് അവർ പറയുന്നത്.


Click it and Unblock the Notifications








