കിട്ടിയോ? ഇല്ല ചോദിച്ചു മേടിച്ചു! സ്വന്തം കഞ്ഞിയിൽ പാറ്റയിട്ട് ഓട്ടോക്കാരൻ
സാധാരണക്കാരന്റെ വാഹനമായിട്ടാണ് ഓട്ടോറിക്ഷ അറിയപ്പെടുന്നത്, പലയിടത്തും നമുക്ക് ഏറ്റവും നല്ല ഉപകാരികളും ഈ ഓട്ടോറിക്ഷ ഡ്രൈവർമാർ തന്നെയാണ്. വഴിയറിയാത്ത ഒരു പുതിയ സ്ഥലത്ത് എത്തിപ്പെട്ടാൽ ഗൂഗിൾ മാപ്പിനെ വെല്ലും വഴികാട്ടികളും ഇവർ തന്നെ. എന്നാൽ ഇതിൽ തുലോം ചുരുക്കം അല്പം വക്രബുദ്ധികളും വമ്പു പിടിച്ചവരുമാണ് എന്ന് പറയാതിരിക്കാൻ വയ്യ. അത്തരത്തിലുള്ള അനുഭവങ്ങൾ നമ്മിൽ പലർക്കും ഉണ്ടായിട്ടുണ്ട്. അമിത ചാർജ് ഈടാക്കാൻ നേർവഴി പോവാതെ വട്ടം കറക്കി കാശ് തട്ടിയ ഓട്ടോ ചേട്ടന്മാരെ ഒരിക്കൽ എങ്കിലും നമ്മിൽ പലരും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അഭിമുഖീകരിച്ചിട്ടുണ്ടാവും.
അത്തരം ഒരു ഓട്ടോ ചേട്ടന്റെ അഹംഭാവവും അതിന് കിട്ടിയ എട്ടിന്റെ പണിയുമാണ് ഈ ലേഖനത്തിൽ നിങ്ങളോട് പങ്കു വെയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലം നെടുമ്പാശ്ശേരി വിമാനത്താവളമാണ്. ഇവിടെ പലപ്പോഴും ഓട്ടോക്കാർ ജനങ്ങളെ വലയ്ക്കാറുണ്ട്. പ്രത്യേകിച്ചും മറ്റ് വാഹന സൗകര്യങ്ങൾ കാര്യമായി ലഭിക്കാത്ത സാഹചര്യങ്ങളിലാണ് ഇവരുടെ കൊള്ള എന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഇത്തവണ പണി പാളി, അതു മാത്രമല്ല നല്ല തിരിച്ചടിയും കിട്ടി. സംഭവം തുങ്ങുന്നത് ഇങ്ങനെയാണ്, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സവാരിയ്ക്കായി ഓട്ടോ വിളിച്ച യാത്രക്കാരന്‍ ഓട്ടത്തിന്റെ ചാർജ് വ്യക്തമാവാൻ മീറ്ററിടാന്‍ പറഞ്ഞത് നമ്മുടെ ഡ്രൈവർ ചേട്ടന് ഇഷ്ടമായില്ല. ഉടന്‍ തന്നെ യാത്രക്കാരനെ എയര്‍പോര്‍ട്ട് റോഡില്‍ ഇറക്കിവിട്ട് അദ്ദേഹം മാസ് കാണിച്ചു.
ഡ്രൈവർ ചേട്ടൻ അല്പം ചൂടനാണ് എന്ന് ഇതിൽ നിന്ന് വ്യക്തം. എന്നാൽ ഇറക്കി വിട്ട് ഓട്ടോ പാഞ്ഞു പോവുന്ന സമയത്ത് ഓട്ടോയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ യാത്രക്കാരനോട് വീണ്ടും മോശമായി സംസാരിച്ചിട്ടാണ് ഡ്രൈവര്‍ സ്ഥലംവിട്ടത്. എന്നാൽ ഇറക്കിവിട്ട യാത്രക്കാരൻ കൊല്ലം RTO ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് എന്നതാണ് സംഭത്തിലെ ട്വിസ്റ്റ്.

ഈ സംഭവത്തിനു പിന്നാലെ ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്ത മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കുന്നതിനു പുറമെ ഡ്രൈവര്‍ നെടുമ്പാശ്ശേരി സ്വദേശി V.C. സുരേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സും അധികൃതർ സസ്‌പെന്‍ഡ് ചെയ്തു. സ്വന്തം കുഴി തന്നെ താൻ വെട്ടി എന്ന് വേണം പറയാൻ.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് അത്താണി ഭാഗത്തേക്കാണ് AMVI ഓട്ടം വിളിച്ചത്. യാത്രക്കൂലിയായി 180 രൂപയാണ് ഡ്രൈവര്‍ ആവശ്യപ്പെട്ടത്. എന്നാൽ 5 കിലോമീറ്ററില്‍ താഴെയുള്ള ഓട്ടം ആയതിനാല്‍ 180 അല്പം കൂടുതലാണെന്നും 150 രൂപ വരെ തരാം എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓട്ടോറിക്ഷ പുറപ്പെട്ടപ്പോള്‍ മീറ്ററിടാന്‍ ആവശ്യപ്പെട്ട യാത്രക്കാരന്‍ മീറ്റര്‍ നിരക്ക് പ്രകാരം തുക തരാം എന്നും അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഡ്രൈവര്‍ വണ്ടിയിൽ നിന്ന് ഇറക്കിവിട്ടത്. ഓട്ടോ ഡ്രൈവർ യൂണിഫോം പോലും ധരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

താൻ ഓരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് എന്നു പറഞ്ഞ്, ഫോണില്‍ ഓട്ടോയുടെ ചിത്രം പകര്‍ത്തിയതോടെ ഓട്ടോ ഡ്രൈവര്‍ തന്നോട് മോശമായി സംസാരിക്കുകയും ചെയ്തു എന്ന് AMVI പരാതിപ്പെട്ടു. ഉദ്യോഗസ്ഥന്റെ പരാതിയെ തുടര്‍ന്ന് എറണാകുളം എന്‍ഫോഴ്‌സ്മെന്റ് RT ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ P.G. നിഷാന്ത് ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
RT ഓഫീസില്‍ നടത്തിയ ഹിയറിംഗില്‍ പരാതിയുടെ സത്യാവസ്ഥ ബോധ്യപ്പെട്ടതോടെയാണ് എന്‍ഫോഴ്‌സ്മെന്റ് RT ഓഫീസർ K. മനോജ് ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മീറ്റർ ഇടാത്തതു കൂടാതെ അമിത ചാര്‍ജ് വാങ്ങല്‍, യൂണിഫോം ധരിക്കാതെ വാഹനം ഓടിക്കല്‍, മോശമായ സംസാരവും പെരുമാറ്റവു എന്നിവയ്‌ക്കെല്ലാം ചേര്‍ത്താണ് പിഴ ചുമത്തിയത്.


Click it and Unblock the Notifications








