25 കോടിയുടെ കാര്‍ കത്തിനശിച്ചു! വണ്ടിക്കമ്പനി നല്‍കിയ ഓഫര്‍ കേട്ട് ഉടമയുടെ 'കിളിപോയി'
വണ്ടി ഏതായാലും അത് കാറോ ബൈക്കോ അപകടത്തില്‍ പെടുകയോ അഗ്‌നിക്കിരയാകുകയോ ചെയ്യുന്നത് അത്യന്തം സങ്കടകരമാണ്. പണക്കാര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം അതിന്റെ വേദന ഒന്ന് തന്നെയാണ്. സൂപ്പര്‍ കാറുകള്‍ വരെ ചിലപ്പോള്‍ ഓട്ടത്തിനിടെ തീപിടിക്കാറുണ്ട്. വാഹനത്തിലെ ചില സാങ്കേതിക തകരാര്‍ മൂലം കാറിന് തീപിടിക്കുന്ന ചില സംഭവങ്ങള്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ മിക്ക സന്ദര്‍ഭങ്ങളിലും ഉടമയുടെ ഭാഗത്ത് നിന്നുള്ള പിഴവുകള്‍ കാരണമാണ് കാറുകള്‍ക്ക് തീപിടിക്കാറുള്ളത്. അടുത്തിടെ സമാനമായ ഒരു സംഭവം നടന്നു. 3 ദശലക്ഷം ഡോളര്‍ (ഏകദേശം 25 കോടി രൂപ) വിലമതിക്കുന്ന ഹൈപ്പര്‍കാറായ കോയിനിഗ്‌സെഗ് ജെസ്‌കോയാണ് കത്തിനശിച്ചത്.
ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.മാത്രമല്ല ഈ ഒരു സംഭവത്തിന് ശേഷം കമ്പനി കൈക്കൊണ്ട തീരുമാനവും ഞെട്ടിക്കുന്നതായിരുന്നു. കാര്‍ബണ്‍ ഫൈബര്‍ ബോഡി വര്‍ക്ക് ഉള്ള കോയിനിഗ്‌സെഗ് ജെസ്‌കോ നൂര്‍ എഡിഷനാണ് ഇപ്പോള്‍ അഗ്‌നിക്കിരയായിരിക്കുന്നത്. കാര്‍ബണ്‍ വീലുകളും ഗോള്‍ഡ് ബ്രേക്ക് കാലിപ്പറുകളുമായാണ് വരുന്നത്. ഗ്രീസില്‍ റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.

ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാര്‍ പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ഇപ്പോള്‍ ഒരു അന്വഷണത്തിന് ഉത്തരവിട്ടിരുന്നു. വാഹനത്തിന് തകരാര്‍ ഉണ്ടായിരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പിന്‍ഭാഗത്തുള്ള ഹൈഡ്രോളിക് പ്രഷര്‍ പൈപ്പിന്റെ തകരാറാണ് ഹൈപ്പര്‍കാറിന് തീപിടിക്കാന്‍ കാരണമെന്ന് കോയിനിഗ്‌സെഗ് കമ്പനിയുടെ സിഇഒ ക്രിസ്റ്റ്യന്‍ വോണ്‍ കോയിനിഗ്‌സെഗ് പറഞ്ഞു. ഹൈഡ്രോളിക് ഫ്‌ലൂയിഡ് ലീക്കായാണ് കാറിന് തീപിടിച്ചത്.
നിര്‍മ്മാണ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് മനസ്സിലാക്കിയ ഉടന്‍ സെസ്‌കോ ഹൈപ്പര്‍ കാര്‍ വാങ്ങിയ ഉടമകളോട് അത് ഓടിക്കരുതെന്ന് നിര്‍മാതാക്കള്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ ലോകത്താകമാനം 28 പേര്‍ ഈ കാര്‍ വാങ്ങിയിട്ടുണ്ട്. നിര്‍മ്മാതാക്കള്‍ നിലവില്‍ എല്ലാ വാഹനങ്ങളും വ്യക്തിഗതമായി പരിശോധിക്കുന്നുണ്ട്. പ്രശ്‌നം കണ്ടെത്തി പരിഹരിക്കുന്നത് വരെ കാര്‍ ഓടിക്കരുതെന്നാണ് നിര്‍ദേശം.

ചോര്‍ച്ചയുണ്ടായാല്‍ ഹൈഡ്രോളിക് സിസ്റ്റം ഓട്ടോമാറ്റിക്കായി ഷട്ട് ഡൗണ്‍ ചെയ്യുന്ന സോഫ്റ്റ്വെയര്‍ തയാറാക്കി കൊണ്ടിരിക്കുകയാണ് തങ്ങളെന്ന് സ്വീഡിഷ് കമ്പനി അറിയിച്ചു. കോടിക്കണക്കിന് രൂപ വില വരുന്ന ഹൈപ്പര്‍ കാര്‍ നഷ്ടപ്പെട്ട ഉടമയ്ക്ക് പകരമായി പുത്തന്‍ ജെസ്‌കോ നിര്‍മിച്ച് നല്‍കുമെന്ന് കമ്പനി ഉറപ്പ് നല്‍കി. പ്രശ്‌നമുണ്ടായാല്‍ ഉപഭോക്താവിനെ പഴിചാരുന്ന പൊതു രീതിയില്‍ നിന്ന് വിഭിന്നമായി തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞ് അതിന് പരിഹാരം കാണാനും പ്രായശ്ചിത്തം ചെയ്യാനും മനസ്സ് കാണിച്ച വണ്ടിക്കമ്പനിക്ക് കൈയ്യടിക്കുകയാണ് നെറ്റിസണ്‍സ്.
കോയിനിഗ്‌സെഗ് ജെസ്‌കോ ഒരു ലിമിറ്റഡ് എഡിഷന്‍ ഹൈപ്പര്‍കാറാണ്. ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാര്‍ എന്ന റെക്കോഡും ജെസ്‌കോ അബ്‌സല്യൂട്ട് കാറാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്. ഈ കാര്‍ വെറും 18.82 സെക്കന്‍ഡില്‍ 400 കിലോമീറ്റര്‍ വേഗതയിലെത്തി ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. 1,280 PS പവറും 1,500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 5.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V8 എഞ്ചിനാണ് ജെസ്‌കോയ്ക്ക് കരുത്തേകുന്നത്.

9 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. റിയര്‍ വീലുകളിലേക്കാണ് എഞ്ചിന്‍ പവര്‍ അയക്കുന്നത്. സ്വീഡിഷ് കാര്‍ ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ലഭ്യമല്ല. എന്നിരുന്നാലും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനി തങ്ങളുടെ പ്രശസ്തമായ അഗേര ഹൈപ്പര്‍കാര്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് പ്രദര്‍ശിപ്പിച്ചിരുന്നു. ഏകദേശം 11.5 കോടി രൂപയായിരുന്നു അഗേരയുടെ അന്നത്തെ വില. എങ്കിലും ബ്രാന്‍ഡിന്റെ ഒരു കാര്‍ പോലും അന്ന് അവര്‍ക്ക് വില്‍ക്കാന്‍ സാധിച്ചില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








