കൊമ്പന് കൂച്ചുവിലങ്ങുമായി മോട്ടോർ വാഹന വകുപ്പ്
ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ വണ്ടി ഭ്രാന്തന്മാരുടെ, പ്രധാനമായും ബസ് പ്രേമികളുടെ മനം കർവന്ന ടൂറിസ്റ്റ് ബസാണ് കൊമ്പൻ. പേര് സൂചിപ്പിക്കും പോലെ തന്നെ പ്രൗഢ ഗംഭീരമാണ് വാഹനവും. ഒരു ഗജരാജ വീരൻ എഴുന്നള്ളുന്നതു പോലെയാണ് നിരത്തുകളിൽ ബസ് എത്തുന്നതും.

2018 -ൽ ഒരു സെക്കന്റ് ഹാൻഡ് ബസിൽ ആരംഭിച്ച കൊമ്പൻ ഇന്നൊരു സാമ്രാജ്യമായി മാറിയ കഥ വളരെ രസകരമാണ്. കൊമ്പന്റെ ഉടമസ്ഥനായ ദീപു ശങ്കർ തികഞ്ഞ ഒരു ആനപ്രേമിയാണ്.

ആനയോടുള്ള കമ്പം കാരണം ഒരു ആനയെ വാങ്ങാൻ അദ്ദേഹം പണം സ്വരുക്കൂട്ടിയിരുന്നു. എന്നാൽ തന്റെ ഈ തീരുമാനത്തോട് വീട്ടുകാർ മുഴുവൻ എതിർത്തതോടെയാണ് 2018-ൽ ദീപു ഒരു സെക്കന്റ് ഹാൻഡ് ടൂറിസ്റ്റ് ബസ് വാങ്ങുന്നത്.

ആന കമ്പനം കാരണം ബസിന് കൊമ്പൻ എന്ന പേരും വീണു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ കൊമ്പനെ വണ്ടി പ്രേമികൾ തങ്ങളുടെ ഹൃദയത്തിൽ ഏറ്റെടുക്കുകയും ചെയ്തു.

ഒരു ബസിൽ ആരംഭിച്ച കൊമ്പൻ ഇന്ന് അധോലോകം, കാളിയൻ, യോദ്ധാവ്, ദാവൂദ്, ബോംബെ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത പതിപ്പുകളായി വാഹനലോകത്ത് തലയുയർത്തി നിൽക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ രണ്ട് ലക്ഷത്തിലധികം ഫാൻസും ഇന്ന് കൊമ്പൻ ഹോളിഡേയ്സിനുണ്ട്.

എന്നാൽ കൊമ്പന് ഒരു കൂച്ചുവിലങ്ങുമായിട്ട് രംഗത്ത് എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് അടുത്തിടെ ടൂറിസ്റ്റ് ബസുകളും, ബസ് ഡ്രൈവർമാരും അഭ്യാസങ്ങളും സാഹസിക പ്രകടനങ്ങളും കാണിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും, വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തിലുള്ള സംഭവങ്ങൾ അന്വേഷിച്ച് അധികൃതർ നടപടികളും സ്വീകരിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി ആരംഭിച്ച ഓപ്പറേഷൻ തണ്ടറിന്റെ പരിശോധനയിലാണ് ഇപ്പോൾ കൊമ്പനും പെട്ടിരിക്കുന്നത്.

തിരുവനന്തപുരത്തെ വക്കത്തു നിന്ന് ശബരിമലയിലേക്ക് തീർഥാടകരുമായി പോകാനെത്തിയ ബസാണ് ആർടിഒ പിടികൂടിയത്. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും കാത് തുളയ്ക്കുന്ന സ്പീക്കറുകളും ഘടിപ്പിച്ചിരിക്കുന്നതിനാലാണ് ബസിൽ അധികൃതർ പരിശോധന നടത്തിയത്.

ബസിന്റെ ബോഡി നിർമ്മാണം നിയമത്തിന് വിരുദ്ധമായാണെന്നും ആർടിഒ ചൂണ്ടിക്കാട്ടി. കൊമ്പനെ വരവേൽക്കാൻ ഒരുക്കിയ ബൈക്ക് റാലിയും മറ്റ് സംവിധാനങ്ങളും പ്രദേശത്ത് വലിയ ട്രാഫിക്ക് ബ്ലോക്ക് സൃഷ്ടിച്ചതായും പൊലീസ് പറഞ്ഞു.

തീർഥാടന യാത്ര കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ വാഹനം ആർടിഒ -ക്ക് മുന്നിൽ ഹാജരാക്കാനാണ് നിർദ്ദേശം. കഴിഞ്ഞ മാസം 28 -നും കൊമ്പനെതിരെ മറ്റൊരു കേസും ഉയർന്നിരുന്നു.

തിരുവനന്തപുരത്ത് ഓൾ കേരള ഡ്രൈവേർസ് സമ്മേളനത്തിനിടെ അഭ്യാസ പ്രകടനം കാണിച്ചതിനിടെ ആളെ ഇടിച്ചിട്ടു എന്നായിരുന്നു കേസ്. എന്നാൽ പിന്നീട് ഇതേപ്പറ്റി ഒരു റിപ്പോർട്ടുകളും പുറത്തു വന്നിട്ടില്ല.

നിലവിൽ ടൂറിസ്റ്റ് ബസുകളുടെ ബോഡികളിൽ ചെയ്യുന്ന അലങ്കാരങ്ങളും മറ്റ് ചിത്രങ്ങളും അതിരു വിടുന്നുവെന്ന് ആരോപിച്ച് ഇവയ്ക്ക് ഏകീകൃത നിറം എന്ന നിയമം നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്തെ പ്രൈവറ്റ് റൂട്ട് ബസുകളെ പോലെ ടൂറിസ്റ്റ് ബസുകളും യുണിഫോം അണിയുമോ എന്ന് കണ്ടറിയാം.


Click it and Unblock the Notifications








