റാഷ് ഡ്രൈവിംഗിന് പെൺകുട്ടികൾക്ക് കിട്ടിയ മുട്ടൻ പണി; 3 മണിക്കൂർ ബോധവൽക്കരണ ക്ലാസ് സമ്മാനിച്ചത് വൈറൽ വീഡിയോ
ഇപ്പോൾ റീൽസിന്റെയും ഷോർട്ട് വീഡിയോയുകളുടേയും സ്റ്റാറ്റസുകളുടേയും സ്റ്റോറീസിന്റെയും കാലമായതിനാൽ ഒരു വീഡിയോ വൈറലാവാൻ വലിയ സമയമൊന്നും വേണ്ട. എന്നാൽ ഈ വൈറൽ വീഡിയോകൾ വളരെ കുറച്ച് സമയം കൊണ്ട് പണി തരാനും മിടുക്കരാണ്.

വീഡിയോസ് വൈറലായി കേസിൽ കുടുങ്ങിയിട്ടുള്ള പല സംഭവങ്ങളും നാം ഇതിനോടകം കണ്ടിട്ടുണ്ട്. ഇതേ സീരീസിൽ ദേ ഏറ്റവും ലേറ്റസ്റ്റായ ഒരു സംഭവമാണ് ഞങ്ങൾ ഇന്ന് ഈ ലേഖനത്തിൽ പങ്കുവെക്കുന്നത്.

ഫൈൻ ആർട്‌സ് ഡേ ആഘോഷിക്കാൻ വിദ്യാർത്ഥികൾ അമിതവേഗത്തിലും അപകടകരമായും വാഹനങ്ങൾ ഓടിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളേജ് വിദ്യാർത്ഥികൾക്ക് ഇതിന് പിന്നാലെ മൂന്ന് മണിക്കൂർ നീണ്ട ബോധവൽക്കരണ ക്ലാസാണ് ലഭിച്ചത്.

RTO പി ആർ സുമേഷ് വിദ്യാർഥികൾക്കുള്ള പണിഷ്മെന്റ് ക്ലാസ് ക്രമീകരിച്ചു. ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിലാണ് ക്ലാസ് നടന്നത്. 30 ഓളം വാഹനങ്ങളാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിദ്യാർഥികൾ വളരെ അലക്ഷ്യമായി യാതൊരു നിയമവും പാലിക്കാതെ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പൊലീസ് രംഗത്തെത്തിയത്.

വാഹനങ്ങളുടെ നമ്പരും വിദ്യാർഥികളുടെ പേരുവിവരങ്ങളും കോളജ് പ്രിൻസിപ്പൽ RTO -ക്ക് കൈമാറി. വീഡിയോയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് വിദ്യാർത്ഥികൾക്ക് നോട്ടീസ് അയയ്ക്കുകയും ബുധനാഴ്ച ക്ലാസിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടറുകളും മോട്ടോർ സൈക്കിളുകളും ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടികളിൽ നിന്ന് 500 രൂപ പിഴയും അധികൃതർ ഈടാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ ആഴ്ച ആദ്യം സംസ്ഥാനത്തെ മറ്റൊരു കോളേജിൽ നിന്നും സമാനമായ സ്റ്റണ്ടുകളുടെ വീഡിയോകൾ വൈറലായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്നുള്ള സംഭവം കോളേജ് കാമ്പസിനുള്ളിൽ നിരവധി വിദ്യാർത്ഥികൾ സ്റ്റണ്ട് ചെയ്യുന്നതാണ് കാണിക്കുന്നത്. ഹയർസെക്കൻഡറി വിദ്യാർഥികൾക്കുള്ള യാത്രയയപ്പ് പരിപാടിക്കിടെയാണ് വിദ്യാർഥികൾ സ്റ്റണ്ട് നടത്തിയത്.

സ്കോഡ ഒക്ടാവിയ ഒരു റോയൽ എൻഫീൽഡ് ഹിമാലയനിൽ ഇടിക്കുന്നതും ഈ വീഡിയോയിൽ കാണാം. വിദ്യാർത്ഥികൾ തുറന്ന ഗ്രൗണ്ടിൽ സ്റ്റണ്ട് അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം.

അപകടത്തിൽ ആർക്കും സാരമായ പരിക്കില്ലെങ്കിലും സ്റ്റണ്ടിംഗ് പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കെതിരെയും കർശന നടപടിയെടുക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു.

പല സംസ്ഥാനങ്ങളിലും വാഹനമോടിക്കുന്നവർ ട്രാഫിക് നിയമം ലംഘിച്ചാൽ ബോധവത്കരണ ക്ലാസുകൾ നിർബന്ധമാണ്. ഹരിയാനയിലെ ഗുരുഗ്രാം പോലുള്ള നഗരങ്ങളിൽ, മദ്യപിച്ച് വാഹനമോടിക്കുക, അപകടങ്ങൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾക്കായി എല്ലാവരും നിർബന്ധമായും രണ്ട് മണിക്കൂർ വീഡിയോ ബോധവൽക്കരണ ക്ലാസ് ഉണ്ട്.

ഗതാഗത നിയമലംഘകരെ ശിക്ഷിക്കാൻ അധികാരികൾ ഉപയോഗിക്കുന്ന മറ്റൊരു മാർഗം അവരെ സാമൂഹിക സേവനം ചെയ്യിക്കുക എന്നതാണ്. കമ്മ്യൂണിറ്റി സേവനത്തിൽ, ലംഘനത്തിന്റെ ഗൗരവമനുസരിച്ച് റോഡ് വൃത്തിയാക്കുന്നത് മുതൽ ഒരു ദിവസമോ അതിലധികമോ സമയത്തേക്ക് ട്രാഫിക് നിയന്ത്രിക്കുന്നത് വരെയുള്ള ഏത് ജോലിയും നിയമലംഘകരെ കൊണ്ട് ചെയ്യിക്കാൻ അധികാരികൾക്ക് കഴിയും.

മിക്ക മെട്രോപൊളിറ്റൻ നഗരങ്ങളിലും ഇപ്പോൾ മികച്ച സിസിടിവി ശൃംഖലയുണ്ട്, അത് പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. രജിസ്ട്രേഷൻ നമ്പർ ട്രാക്ക് ചെയ്ത് നിയമലംഘനത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിന് ചലാൻ പുറപ്പെടുവിക്കാം.
എന്നിരുന്നാലും, പല ഓൺലൈൻ ചലാനുകളും കള്ള നമ്പർ പ്ലേറ്റ് കാരണം തെറ്റാണ്. ട്രാഫിക് പൊലീസിന്റെ റിഡ്രസൽ പോർട്ടൽ വഴി തെറ്റായ ചലാനുകൾ ചലഞ്ച് ചെയ്യാവുന്നതാണ്. അടുത്തകാലത്തായി ചലാൻ തുക വർധിപ്പിക്കാൻ സർക്കാരും അധികൃതരും ശ്രമിച്ചിരുന്നു. നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും റോഡുകൾ സുരക്ഷിതമാക്കുന്നതിനുമാണ് പിഴ വർധിപ്പിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന രാജ്യവും മാരകമായ അപകടങ്ങളുടെ ഏറ്റവും ഉയർന്ന അനുപാതവുമാണ് ഇന്ത്യയിലുള്ളത്. അശ്രദ്ധമായ ഡ്രൈവിംഗും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും കാരണം നിരവധി റോഡ് യാത്രക്കാരുടെ ജീവൻ നഷ്ടപ്പെടുന്നു. റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നവരുടെ എണ്ണം കുറയ്ക്കുകയാണ് നിരീക്ഷണത്തിന്റെ ലക്ഷ്യം.

റിയർവ്യൂ മിറർ ഇല്ലാത്തതോ ഉപയോഗിക്കാത്തതോ ആയ വാഹനങ്ങൾക്കെതിരെ പൊലീസ് കർശന നടപടി തുടങ്ങിയിട്ടുണ്ട്. ഹൈദരാബാദിൽ, മിറർ സ്ഥാപിക്കാത്ത ഇരുചക്രവാഹന ഉടമകൾക്ക് പൊലീസ് ചലാൻ നൽകാൻ തുടങ്ങി. മറ്റ് നഗരങ്ങളിലെ പൊലീസുകാർ സമീപഭാവിയിൽ തന്നെ ഇത് നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








