കെഎസ്ആർടിസി ഇതുവരെ ഓടിയത് മദ്യത്തിലോ? ബ്രത്തലൈസറിനെ പേടിച്ച് ഡ്രൈവർമാർ! ആനവണ്ടികൾ കട്ടപുറത്ത്
നാട്ടിലെ ബസ് ഡ്രൈവർമാരിൽ നല്ലൊരു ശതമാനവും രാവിലെ ഒന്നു മിനുങ്ങിയിട്ടാണ് വാഹനങ്ങൾ എടുക്കുന്നത് എന്ന് അടുത്തിടെ പല പരിശോധനകളിൽ നിന്നും വ്യക്തമായിട്ടുണ്ട്, ഇതിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള കെഎസ്ആർടിസി (KSRTC) ഡ്രൈവർമാരും ഉൾപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. ഈ പ്രവണത തടയാനായി കർശന നടപടികളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇപ്പോൾ ബ്രത്തലൈസർ പരിശോധന കാര്യമായി നടക്കുന്നു. ഒരു വശത്ത് ഈ ചെക്കിംഗ് യാത്രക്കാർക്കും പൊതു സമൂഹത്തിനും ഒരു ആശ്വാസം പകരുമ്പോൾ കെഎസ്ആർടിസി വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ പരിശോധനയിൽ പെട്ട് സ്വന്തം ചീട്ട് കീറാതിരിക്കാൻ ഡ്രൈവർമാർ കൂട്ടത്തോടെ മുങ്ങുകയാണ്. ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്ത് ഉൾപ്പടെ സംസ്ഥാനത്തെ പല ഡിപ്പോകളിലും ഇക്കാരണത്താൽ ഒട്ടനവധി സർവ്വീസുകൾ മുടങ്ങിയിരിക്കുകയാണ്.

തലേന്ന് രണ്ടെണ്ണം അടിച്ചു സമാധാനമായി കിടന്നുറങ്ങിയിരുന്ന പഴയ ശീലങ്ങൾ പോലും ഇപ്പോൾ പറ്റില്ല എന്ന അവസ്ഥയിലാണ് ഡ്രൈവർമാരും. ചെക്കിംഗിനായി വിജിലൻസ് സംഘം എത്തിയേക്കും എന്ന വിവരം അറിഞ്ഞാൽ ഇത്തരത്തിൽ തലേദിവസം ഒന്നു മിനുങ്ങിയ ഡ്രാവർമാർ പോലും ഡ്യൂട്ടിക്ക് വരാറില്ല എന്നതാണ് വാസ്തവം.
എങ്ങാനും പൂജ്യത്തിന് മുകളിൽ ഒരു റീഡിംഗാണ് ബ്രത്തലൈസറിൽ കാണിക്കുന്നത് എങ്കിൽ സസ്പെൻഷൻ ഓഡറാവും കൈയ്യിൽ കിട്ടുക. പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും മനദണ്ഡങ്ങളേക്കാൾ കർശനമാണ് ഈ ബ്രത്തലൈസർ എന്നതും ശ്രദ്ധിക്കേണ്ടതാണ്. പൊലീസ്, എംവിഡി എന്നിവയുടെ സാധാരണ ഈതിക്കലിൽ 100 മില്ലി രക്തത്തിൽ മദ്യം അല്ലെങ്കിൽ ആൽകഹോളിന്റെ അളവ് 30 മില്ലിഗ്രാമിന് മുകളിലാണ് എങ്കിൽ മാത്രമേ ശിക്ഷ ലഭിക്കുകയുള്ളൂ.

എന്നാൽ കെഎസ്ആർടിസിയുടെ പരിശോധനയിൽ മുകളിൽ സൂചിപ്പിച്ചതു പോലെ സീറോയ്ക്ക് മുകളിലാണേൽ പണി കിട്ടും. ഇത്തരത്തിൽ സസ്പെൻഷൻ ഭയന്ന് പല ഡ്രൈവർമാരും മുമ്പത്തെ പോലെ ഇപ്പോൾ അഡീഷണൽ ഡ്യൂട്ടിക്കും വരാറില്ല എന്നാണ് പല ഡിപ്പോകളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡ്രൈവർമാർ ഭയന്ന് കൂട്ടത്തോടെ മുങ്ങുന്നത് ഇപ്പോൾ പതിവാണ്.
കാലങ്ങളായി പതിവ് ഡ്യൂട്ടിക്ക് പുറമേ എക്സ്ട്ര അല്ലെങ്കിൽ അഡീഷണൽ ഡ്യൂട്ടിക്ക് എത്തിയിരുന്ന ഡ്രൈവർമാരെ കൊണ്ടായിരുന്നു സംസ്ഥാനത്തെ പല ഡിപ്പോകളും പ്രവർത്തിച്ചുകൊണ്ടിരുന്നത് എന്ന വസ്തുതയും ഇപ്പോൾ വെളിച്ചത്തു വന്നിരിക്കുകയാണ്. ഈ ബ്രത്തലൈസർ പരിശോധനയിൽ അകപ്പെട്ട് 204 ജീവനക്കാരെ ഇതിനോടകം അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്, ഇതിൽ 100 പേരോളം ഡ്രൈവർമാരാണ്.

അങ്ങനെ നോക്കിയാൽ സംസ്ഥാനത്ത് ഇപ്പോൾ തന്നെ ഇത്രയും ഡ്രൈവർമാരുടെ വിടവ് കെഎസ്ആർടിസിയ്ക്രുണ്ട്, അതോടൊപ്പം മെയ് മാസത്തിൽ 274 ഡ്രൈവർമാരും വിരമിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇതു കൂടെയാവുമ്പോൾ കെഎസ്ആർടിസിയിൽ ഡ്രൈവർക്ഷാമം രൂക്ഷമാവും എന്ന് നിസംശയം പറയാം. ഇതിന് ഒരു പ്രതിവിധി കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ.
താൽകാലികമായി വിരമിക്കുന്ന ഡ്രൈവർമാരുടെ കൂട്ടത്തിൽ വീണ്ടും തുടരാൻ താൽപര്യമുള്ളവളരെ അവരുടെ അതത് ഡിപ്പോകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാൻ തന്നെയാണ് കെഎസ്ആർടിസിയുടെ തീരുമാനം. ഇതിന് മുമ്പ് വിരമിച്ചവരിൽ 60 വയസ്സിൽ താഴെയുള്ള ഡ്രൈവർമാരേയും ഇതിലേക്ക് പരിഗണിക്കും എന്നും റിപ്പോർട്ടുകളുണ്ട്. യൂണിറ്റ് ഓഫീസർമാരെ ഈ താൽക്കാലിക നിയമനത്തിനായി ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
ആകെ മൊത്തം കുഴഞ്ഞ അവസ്ഥയിലാണ് കെഎസ്ആർടിസി എന്ന് നമുക്ക് മനസിലാക്കാം. മദ്യപിച്ച് ജനങ്ങളുടെ ജീവന് വരെ ആപത്താവുന്ന പ്രവണതയ്ക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ബ്രത്തലൈസർ ഒരു വശത്ത്, പരിശോധനയിൽ പേടിച്ച് ഡ്യൂട്ടിക്ക് എത്താത്ത ഡ്രൈവർമാർ മറുവശത്ത്. ഡ്യൂട്ടി കഴിഞ്ഞ് രണ്ടെണ്ണം അടിക്കാം എന്ന് വെച്ചാൽ രണ്ട് ദിവസം ലീവ് എടുക്കേണ്ടി വരും എന്ന അവസ്ഥയിലാണ് ഡ്രൈവർമാരും, എല്ലാം ഒരു വൻ പ്രതിസസന്ധിയാണ്.


Click it and Unblock the Notifications








