തുരുമ്പ് പിടിച്ചു കിടന്ന ആനവണ്ടികൾ ആക്രിവിലയ്ക്ക് വിറ്റു
കെ എസ് ആർ ടി സി നഷ്ടത്തിലാണെന്ന് പറഞ്ഞാലും എല്ലാവർക്കും ആനവണ്ടി എന്നത് ഒരു വികാരം തന്നെയാണ്. പരമാവധി ലാഭത്തിൽ കൊണ്ടുപോകാൻ സർക്കാർ ശ്രമിക്കുന്നുമുണ്ട്. എന്നാൽ മാനേജ്മെൻ്റിൻ്റെ പിടിപ്പില്ലായ്മ എന്ന് തൊഴിലാളികളും, തൊഴിലാളികളുടെ സമരവും പ്രതിഷേധവും അനാവശ്യമാണെന്ന് മാനേജ്മെൻ്റും പറയും

ഇവരിങ്ങനെ സ്ഥിരം പരസ്പരം അങ്ങോട്ടു ഇങ്ങോട്ടും ചെളിവാരിയെറിഞ്ഞു കൊണ്ടിരിക്കും. ഇപ്പോൾ ആനവണ്ടിയുടെ പുതിയ വിശേഷം എന്താണെന്നു വച്ചാൽ ജന്റം എ സി ലോ ഫ്‌ലോര്‍ ബസുകള്‍ സ്‌ക്രാപ്പ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നു. തേവരയില്‍ കഴിഞ്ഞ 2 വര്‍ഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളില്‍ 10 എണ്ണം തുരുമ്പു വിലയ്ക്കു വില്‍ക്കാനും, നോണ്‍ എ.സി ബസ്സുകളില്‍ 920 എണ്ണവും സ്‌ക്രാപ്പ് ചെയ്യാനായിരുന്നു കോടതിയുടെ ഉത്തരവ്.

സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു കോടതി വിധി. എന്തായാലും ഉത്തരവിനോടനുബന്ധിച്ച് കെഎസ്ആർടിസി ബസുകൾ തുരുമ്പുവിലയ്ക്ക് തമിഴ്നാട് സ്വദേശിക്ക് വിൽക്കുകയും. ആക്രിവിലയ്ക്ക് വിറ്റ കെ.യു.ആര്‍.ടി.സി. ജന്റം ലോഫ്‌ളോര്‍ ബസുകള്‍ എറണാകുളത്തുനിന്ന് കഴിഞ്ഞ ദിവസം കൊണ്ടുപോയി. ബസുകള്‍ വാങ്ങിയ തമിഴ്‌നാട് സ്വദേശിയുടെ പണിക്കാര്‍ എത്തി എറണാകുളം സ്റ്റാന്‍ഡിനടുത്ത് യാര്‍ഡില്‍നിന്ന് ക്രെയിനുകള്‍ കൊണ്ട് കെട്ടിവലിച്ചാണ് വെള്ളിയാഴ്ച രാത്രി നാല് ബസുകള്‍ സേലത്തേക്ക് കൊണ്ടുപോയത്.

ചില ബസിൻ്റെ മുന്‍ ടയറുകൾ ഇല്ലായിരുന്നു. പിന്‍ചക്രങ്ങള്‍ വെള്ളത്തിലും ചെളിയിലുമായി ഉറച്ചു കിടക്കുകയായിരുന്നു. പല ഡിപ്പോകളില്‍ നിന്നായി കൊണ്ടുവന്നിട്ട വണ്ടികളാണ് ഇവയെല്ലാം ഒന്‍പത് ബസുകളാണ് ഇനി കൊണ്ടുപോകാനുള്ളത്.

9 മുതൽ 16 വർഷം വരെ പഴക്കമുളള വാഹനങ്ങളാണ് സ്ക്രാപ്പായി കെഎസ്ആർടിസി കണക്കാക്കുന്നത്. 920 ബസുകളാണ് കെഎസ്ആർടിസിയുടെ സ്ക്രാപ്പ് ലിസ്റ്റിൽ ഉളളത്. അതിൽ 681 സാധാരണ ബസുകളും 230 ജന്റം ബസുകളുമാണ്.

2018 മുതല്‍ 28 ലോ ഫ്‌ലോര്‍ എ.സി ബസുകള്‍ തേവര യാര്‍ഡില്‍ കിടന്നിരുന്നത് ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് കെഎസ്ആര്‍ടിസി നിയോഗിച്ച കമ്മിറ്റി പരിശോധിക്കുകയും, അതില്‍ 10 എണ്ണം സ്‌ക്രാപ്പ് ചെയ്യുന്നതാണ് ഉചിതമെന്ന് തീരുമാനിക്കുകയുമായിരുന്നു. ഇത് ആദ്യമായിട്ടാണ് ലോ ഫ്‌ലോര്‍ ബസ്സുകള്‍ സ്‌ക്രാപ്പ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ഈ വാഹനങ്ങള്‍ ഡിമാന്‍ഡ് അനുസരിച്ച് റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാമെന്നായിരുന്നു മാനേജ്‌മെന്റ് എടുത്തിരുന്ന നിലപാട്.

എന്നാല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഇങ്ങനെ യാര്‍ഡില്‍ സൂക്ഷിക്കാതെ കൂടുതല്‍ വില ലഭിക്കുന്ന രീതിയില്‍ ഇത് വിറ്റ് കൂടെ എന്ന് ചോദിച്ച സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി വിദഗ്ധ സമിതിയെ നിയോഗിക്കുകയും, അവര്‍ പരിശോധിച്ച് 28 ല്‍ 10 എണ്ണം സ്‌ക്രാപ്പ് ചെയ്യാനും, ബാക്കിയുള്ളവ ഉപയോഗിക്കാനും നിര്‍ദ്ദേശം നല്‍കിയത്.

കെഎസ്ആര്‍ടിസിക്ക് പരിമിത എണ്ണം എ.സി ബസുകള്‍ മാത്രമാണ് ഉള്ളത്. ഈ ബസുകള്‍ സീറ്റിന്റെ പ്രശ്‌നവും, മൈലേജിന്റെ കാര്യവും ഒഴിച്ചാല്‍ എഞ്ചിന്‍ ഉള്‍പ്പെടെയുള്ളവ മറ്റുള്ള ബസുകളെക്കാല്‍ എല്ലാ തലത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നവയുമാണ്. അതുകൊണ്ടാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ഇത് റിപ്പയര്‍ ചെയ്യാമെന്ന് കരുതി നിലനിര്‍ത്തിയിരുന്നത്. ബഹു ഹൈക്കോടതിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതിയെ നിയമിച്ച് പരിശോധന നടത്തിയത്.

ഇതിന്റെ എഞ്ചിനും, മറ്റ് ഉപയോഗ യോഗ്യമായ പാര്‍ട്‌സും ഇളക്കിയെടുത്ത് അറ്റകുറ്റപ്പണികള്‍ക്കായി സൂക്ഷിച്ചിട്ടുള്ള ശേഷിക്കുന്ന 18 ബസുകളില്‍ ഉപയോഗപ്പെടുത്തിയാല്‍ ഏകദേശം 2 കോടി രൂപ ലാഭിക്കാന്‍ കഴിയും. കൂടാതെ 1.5 കോടി രൂപയുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ കൂടി ലഭ്യമാക്കിയാല്‍ പ്രസ്തുത ബസ്സുകള്‍ സര്‍വ്വീസിന് സജ്ജമാക്കാന്‍ സാധിക്കുകയും ചെയ്യും.

മറ്റ് നോണ്‍ എ.സി ബസ്സുകള്‍ 920 എണ്ണം സ്‌ക്രാപ്പ് ചെയ്യുന്നതിന് നിലവില്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. ആയതില്‍ 620 ബസ്സുകള്‍ സ്‌ക്രാപ്പ് ചെയ്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ M/s MSTC മുഖാന്തിരം ലേലം ചെയ്യുന്നതിനും, 300 എണ്ണം ഷോപ്പ് ഓണ്‍ വീല്‍ ആക്കുന്നതിനുമാണ് തീരുമാനിച്ചിരിക്കുന്നത്.

സ്ക്രാപ്പ് ചെയ്യുന്നതിന് തീരുമാനിച്ച ബസ്സുകളില്‍ 300 എണ്ണം ലേല നടപടികള്‍ അന്തിമ ഘട്ടത്തിലുമാണ്, ഇതില്‍ 212 എണ്ണം വിറ്റ് പോയിട്ടുണ്ട്. ശേഷിക്കുന്ന ബസ്സുകളുടെ ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. വിവിധ ഡിപ്പോകളിലായി ഷോപ്പ് ഓണ്‍ വീല്‍ എന്ന പദ്ധതിയില്‍ 32 ബസുകളില്‍ വാണീജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ബാക്കി വിവിധ ഡിപ്പോകളില്‍ ലഭ്യമാക്കി സ്വകാര്യ സംരംഭകര്‍ക്ക് ലേലം ചെയ്ത് കൊടുക്കുന്നതാണ്.

സര്‍വീസിന് കഴിയാത്ത വിധം തകരാറിലായ ബസുകള്‍ യഥാസമയം വില്‍ക്കാതെ ഇരുമ്പ് (സ്‌ക്രാപ്പ്) വിലയ്ക്ക് വില്‍ക്കാനായി ഉപേക്ഷിക്കുന്ന കെ.എസ്.ആര്‍.ടി.സി. നടപടിയെ ഹൈക്കോടതി ഈയടുത്ത് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തകരാറിലായതും മൈലേജ് ഇല്ലാത്തതുമായ ബസുകള്‍ യഥാസമയം വിറ്റാല്‍ എത്ര വില കിട്ടും. അങ്ങനെയല്ലേ സ്വകാര്യ ബസുടമകളൊക്കെ ചെയ്യുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചിരുന്നു.

കൂടാതെ നാല് ബസുകള്‍ ഇതിനകം തന്നെ കാര്യവട്ടം കാമ്പസില്‍ ക്ലാസ് മുറികളായിട്ടും, ഭീമനാട് യുപി സ്‌കൂളില്‍ ലൈബ്രറിയായിട്ടും നല്‍കിയിട്ടുണ്ട്. രണ്ട് ലോ ഫ്‌ലോര്‍ ബസ്സുകള്‍ മണക്കാട് സ്‌കൂളിലെ ക്ലാസ് മുറിയാക്കി മാറ്റിയിട്ടുണ്ട്. സര്‍ക്കാരിന്റെയും പിടിഎയുടെയും ഫണ്ട് ഉപയോഗിച്ചാണ് 3 ലക്ഷത്തോളം രൂപ ചെലവാക്കി ബസ് നവീകരിച്ചത്.

ബസ്സിനകത്ത് കുട്ടികളുടെ ബാഗ് തൂക്കാനും പുസ്തകങ്ങള്‍ വയ്ക്കാനും ഷെല്‍ഫുകളുണ്ട്. സ്മാര്‍ട് ടിവി, ഇരിക്കാന്‍ വര്‍ണചിത്രങ്ങളുള്ള കസേരകള്‍, മേശ കൂടാതെ എസിയും ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications