പുരകത്തുമ്പോൾ തന്നെ വാഴവെട്ടണോ; ഓണാവധി മുതലെടുക്കാൻ കെഎസ്ആർടിസി
ഓണാവധിക്ക് യാത്രാ നിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ് കെഎസ്ആർടിസി. ഓണത്തിൻ്റെ ആഘോഷങ്ങൾക്ക് വേണ്ടി കേരളത്തിലേക്ക് എത്തുന്നവരെ പിഴിഞ്ഞ് ചാർ കുടിച്ചു കൊണ്ടിരിക്കുകയാണ് ആനവണ്ടി. ഓണാവധിക്കാലത്ത് മൈസൂരു, ബെംഗളൂരു ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സൂപ്പര്‍ ഡീലക്‌സ് ബസുകളിലാണ് യഥാര്‍ഥനിരക്കിന്റെ മുപ്പതുശതമാനംവരെ യാത്രക്കാരില്‍നിന്ന് അധികമായി ഈടാക്കുന്നതായി കണ്ടെത്തിയത്.
സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആർടിസി 161 രൂപയാണ് സാധാരണ സൂപ്പര്‍ ഡീലക്‌സിൽ ഈടാക്കുന്ന നിരക്ക്. പ്രത്യേക സര്‍വീസുകളാണെങ്കിൽ 211 രൂപ നല്‍കണം. അവധിക്കാലത്ത് യാത്രക്കാരെ പരമാവധി ചൂഷണം ചെയ്യുക എന്നതാണ് കെഎസ്ആർടിസിയുടെ പദ്ധതി. തിരക്കേറുന്ന സമയത്ത് നിരക്ക് കൂട്ടാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. എങ്ങനെയെങ്കിലും അവധിയാഘോഷിക്കാന്‍ കിട്ടുന്ന വണ്ടിയില്‍ ചാടികയറാൻ ശ്രമിക്കുന്നവര്‍ക്ക് ഇത് വലിയ അടിയാണ് എന്ന് യാത്രക്കാരുടെ ഭാഗത്ത് നിന്ന് മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരു, തിരുവനന്തപുരം ഭാഗങ്ങളിലേക്കാണ് പ്രത്യേകവണ്ടികള്‍ ഓടിക്കുന്നത്. ഇതില്‍ അന്തർസ്സംസ്ഥാന സര്‍വീസുകളിൽ മാത്രമാണ് ഫ്‌ലെക്‌സി നിരക്കുള്ളത്. പ്രത്യേക സര്‍വീസുകളില്‍ മിക്കപ്പോഴും കേരളത്തിലേക്ക് മാത്രമാണ് യാത്രക്കാരുണ്ടാവുകയെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നത്. ബെംഗളൂരു ഭാഗത്തേക്ക് മിക്കപ്പോഴും കാലിവണ്ടിയാണ് ഓടേണ്ടിവരാറുള്ളത്. ഈ നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് ഫ്‌ലെക്‌സി നിരക്ക് ഏര്‍പ്പെടുത്തിയതിന്റെ പ്രധാന ലക്ഷ്യമെന്നാണ് അധികൃതരുടെ പ്രതികരണം.
ഒരു വർഷത്തിന് മുൻപ് അവതരിപ്പിച്ച പുതിയ ബസാണ് സ്വിഫ്റ്റ്. ഇപ്പോൾ പുതിയ ഹൈബ്രിഡ് ബസായ സീറ്റര്‍ കം സ്ലീപ്പര്‍ ബസ് വാങ്ങിയിരിക്കുന്നത് വേറിട്ട രീതിയിലാണ്. സ്വിഫ്റ്റ് ബസിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ റിസർവ് ഫണ്ടുപയോഗിച്ചാണ് പുതിയ ബസ് വാങ്ങിയിരിക്കുന്നത്. 27 സീറ്റുകളും 15 സ്ലീപ്പർ സീറ്റുകളുമാണ് ബസിൽ ഉളളത്. കാൽമുട്ടിന് താഴെ പോലും സപ്പോർട്ട് നൽകുന്ന രീതിയിലുളള സീറ്റുകളാണ് ബസിൽ നൽകിയിരിക്കുന്നത്.
പൂർണമായും പഴയ സ്വിഫ്റ്റ് ബസിൻ്റെ മാതൃകയിൽ നിന്ന് വ്യത്യാസം ഉണ്ട് പുതിയ ഹൈബ്രിഡ് ബസിന്. പരീക്ഷണയോട്ടം നടത്തി യാത്രക്കാരുടെ അഭിപ്രായങ്ങൾ ശേഖരിച്ചതിന് ശേഷം ഇതിൽ മാറ്റം വരുത്താനാണ് തീരുമാനം. സീറ്റിലും ബർത്തിലും മൊബൈൽ ചാർജ് ചെയ്യാനുളള സംവിധാനം, അത് പോലെ തന്നെ സൂക്ഷിക്കാനുളള മൊബൈല്‍ പൗച്ച്, ചെറിയ ലഗേജ് സൂക്ഷിക്കാനുളള ഇടം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ ബസില്‍ യാത്രക്കാർക്ക് വേണ്ടി കെഎസ്ആർടിസി നൽകുന്നുണ്ട്.
അശോക് ലെയ്‌ലാന്‍ഡ് ഷാസിയിലാണ് ബസ് നിർമിച്ചിരിക്കുന്നത്. പുതിയ BSVI എഞ്ചിൻ 200 bhp പവറാണ് പുറപ്പെടുവിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.എം. കണ്ണപ്പ എന്ന കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഒരു ഏസി, ഒരു നോൺ ഏസി ബസുകളാണ് വന്നിരിക്കുന്നത്. തിരുവനന്തപുരം - കാസർഗോഡ് റൂട്ടിലാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കൂട്ടത്തിൽ ആദ്യമായിട്ടാണ് ഒരു സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകൾ കെഎസ്ആർട്ടിസി അവതരിപ്പിക്കുന്നത്.
ഒരുപാട് ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും ബസിൽ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രണ്ട് എമര്‍ജന്‍സി ഡോറുകള്‍, നാല് വശങ്ങളിലുമായി എല്‍.ഇ.ഡി. ഡിസ്‌പ്ലേ ബോര്‍ഡുകളും നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനമാണ് ഇപ്പോൾ കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളിൽ ഉളളത്. അത് കൊണ്ട് തന്നെ ബസിലെ രണ്ടാമത്തെ ജീവനക്കാരന് വിശ്രമിക്കാനുള്ള സൗകര്യവും ക്യാബിനിൽ ഒരുക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ട്രാക്കിങ്ങ്, ഐ-അലേര്‍ട്ട് തുടങ്ങിയ സംവിധാനവും ബസിലുണ്ട്. പുതിയതായി അവതരിപ്പിച്ച ഈ സംവിധാനത്തിലൂടെ ജീവനക്കാരിൽ നിന്ന് വാങ്ങിയ പണം ലാഭവിഹിതമായി തിരിച്ചു നൽകാനാണ് പദ്ധതിയിടുന്നത്. പൊതു ജന പങ്കാളിത്തത്തോടെ ബസുകൾ വാങ്ങുവാനും അതിൻ്റെ ലാഭവിഹിതം പങ്കിടാനും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.
ഏപ്രിൽ മാസത്തിൽ പുതിയ സൂപ്പർ ഫാസ്റ്റ് ബസുകളാണ് നിരത്തിലിറക്കിയത്. നിരവധി സജ്ജീകരണങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് കേൾക്കാൻ പാകത്തിന് യാത്രക്കാരെ ബസിലേക്ക് വിളിച്ചു കയറ്റാനും അനൗണ്‍സ്മെൻ്റ് നടത്താൻ സാധിക്കും. ഡ്രൈവർക്കാണ് ഇത് സാധിക്കുന്നത്. ഏത് സ്റ്റോപ്പ് ആണെന്നും, എപ്പോൾ എത്തുമെന്നും, എപ്പോൾ പുറപ്പെടും എന്നുളള തരത്തിലുളള വിവരങ്ങൾ സ്റ്റാൻഡിൽ നിർത്തുമ്പോൾ യാത്രക്കാരോട് വിളിച്ചു പറയാൻ ഇതുവഴി സാധിക്കുന്നു. അത് മാത്രമല്ല അകത്ത് അഞ്ച് ക്യാമറകളുമുണ്ട്.
യാത്രക്കാർക്ക് ഏറ്റവും മികച്ച സർവീസ് ആണ് ബസ് നൽകുന്നത്. എല്ലാ സീറ്റിലും ചാർജിങ്ങ് സ്ലോട്ടുകൾ, ജിപിഎസ് സംവിധാനം എന്നിവയാണ് പ്രത്യേകതകൾ. 55 സീറ്റുകളുളള പുതിയ സൂപ്പർഫാസ്റ്റ് ബസ് ബംഗ്ലൂരുവിലെ എസ്.എൻ.കണ്ണപ്പ പ്രകാശ് ഓട്ടോയിൽ നിന്നാണ് ബോഡി നിർമിച്ചിരിക്കുന്നത്. 50 കോടി രൂപയാണ് 131 ബസുകൾക്കായി ചിലവാക്കിയിരിക്കുന്നത്. കെ സ്വിഫ്റ്റ് ബസുകൾ സർവീസ് ആരംഭിക്കുമ്പോൾ 116 ബസുകളായിരുന്നു ഉണ്ടായിരുന്നത്. അതിന് ശേഷമാണ് 50 ഇലക്ട്രിക് ബസുകൾ കൂടെ എത്തിയത്.


Click it and Unblock the Notifications








