അകത്തളം കളർഫുൾ ആയി സ്വിഫ്റ്റ് ബസുകൾ, സ്വിഫ്റ്റ് ബസുകളിൽ കർട്ടൻ ഇട്ട് കെഎസ്ആർടിസി
വേനൽക്കാലത്ത് കെഎസ്ആർടിസി ബസുകളിലെ യാത്ര വളരെ ക്ലേശകരമാണ് എന്ന പരാതികൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് സ്വിഫ്റ്റ് ബസുകളിൽ വിൻഡോ കർട്ടനിടാൻ കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്. 75 ബസുകളിലാണ് ആദ്യം സ്ഥാപിക്കുക. കെഎസ്ആർടിസിക്ക് 151 സ്വിഫ്റ്റ് ബസുകളാണ് ഉളളത്. കർട്ടനിടാനുളള ജോലികൾ തുടങ്ങി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.
പച്ച, നീല, മഞ്ഞ നിറങ്ങളിലുള്ള തുണികളാണ് കർട്ടനിടാൻ ആയി ഉപയോഗിക്കുന്നത്. സ്വിഫ്റ്റ് ബസുകളുടെ വശങ്ങളില്‍ വലിയ ചില്ലുകളായത് കൊണ്ട് യാത്രക്കാർക്ക് പകല്‍സമയങ്ങളില്‍ ശക്തമായ വെയിലേറ്റ് യാത്രക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് കെഎസ്ആർടിസി ഈ നടപടി എടുക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഇട്ട കർട്ടൻ വിജയകരമായത് കൊണ്ടാണ് എല്ലാ ബസുകളിലും സ്ഥാപിക്കാൻ തീരുമാനമായത്.

സ്വിഫ്റ്റ് ബസുകളിൽ മുന്നിലേക്കും പിന്നിലേക്കും മാറ്റാൻ സാധിക്കുന്ന ഗ്ലാസുകളായത് കൊണ്ട് തന്നെ വെയിലിൽ വലിയ ബുദ്ധിമുട്ടാണ് നേരിട്ടിരുന്നത്. സ്വകാര്യ ബസുകാര്‍ കര്‍ട്ടനിട്ടാണ് ഇതിനു പരിഹാരം കണ്ടത്. സ്വിഫ്റ്റ് ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ രീതിയിലുളള കുറവാണ് വന്നത്. കേന്ദ്രസർക്കാർ ബസ് ബോഡി കോഡിൽ വരുത്തിയ മാറ്റമാണ് കെ.എസ്.ആർ.ടി.സി.ക്ക് ഇപ്പോൾ പണികിട്ടാൻ കാരണമായിരിക്കുന്നത്. പെട്ടെന്ന് തീപടരാൻ സാധ്യതയുള്ള സാമഗ്രികൾ എല്ലാം ബസ് നിർമാണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
പഴയരീതിയിലെ ഷട്ടറുകൾ ഇപ്പോൾ ഉപയോഗിക്കാനാകില്ല എന്ന് മാത്രമല്ല പകരം ഗ്ലാസുകൾ ഉപയോഗിക്കണം എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. കർട്ടന് പകരം കൂളിങ്ങ് ഫിലിം ഒട്ടിക്കണമെന്നാണ് പലരുടേയും അഭിപ്രായം എങ്കിലും ഇപ്പോഴത്തെ നിയമം വച്ച് അത് നിയമവിരുദ്ധമാണ്. പ്രൈവറ്റ് ബസുകളിൽ കർട്ടനുകൾ ഉപയോഗിക്കുന്നുണ്ട്.

50 ശതമാനം തടയാൻ കഴിയുന്ന ടിന്റഡ് ഗ്ലാസുകൾ ഉപയോഗിച്ചാൽ ചൂടിനും വെയിലും കാരണമുളള പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ ശമനം ഉണ്ടാകും എന്നാൽ അത് ചെലവേറുമെന്നതിനാൽ കെഎസ്ആർടിസി അതിലേക്ക് ചിന്തിച്ചില്ല എന്നതാണ് സത്യം. സ്വിഫ്റ്റ് ബസിൻെ മറ്റ് വാർത്തകളിലേക്ക് നോക്കുകയാണെങ്കിൽ യാത്രക്കാർക്ക് കേൾക്കാൻ പാകത്തിന് യാത്രക്കാരെ ബസിലേക്ക് വിളിച്ചു കയറ്റാനും അനൗണ്‍സ്മെൻ്റ് നടത്താൻ സാധിക്കും.
ഡ്രൈവർക്കാണ് ഇത് സാധിക്കുന്നത്. ഏത് സ്റ്റോപ്പ് ആണെന്നും, എപ്പോൾ എത്തുമെന്നും, എപ്പോൾ പുറപ്പെടും എന്നുളള തരത്തിലുളള വിവരങ്ങൾ സ്റ്റാൻഡിൽ നിർത്തുമ്പോൾ യാത്രക്കാരോട് വിളിച്ചു പറയാൻ ഇതുവഴി സാധിക്കുന്നു. അത് മാത്രമല്ല അകത്ത് അഞ്ച് ക്യാമറകളുമുണ്ട്. യാത്രക്കാർക്ക് ഏറ്റവും മികച്ച സർവീസ് ആണ് ബസ് നൽകുന്നത്. എല്ലാ സീറ്റിലും ചാർജിങ്ങ് സ്ലോട്ടുകൾ, ജിപിഎസ് സംവിധാനം എന്നിവയാണ് പ്രത്യേകതകൾ. 55 സീറ്റുകളുളള സൂപ്പർഫാസ്റ്റ് ബസ് ബംഗ്ലൂരുവിലെ എസ്.എൻ.കണ്ണപ്പ പ്രകാശ് ഓട്ടോയിൽ നിന്നാണ് ബോഡി നിർമിച്ചിരിക്കുന്നത്.
കെഎസ്ആർടിസിയെ ലാഭത്തിലേക്ക് കൊണ്ടുപോകാനും കൂടുതൽ സ്വീകാര്യത ലഭിക്കുവാനും പുതിയ ചില പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് ഡ്രൈവിങ്ങ് സ്കൂൾ. തുടക്കത്തിൽ ഹെവി വാഹനങ്ങൾ മാത്രമായിരിക്കും പഠിപ്പിക്കു. അതിന് ശേഷം ക്രമേണ കാറും ബൈക്കും ആരംഭിക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച് 22 പേരെ തെരഞ്ഞെടുക്കുകയും 22 ബസുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
ക്ലാസ് റൂം, പരിശീലനഹാള്‍, വാഹനങ്ങള്‍, മൈതാനം, ഓഫീസ്, പാര്‍ക്കിങ് സൗകര്യം, ടെസ്റ്റിങ് ഗ്രൗണ്ട് എന്നിവയെല്ലാം തയ്യാറാക്കുന്നതിന് വേണ്ടി കെഎസ്ആർടിസിക്ക് ഗതാഗത വകുപ്പിൻ്റെ നിർദേശം ലഭിച്ചിരുന്നു. നിങ്ങളൊരു സ്വിഫ്റ്റ് ബസ് യാത്രക്കാരാണ് എങ്കിൽ കർട്ടനിടാനുളള തീരുമാനം എങ്ങനെയുണ്ട് എന്നാണ് തീരുമാനത്തെ കുറിച്ചുളള അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








