ഇത് താൻഡാ ഡ്രൈവിങ്ങ് സ്കൂൾ, കെഎസ്ആർടിസിയുടെ ഡ്രൈവിങ്ങ് സ്കൂളിൽ ചേരാൻ വൻ തിരക്ക്
കേരളത്തിൽ ഇനി 18 വയസ് കഴിയുന്ന ഏതൊരാൾക്കും ഡ്രൈവിങ്ങ് ലൈസൻസ് എടുക്കാൻ എവിടെ ചേരണമെന്ന് സംശയമുണ്ടാവില്ല. ഇനി മറ്റ് ഡ്രൈവിങ്ങ് സ്കൂളുകളിലെ കഴുത്തറപ്പൻ ഫീസ് കൊടുക്കാതെ കെഎസ്ആർടിസി ഡ്രൈവിങ്ങ് സ്കൂളിൽ മിതമായ ഫീസ് നിരക്കിൽ ഏതൊരാൾക്കും ലൈസൻസ് സ്വന്തമാക്കാം. ആദ്യ ബാച്ചിലെ പരിശീലനം പൂര്‍ത്തിയാക്കിയ 46 പേര്‍ ഉടന്‍ ടെസ്റ്റില്‍ പങ്കെടുക്കും. ഒരു കാറും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് പരിശീലനത്തിനുള്ളത്. കൂടുതല്‍ വാഹനങ്ങള്‍ ഉടന്‍ വാങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ബസ് ഡ്രൈവിങ് പരിശീലനത്തിന്റെ രണ്ടാംബാച്ച് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. സംരംഭം വിജയിച്ചതോടെ കൂടുതല്‍ ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങാനുള്ള നീക്കം നടത്തുകയാണ് കേരള സർക്കാർ.
ഡ്രൈവിങ്ങ് ലൈസൻസ് സ്വന്തമാക്കാനുളള നിരക്ക് പരിശോധിക്കുകയാണെങ്കിൽ ബസിന് 9000 രൂപയും കാര്‍ മാത്രമാണ് എങ്കിൽ 9000 രൂപയും ബൈക്കും കാറും കൂടിയുളള ലൈസൻസ് ആണ് സ്വന്തമാക്കേണ്ടതെങ്കിൽ 11000 രൂപയും ടു വീലര്‍മാത്രമായിട്ടാണ് എങ്കിൽ 3500 രൂപയുമാണ് ഫീസ് അടയ്ക്കേണ്ടത്. തിരുവനന്തപുരം ആനയറയിലെ ഡ്രൈവിങ് സ്‌കൂളില്‍ പ്രവേശനത്തിന് വേണ്ടി കാത്തിരിക്കുന്നത് എൺപതോളം അപേക്ഷകരാണ്. ഒരു ബാച്ചില്‍ 16 പേര്‍ക്കാണ് പ്രവേശനം.

ജൂണ്‍ 26-ന് തുടങ്ങിയ സ്‌കൂളിലെ ആദ്യ അപേക്ഷകന് കഴിഞ്ഞദിവസമാണ് ഡ്രൈവിങ് ലൈസന്‍സ് കിട്ടിയത്. കേരളത്തിലെ 14 ജില്ലകളിലായി നിലമ്പൂര്‍, പൊന്നാനി, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ ഉളളത്.
കഴിഞ്ഞ വർഷമാണ് ഡ്രൈവിങ് ലൈസന്‍സുകളും ആര്‍സിയും കൂടുതൽ സുരക്ഷ സംവിധാനങ്ങളുളള പെറ്റ് ജി കാർഡിലേക്ക് മാറ്റുന്നത്. സീരിയൽ നമ്പർ, UV എംബളംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് കേരളം നൽകുന്ന ഡ്രൈവിംഗ് ലൈസൻസിൽ ഉൾപ്പെടുത്തിയത്.
ആൾട്ടോ കെ 10 ആണ് ഫോർവീലറായി ഉപയോഗിക്കുക, ഹീറോ ബൈക്ക് എന്നിവയ്ക്ക് പുറമെ ഗിയറില്ലാത്ത സ്‌കൂട്ടറും വാങ്ങിയിട്ടുണ്ട്. എല്ലാം പുത്തൻ വാഹനങ്ങൾ തന്നെയാണ് കെഎസ്ആർടിസി തങ്ങളുടെ ഡ്രൈവിങ്ങ് സ്കൂളിന് വേണ്ടി വാങ്ങിയിരിക്കുന്നത്. രണ്ട് പരിശീലകരെയാണ് തുടക്കത്തിൽ നിയോഗിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി.യുടെ ആനയറ സ്റ്റേഷന് സമീപത്താണ് ഡ്രൈവിങ് പഠനത്തിനും പരിശീലനത്തിനുമായി ട്രാക്ക് തയ്യാറാക്കിയിരിക്കുന്നത്. തിയറി ക്ലാസിന് വേണ്ടി കെ.എസ്.ആര്‍.ടി.സി. സ്റ്റാഫ് ട്രെയിനിങ് കോളേജിലാണ് ഒരുക്കിയിരിക്കുന്നത്.
വകുപ്പിൽ പുതിയ മാറ്റങ്ങൾ കൊണ്ടു വരുന്നതിൻ്റെ ഭാഗമായി പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസിൻ്റെ പരീക്ഷണയോട്ടം നടത്തിയിരിക്കുകയാണ്. സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് മുകളിലും എക്‌സ്പ്രസ് ബസുകള്‍ക്ക് താഴെയുമായായിരിക്കും ഇവയുടെ സ്ഥാനം. എയര്‍ കണ്ടീഷന്‍, എല്ലാ സീറ്റിലും മൊബൈല്‍ ചാര്‍ജര്‍, നിശ്ചിത അളവില്‍ വൈഫൈ തുടങ്ങിയ സൗകര്യങ്ങളാണ് ഇപ്പോള്‍ ഇവയില്‍ ഒരുക്കിയിരിക്കുന്നത്.
വാഹനത്തിന് ലിമിറ്റഡ് സ്റ്റോപ്പുകൾ മാത്രമേ കാണു. ഇപ്പോള്‍ തിരുവനന്തപുരം-എറണാകുളം റൂട്ടിലാണ് പ്രീമിയം സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് നടത്തുന്നത്. രാവിലെ 5.30-ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് 11.330-ഓടെ എറണാകുളത്ത് എത്തുന്ന തരത്തിലാണ് പരീക്ഷണയോട്ടം ഇപ്പോൾ നടക്കുന്നത്. പ്രീമിയം സര്‍വീസ് ആയത് കൊണ്ട് തന്നെ മികച്ച സൗകര്യങ്ങളാണ് കെ.എസ്.ആര്‍.ടി.സി. ഉറപ്പുവരുത്തിയിരിക്കുന്നത്. പുഷ്ബാക്ക് സീറ്റുകള്‍, ഓരോ സീറ്റിലും പ്രത്യേകം സീറ്റുബെല്‍റ്റുകള്‍, വൈഫൈ, ഉയര്‍ന്ന ലെഗ് സ്പേസ്, ഒരു നിരയില്‍ നാല് സീറ്റുകള്‍ വീതം മൊത്തം 40 സീറ്റുകളായിരിക്കും ഈ ബസില്‍ ഉളളത്.
ടാറ്റ മോട്ടോഴ്‌സിന്റെ മാര്‍ക്കോപോളോ ബസുകളാണ് കെഎസ്ആർടിസി പരീക്ഷണയോട്ടത്തിനായി റോഡിൽ എത്തിച്ചിരിക്കുന്നത്. ഈ പദ്ധതി വിജയകരമായാല്‍ കൂടുതല്‍ ബസുകള്‍ പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ഫ്‌ളീറ്റിലേക്ക് എത്തിക്കുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്. 48 ബസുകള്‍ വാങ്ങുന്നതിനാണ് കരാര്‍ വിളിച്ചിരുന്നത്. പത്ത് ബസുകള്‍ വാങ്ങാന്‍ സ്വിഫ്റ്റും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.


Click it and Unblock the Notifications








