പ്രകൃതിയോട് കൂടുതൽ ഇണങ്ങാൻ കെഎസ്ആർടിസി; കൂടുതൽ ഇലക്ട്രിക് ബസുകൾ എത്തി തുടങ്ങി
കെഎസ്ആർടിസി ബസുകൾ ഇലക്ട്രികിലേക്ക് വഴി തിരിഞ്ഞിട്ട് കുറച്ചധികം നാളുകളായി. ഇപ്പോൾ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകളുടെ രണ്ടാം ബാച്ച് എത്തിയിരിക്കുകയാണ്. ലോക പരിസ്ഥിതി ദിനമായ ഇന്ന് തന്നെ ബസുകൾ എത്തി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ഇലക്ട്രിക് ബസുകളില്‍ നാലെണ്ണമാണ് ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്.
113 ബസുകളിൽ അറുപതെണ്ണം ഐഷർ ബസുകളും അൻപത്തിമൂന്നെണ്ണം പിഎംഎ ഫോട്ടോണിൻ്റേയുമാണ്. 113 ബസുകളും സിറ്റി സർവീസിനായി വാങ്ങിയിരിക്കുന്നതാണ്. നിലവിൽ ഇപ്പോൾ 50 ഇലക്ട്രിക് ബസുകളാണ് സിറ്റിയിൽ സർവീസ് നടത്തുന്നത്. ഒരു ഡീസൽ ബസുകൾ പോലുമില്ലാത്ത സംസ്ഥാനത്തെ ആദ്യ ഹരിത നഗരമാക്കി തലസ്ഥാനത്തെ മാറ്റാനാണ് ഈ പരിഷ്കാരങ്ങൾ.

നഗരത്തിൻ്റെ ഗതാഗത സംവിധാനങ്ങളെല്ലാം വ്യക്തമായി പഠിച്ചതിന് ശേഷമായിരിക്കും ബസുകൾ സർവീസ് തുടങ്ങുക. ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ഡീസൽ ബസുകളെല്ലാം കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും മാറ്റാനാണ് തീരുമാനമായിരിക്കുന്നത്. അത് മാത്രമല്ല 455 കോടി രൂപയ്ക്ക് 225 ഇലക്ട്രിക് ബസുകൾ കൂടെ വാങ്ങാനുളള പദ്ധതിയും സർക്കാർ സമർപ്പിച്ചിട്ടുണ്ട്. കിഫ്ബിയുടെ രണ്ടാംഘട്ട ധനസഹായത്തിൽ നിന്ന് വാങ്ങാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
ഇലക്ട്രിക്കിലേക്ക് മാറുമ്പോൾ ടിക്കറ്റ് നിരക്കിലും കാര്യമായ മാറ്റം ഉണ്ടാകും എന്ന് തന്നെയാണ് അറിയാൻ കഴിഞ്ഞത്. പത്ത് രൂപയിൽ നിന്ന് അഞ്ച് രൂപയായി കുറയ്ക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇപ്പോൾ 46000 യാത്രക്കാരാണുളളത്, അത് ദിവസം ഒരു ലക്ഷമാക്കാനാണ് സർക്കാരിൻ്റെ ലക്ഷ്യം. വിശദമായ പഠനങ്ങൾ നടത്തിയതിന് ശേഷമായിരിക്കും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനെ സംബന്ധിച്ചുളള തീരുമാനം എടുക്കുക.
കൂടുതൽ ചിലവ് ചുരുക്കാൻ കെഎസ്ആർടിസി സിഎൻജിയിലേക്കും മാറുന്നുണ്ട്. ഒരു കെഎസ്ആർടിസി ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ബസുകളാണ് സി.എന്‍.ജി.യിലേക്ക് മാറ്റിയിരുന്നത്. സിഎൻജിയിലേക്ക് മാറ്റിയതോടെ ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് കൂടുതൽ ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാനുളള നടപടി സ്വീകരിക്കുന്നത്.
91 രൂപയാണ് സിഎൻജിക്ക് പൊതുവിപണിയിൽ, പക്ഷേ വിതരണക്കാർ കെഎസ് ആർടിസിക്ക് 70 രൂപയ്ക്കാണ് നൽകാൻ സമ്മതിച്ചിരിക്കുന്നത്. മലയോരമേഖലയിൽ സിഎൻജി ബസ് ഉപയോഗിക്കുന്നതിന് ഒരുപാട് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ട് തന്നെ നഗരങ്ങളിലും സമതല പ്രദേശങ്ങളിലും ഉപയോഗിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.
കിഫ്ബി വായ്പ വഴി 400 ബസ് വാങ്ങാൻ ആദ്യം കെഎസ്ആർടിസി ഒരു പദ്ധതി ഇട്ടിരുന്നു. എന്നാൽ ഇത് ഉപേക്ഷിച്ചിക്കുകയായിരുന്നു. പുതിയ ബസുകള്‍ക്കുള്ള അമിതമായ വിലയും ഇന്ധനവിലക്കയറ്റവുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. നിലവിലുള്ള ഡീസൽ ബസുകള്‍ ഹരിത ഇന്ധനത്തിലേക്ക് മാറ്റുക എന്നതാണ് താരതമ്യേന ചെലവുകുറഞ്ഞ രീതി. കേന്ദ്രാവിഷ്‌കൃതപദ്ധതിയില്‍ 1000 ഇലക്ട്രിക് ബസുകള്‍ക്കും വഴിതുറന്നിട്ടുണ്ട്. ഇതില്‍ അന്തിമതീരുമാനമായിട്ടില്ല. 750 ബസുകള്‍ വാടകയ്ക്കാണ് ലഭിക്കുക.
കേന്ദ്ര സബ്സിഡിയുണ്ടാകും. കിലോമീറ്ററിന് 43 രൂപ നിരക്കില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയാകും ബസുകള്‍ ലഭിക്കുക.കെഎസ്ആർടിസിയെ ലാഭത്തിലേക്ക് കൊണ്ടുവരാൻ എംഡി ബിജു പ്രഭാകർ പഠിച്ച പണി പതിനെട്ടും നടത്തുന്നുണ്ട്. അതിൻ്റെ ഭാഗമായിട്ടായിരുന്നു. കെഎസ്ആർടിസി ബസുകൾ പ്രത്യേകിച്ച് കർണാടകയിലേക്ക് സർവീസ് നടത്തുന്ന വണ്ടികൾ അവിടെ നിന്ന് ഇന്ധനം നിറയ്ക്കാനുളള തീരുമാനം. ഡീസലിന് കേരളത്തിനേക്കാള്‍ 7 രൂപ കുറവാണ് കര്‍ണാടകയില്‍.
കാസര്‍കോട് നഗരത്തേക്കാള്‍ 8.47 രൂപ കുറവാണ് ഡീസലിന്. മംഗളൂരുവിലെ ഏറ്റവും പുതിയ നിരക്കാണ് അത്. കാസര്‍കോഡ് ഡിപ്പോയിലെ വാഹനങ്ങള്‍ കൂടാതെ കൊല്ലൂര്‍ മൂകാംബികയിലേക്ക് പോകുന്ന നാല് ബസുകള്‍ മൂന്ന് മംഗളൂരു ബസുകള്‍ എന്നിങ്ങനെ കര്‍ണാടകയിലൂടെ കയറുന്നുണ്ട്. എല്ലാ ദീര്‍ഘ ദൂര ബസുകള്‍ക്കും 250 മുതല്‍ 400 ലിറ്റര്‍ വരെ ഡീസലാണ് ആവശ്യമായി വരുന്നത്.


Click it and Unblock the Notifications








