പ്രതിദിനവരുമാനത്തിൽ ഒൻപതുകോടിയുടെ ലക്ഷ്യവുമായി കെഎസ്ആർടിസി; കൂടുതൽ ബസുകളിറക്കും
കെഎസ്ആർടിസി പുതിയ ഒരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് പ്രവർത്തിക്കാനുളള തയ്യാറെടുപ്പിലാണ്. ഇപ്പോൾ പ്രതിദിന വരുമാനം ഏഴ് കോടി രൂപയാണ്. എന്നാൽ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കിയും വരുമാനം കൂടുതൽ ഉളള റൂട്ടുകളിൽ കൂടുതൽ ബസുകളിറക്കി വരുമാനം ഒൻപത് കോടിയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം വച്ചിരിക്കുന്നത്. യാത്രക്കാരേറെയുള്ള റൂട്ടുകളിലാകും ബസുകള്‍ കുടുതലായി ക്രമീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ബസ് സ്റ്റേഷനുകളില്‍ യാത്രക്കാരുടെ തിരക്കുപരിഗണിച്ചാകും അധിക സര്‍വീസ് നിശ്ചയിക്കുന്നത്. യാത്രക്കാരില്ലാതെ, ബസുകള്‍ ഒന്നിനുപുറകെ മറ്റൊന്നായി ഓടുന്ന രീതി മാറ്റിയാൽ തന്നെ ഇന്ധനനഷ്ടം അവസാനിപ്പിക്കാൻ സാധിക്കും. ട്രിപ്പ് മുടക്കവും സര്‍വീസ് റദ്ദാക്കലും ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം ഉന്നത തലത്തിൽ നിന്ന് എത്തിയിട്ടുണ്ട്. വീഴ്ചവരുത്തുന്നവര്‍ക്കെതിരേയുള്ള കൃത്യമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട മേലധികാരികള്‍ നല്‍കുകയും വേണം.

കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന വിനോദസഞ്ചാര -തീര്‍ഥാടന സര്‍വീസുകൾ ഇപ്പോൾ മികച്ചവരുമാനം നേടുന്നുണ്ട്. അത് കൊണ്ട് തന്നെ, അധികം വൈകാതെ ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി. ഒരു വർഷത്തിന് മുൻപ് അവതരിപ്പിച്ച പുതിയ ബസാണ് സ്വിഫ്റ്റ്. പുതിയ ഹൈബ്രിഡ് ബസായ സീറ്റര്‍ കം സ്ലീപ്പര്‍ ബസ് വാങ്ങിയത് വേറിട്ട രീതിയിലായിരുന്നു. സ്വിഫ്റ്റ് ബസിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ റിസർവ് ഫണ്ടുപയോഗിച്ചാണ് പുതിയ ബസ് വാങ്ങിയത്.
27 സീറ്റുകളും 15 സ്ലീപ്പർ സീറ്റുകളുമാണ് ബസിൽ ഉളളത്. ഉടൻ തന്നെ സർവീസ് ആരംഭിക്കുമെന്നാണ് ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചിരിക്കുന്നത്. കാൽമുട്ടിന് താഴെ പോലും സപ്പോർട്ട് നൽകുന്ന രീതിയിലുളള സീറ്റുകളാണ് ബസിൽ നൽകിയിരിക്കുന്നത്. പൂർണമായും പഴയ സ്വിഫ്റ്റ് ബസിൻ്റെ മാതൃകയിൽ നിന്ന് വ്യത്യാസം ഉണ്ട് പുതിയ ഹൈബ്രിഡ് ബസിന്. പരീക്ഷണയോട്ടം നടത്തി യാത്രക്കാരുടെ അഭിപ്രായങ്ങൾ ശേഖരിച്ചതിന് ശേഷം ഇതിൽ മാറ്റം വരുത്താനാണ് തീരുമാനം.

സീറ്റിലും ബർത്തിലും മൊബൈൽ ചാർജ് ചെയ്യാനുളള സംവിധാനം, അത് പോലെ തന്നെ സൂക്ഷിക്കാനുളള മൊബൈല്‍ പൗച്ച്, ചെറിയ ലഗേജ് സൂക്ഷിക്കാനുളള ഇടം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ ബസില്‍ യാത്രക്കാർക്ക് വേണ്ടി കെഎസ്ആർടിസി നൽകുന്നുണ്ട്. അശോക് ലെയ്‌ലാന്‍ഡ് ഷാസിയിലാണ് ബസ് നിർമിച്ചിരിക്കുന്നത്. പുതിയ BSVI എഞ്ചിൻ 200 bhp പവറാണ് പുറപ്പെടുവിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.എം. കണ്ണപ്പ എന്ന കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്.
ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനമാണ് ഇപ്പോൾ കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളിൽ ഉളളത്. അത് കൊണ്ട് തന്നെ ബസിലെ രണ്ടാമത്തെ ജീവനക്കാരന് വിശ്രമിക്കാനുള്ള സൗകര്യവും ക്യാബിനിൽ ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ട്രാക്കിങ്ങ്, ഐ-അലേര്‍ട്ട് തുടങ്ങിയ സംവിധാനവും ബസിലുണ്ട്. പുതിയതായി അവതരിപ്പിച്ച ഈ സംവിധാനത്തിലൂടെ ജീവനക്കാരിൽ നിന്ന് വാങ്ങിയ പണം ലാഭവിഹിതമായി തിരിച്ചു നൽകാനാണ് പദ്ധതിയിടുന്നത്. പൊതു ജന പങ്കാളിത്തത്തോടെ ബസുകൾ വാങ്ങുവാനും അതിൻ്റെ ലാഭവിഹിതം പങ്കിടാനും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.

നിരവധി സജ്ജീകരണങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് കേൾക്കാൻ പാകത്തിന് യാത്രക്കാരെ ബസിലേക്ക് വിളിച്ചു കയറ്റാനും അനൗണ്‍സ്മെൻ്റ് നടത്താൻ സാധിക്കും. ഡ്രൈവർക്കാണ് ഇത് സാധിക്കുന്നത്. ഏത് സ്റ്റോപ്പ് ആണെന്നും, എപ്പോൾ എത്തുമെന്നും, എപ്പോൾ പുറപ്പെടും എന്നുളള തരത്തിലുളള വിവരങ്ങൾ സ്റ്റാൻഡിൽ നിർത്തുമ്പോൾ യാത്രക്കാരോട് വിളിച്ചു പറയാൻ ഇതുവഴി സാധിക്കുന്നു. അത് മാത്രമല്ല അകത്ത് അഞ്ച് ക്യാമറകളുമുണ്ട്.


Click it and Unblock the Notifications








