ഇലക്ട്രിക് ഒന്നും ആനവണ്ടിക്ക് പറ്റൂല്ലെന്നേ! 370 പുതിയ ഡീസൽ ബസുകൾ വാങ്ങാൻ കെഎസ്ആർടിസി
വാഹന വിപണിയിലും അത് പോലെ തന്നെ സർക്കാർ വാഹനങ്ങളും ഇലക്ട്രിക് തരംഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് രാജ്യത്ത്. പല സംസ്ഥാനങ്ങളും അതിന് പിന്തുണയുമായി മുന്നോട്ട് വരുന്നുണ്ട്. കേരളത്തിലും കെഎസ്ആർടിസി ബസുകളിൽ ഇലക്ട്രിക് പരീക്ഷിച്ചിരുന്നു, എന്നാൽ അത് മുതലാകുന്നില്ല എന്നത് കൊണ്ട് ആവാം ഡീസലിലേക്ക് തന്നെ തിരിച്ചു പോകുകയാണ്. കേരളത്തിൽ 370 പുതിയ കെഎസ്ആർടിസി ബസുകൾ വാങ്ങാൻ ഉത്തരവായിരിക്കുകയാണ് എന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ പത്രസമ്മേളളനത്തിലൂടെ അറിയിച്ചിരിക്കുന്നത്. 20 മിനി ബസുകളും 150 ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളും ഇതിൽ ഉൾപ്പെടുന്നവയാണ്.
ഗ്രാമീണറൂട്ടുകളിലേയ്ക്കായിരിക്കും 40-42 സീറ്റുകളുള്ള മിനി ബസ്സുകൾ കൂടുതലായി ഉപയോഗിക്കുക. കെ.എസ്.ആർ.ടി.സി. പുതിയതായി നിരത്തിലിറക്കിയ എ.സി. സൂപ്പർ ഫാസ്റ്റുകൾക്ക് മികച്ചവരുമാനം ലഭിക്കുന്നുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ ക്ലാസിൽ കൂടുതൽ സർവീസുകൾ നിരത്തിലിറക്കും. ഇതിനുപുറമേ 30 എ.സി. സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകളും വാങ്ങും. സംസ്ഥാനത്താകെ വരുമാനമില്ലാത്ത നാലു ലക്ഷം കിലോമീറ്ററുകളിലെ ഓട്ടം കുറച്ചിട്ടുണ്ട്. ഇത്തരത്തിൽ 50,000 കിലോമീറ്റർകൂടി കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്.

ഒൻപതുകോടിയാണ് കെഎസ്ആർടിസിയുടെ ദിവസവരുമാനമായിവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനകം തന്നെ എട്ടുകോടി പിന്നിട്ടിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കൊട്ടാരക്കരയിലേക്കും കോഴിക്കോട്ടേക്കും പുതിയ സർവീസുകൾ ആരംഭിക്കാനും വകുപ്പിൻ്റെ പദ്ധതികളിൽ ഉണ്ട്. പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസ് ഇപ്പോൾ നിരത്തുകളിൽ ഓടുന്നുണ്ട്. എയര്‍ കണ്ടീഷന്‍, എല്ലാ സീറ്റിലും മൊബൈല്‍ ചാര്‍ജര്‍, നിശ്ചിത അളവില്‍ വൈഫൈ തുടങ്ങിയ സൗകര്യങ്ങളാണ് ഇപ്പോള്‍ ഇവയില്‍ ഒരുക്കിയിരിക്കുന്നത്.
വാഹനത്തിന് ലിമിറ്റഡ് സ്റ്റോപ്പുകൾ മാത്രമേ കാണു. ഇപ്പോള്‍ തിരുവനന്തപുരം-എറണാകുളം റൂട്ടിലാണ് പ്രീമിയം സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് നടത്തുന്നത്. രാവിലെ 5.30-ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് 11.330-ഓടെ എറണാകുളത്ത് എത്തുന്ന തരത്തിലാണ് പരീക്ഷണയോട്ടം ഇപ്പോൾ നടക്കുന്നത്. പ്രീമിയം സര്‍വീസ് ആയത് കൊണ്ട് തന്നെ മികച്ച സൗകര്യങ്ങളാണ് കെ.എസ്.ആര്‍.ടി.സി. ഉറപ്പുവരുത്തിയിരിക്കുന്നത്. പുഷ്ബാക്ക് സീറ്റുകള്‍, ഓരോ സീറ്റിലും പ്രത്യേകം സീറ്റുബെല്‍റ്റുകള്‍, വൈഫൈ, ഉയര്‍ന്ന ലെഗ് സ്പേസ്, ഒരു നിരയില്‍ നാല് സീറ്റുകള്‍ വീതം മൊത്തം 40 സീറ്റുകളായിരിക്കും ഈ ബസില്‍ ഉളളത്.

ടാറ്റ മോട്ടോഴ്‌സിന്റെ മാര്‍ക്കോപോളോ ബസുകളാണ് കെഎസ്ആർടിസി പരീക്ഷണയോട്ടത്തിനായി റോഡിൽ എത്തിച്ചിരിക്കുന്നത്. ഈ പദ്ധതി വിജയകരമായാല്‍ കൂടുതല്‍ ബസുകള്‍ പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ഫ്‌ളീറ്റിലേക്ക് എത്തിക്കുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്. 48 ബസുകള്‍ വാങ്ങുന്നതിനാണ് കരാര്‍ വിളിച്ചിരുന്നത്. പത്ത് ബസുകള്‍ വാങ്ങാന്‍ സ്വിഫ്റ്റും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
കെഎസ്ആർടിസി ഡ്രൈവിങ്ങ് സ്കൂളിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ഡ്രൈവിങ്ങ് ലൈസൻസ് സ്വന്തമാക്കാനുളള നിരക്ക് പരിശോധിക്കുകയാണെങ്കിൽ ബസിന് 9000 രൂപയും കാര്‍ മാത്രമാണ് എങ്കിൽ 9000 രൂപയും ബൈക്കും കാറും കൂടിയുളള ലൈസൻസ് ആണ് സ്വന്തമാക്കേണ്ടതെങ്കിൽ 11000 രൂപയും ടു വീലര്‍മാത്രമായിട്ടാണ് എങ്കിൽ 3500 രൂപയുമാണ് ഫീസ് അടയ്ക്കേണ്ടത്. തിരുവനന്തപുരം ആനയറയിലെ ഡ്രൈവിങ് സ്‌കൂളില്‍ പ്രവേശനത്തിന് വേണ്ടി കാത്തിരിക്കുന്നത് എൺപതോളം അപേക്ഷകരാണ്. ഒരു ബാച്ചില്‍ 16 പേര്‍ക്കാണ് പ്രവേശനം.

ജൂണ്‍ 26-ന് തുടങ്ങിയ സ്‌കൂളിലെ ആദ്യ അപേക്ഷകന് കഴിഞ്ഞദിവസമാണ് ഡ്രൈവിങ് ലൈസന്‍സ് കിട്ടിയത്. കേരളത്തിലെ 14 ജില്ലകളിലായി നിലമ്പൂര്‍, പൊന്നാനി, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ ഉളളത്.


Click it and Unblock the Notifications








