സ്വിഫ്റ്റ് ആണത്രേ സ്വിഫ്റ്റ്... ചൂടിൽ വെന്തുരുകി കെഎസ്ആർടിസി യാത്രക്കാർ, ബസിൽ സൈഡ് കർട്ടനിടാൻ നിർദേശം
സംസ്ഥാനത്ത് ഇപ്പോൾ അതികഠിനമായ ചൂട് ആണ് അനുഭവപ്പെടുന്നത്. പകൽസമയത്തെ യാത്ര വളരെ ദുഷ്കരമായിരിക്കുകയാണ്. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോൾ ഷട്ടർ ഇട്ടാലും ചൂടിന് കുറവൊന്നുമില്ല, എന്നാൽ പുതിയ സ്വിഫ്റ്റ് ബസിൽ ഷട്ടറിന് പകരം ചില്ലുഗ്ലാസുകളാണ് ഉളളത്. അത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും, കർട്ടൻ ഇടുകയോ , കൂളിങ്ങ് ഫിലിം ഒട്ടിക്കുകയോ ചെയ്യണം എന്നാണ് യാത്രക്കാരുടെ ആവശ്യം. അത് കൊണ്ട് വകുപ്പ് പുതിയ സ്വിഫ്റ്റ് ബസുകൾക്ക് കർട്ടൻ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.
നിലവിൽ സ്വിഫ്റ്റ് ബസുകളിൽ പിന്നിലേക്ക് മാറ്റാവുന്ന ചില്ലു ഗ്ലാസുകളാണ്. എന്നാൽ ചൂട് കൂടതലായത് കൊണ്ട് യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്, അത് കൊണ്ട് തന്നെ സ്വിഫ്റ്റ് ബസിൽ യാത്രക്കാരുടെ എണ്ണത്തിലും വ്യാപകമായി കുറവ് സംഭവിച്ചിട്ടുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ബസുകളിൽ കർട്ടൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാർ ബസ് ബോഡി കോഡിൽ വരുത്തിയ മാറ്റമാണ് കെ.എസ്.ആർ.ടി.സി.ക്ക് ഇപ്പോൾ പണികിട്ടാൻ കാരണമായിരിക്കുന്നത്. പെട്ടെന്ന് തീപടരാൻ സാധ്യതയുള്ള സാമഗ്രികൾ എല്ലാം ബസ് നിർമാണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. പഴയരീതിയിലെ ഷട്ടറുകൾ ഇപ്പോൾ ഉപയോഗിക്കാനാകില്ല എന്ന് മാത്രമല്ല പകരം ഗ്ലാസുകൾ ഉപയോഗിക്കണം എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.
കർട്ടന് പകരം കൂളിങ്ങ് ഫിലിം ഒട്ടിക്കണമെന്നാണ് പലരുടേയും അഭിപ്രായം എങ്കിലും ഇപ്പോഴത്തെ നിയമം വച്ച് അത് നിയമവിരുദ്ധമാണ്. പ്രൈവറ്റ് ബസുകളിൽ കർട്ടനുകൾ ഉപയോഗിക്കുന്നുണ്ട്. 50 ശതമാനം തടയാൻ കഴിയുന്ന ടിന്റഡ് ഗ്ലാസുകൾ ഉപയോഗിച്ചാൽ ചൂടിനും വെയിലും കാരണമുളള പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ ശമനം ഉണ്ടാകും എന്നാൽ അത് ചെലവേറുമെന്നതിനാൽ കെഎസ്ആർടിസി അതിലേക്ക് ചിന്തിച്ചില്ല എന്നതാണ് സത്യം.

സ്വിഫ്റ്റ് ബസിൻെ മറ്റ് വാർത്തകളിലേക്ക് നോക്കുകയാണെങ്കിൽ യാത്രക്കാർക്ക് കേൾക്കാൻ പാകത്തിന് യാത്രക്കാരെ ബസിലേക്ക് വിളിച്ചു കയറ്റാനും അനൗണ്‍സ്മെൻ്റ് നടത്താൻ സാധിക്കും. ഡ്രൈവർക്കാണ് ഇത് സാധിക്കുന്നത്. ഏത് സ്റ്റോപ്പ് ആണെന്നും, എപ്പോൾ എത്തുമെന്നും, എപ്പോൾ പുറപ്പെടും എന്നുളള തരത്തിലുളള വിവരങ്ങൾ സ്റ്റാൻഡിൽ നിർത്തുമ്പോൾ യാത്രക്കാരോട് വിളിച്ചു പറയാൻ ഇതുവഴി സാധിക്കുന്നു. അത് മാത്രമല്ല അകത്ത് അഞ്ച് ക്യാമറകളുമുണ്ട്.
യാത്രക്കാർക്ക് ഏറ്റവും മികച്ച സർവീസ് ആണ് ബസ് നൽകുന്നത്. എല്ലാ സീറ്റിലും ചാർജിങ്ങ് സ്ലോട്ടുകൾ, ജിപിഎസ് സംവിധാനം എന്നിവയാണ് പ്രത്യേകതകൾ. 55 സീറ്റുകളുളള സൂപ്പർഫാസ്റ്റ് ബസ് ബംഗ്ലൂരുവിലെ എസ്.എൻ.കണ്ണപ്പ പ്രകാശ് ഓട്ടോയിൽ നിന്നാണ് ബോഡി നിർമിച്ചിരിക്കുന്നത്. കെഎസ്ആർടിസിയെ ലാഭത്തിലേക്ക് കൊണ്ടുപോകാനും കൂടുതൽ സ്വീകാര്യത ലഭിക്കുവാനും പുതിയ ചില പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് ഡ്രൈവിങ്ങ് സ്കൂൾ.

തുടക്കത്തിൽ ഹെവി വാഹനങ്ങൾ മാത്രമായിരിക്കും പഠിപ്പിക്കു. അതിന് ശേഷം ക്രമേണ കാറും ബൈക്കും ആരംഭിക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച് 22 പേരെ തെരഞ്ഞെടുക്കുകയും 22 ബസുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ക്ലാസ് റൂം, പരിശീലനഹാള്‍, വാഹനങ്ങള്‍, മൈതാനം, ഓഫീസ്, പാര്‍ക്കിങ് സൗകര്യം, ടെസ്റ്റിങ് ഗ്രൗണ്ട് എന്നിവയെല്ലാം തയ്യാറാക്കുന്നതിന് വേണ്ടി കെഎസ്ആർടിസിക്ക് ഗതാഗത വകുപ്പിൻ്റെ നിർദേശം ലഭിച്ചിരുന്നു.
കേരളത്തിലെ 14 ജില്ലകളിലായി നിലമ്പൂര്‍, പൊന്നാനി, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കാൻ പോകുന്നത്.

ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണനയിലുണ്ട് എന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞത്. അതോടൊപ്പം തന്നെ സാധാരണക്കാർക്ക് ഇപ്പോൾ വഹിക്കേണ്ടി വരുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പരിശീലനം പൂർത്തിയാക്കുവാൻ സാധിക്കുന്ന നിലയിൽ കെഎസ്ആർടിസിയുടെ ചുമതലയിൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള വിശദമായ സാങ്കേതിക പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിാൻ കെഎസ്ആർടിസി ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








