Toyota Vellfire ഉം കുഞ്ചാക്കോ ബോബനും; ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇരുവരും
ഐഎഫ്‌എഫ്കെയിലെ താരമായി കുഞ്ചാക്കോ ബോബനും ടൊയോട്ട വെൽഫയറും. കഴിഞ്ഞ ദിവസം വാങ്ങിയ ടൊയോട്ട വെൽഫയറിലാണ് താരം ഐഎഫ്‌എഫ്‌കെയിൽ എത്തിയത്. ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിലുള്ള മഹേഷ് നാരായണന്റെ 'അറിയിപ്പ്' എന്ന ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടാണ് കുഞ്ചാക്കോ ഫിലിം ഫെസ്റ്റിവല്ലിൽ എത്തിയത്.
മലയാളത്തിന്റെ പ്രിയ താരങ്ങളുടെ ഇഷ്ട വാഹനമായി മാറി കൊണ്ടിരിക്കുകയാണ് ടൊയോട്ട വെൽഫയർ. മോഹൻലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും വിജയ് ബാബുവിനും നിവിൻ പോളിക്കും ശേഷം കുഞ്ചാക്കോ ബോബനും വെൽഫയർ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. കൊച്ചിയിലെ നിപ്പോൺ ടൊയോട്ടയിൽ നിന്നാണ് താരം വെള്ള നിറമുള്ള പുതിയ വെൽഫയർ ഗാരിജിലെത്തിച്ചത്. വെല്‍ഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില 92.85 ലക്ഷം രൂപയാണ്. ഓൺറോഡ് വില ഏകദേശം 1.18 കോടി രൂപയും. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയാണ് വെൽഫെയർ.

ആഗോള വിപണിയില്‍ ഇതിനോടകം തന്നെ ടൊയോട്ട വെല്‍ഫയര്‍ എത്തുന്നുണ്ടെങ്കിലും ഇന്ത്യയിലേക്ക് എത്തുന്നത് ദീര്‍ഘ നാളുകള്‍ക്ക് ശേഷമാണ്. ഇന്ത്യയിലെ ആഢംബര വാഹനങ്ങളുടെ ശ്രേണിയില്‍ എത്തുന്ന വെല്‍ഫയര്‍ മെഴ്‌സിഡീസ് ബെന്‍സ് V-ക്ലാസുമായാണ് മത്സരിക്കുന്നത്. ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് മോഡലിനെ കമ്പനി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.
മികച്ച യാത്രാ സുഖമാണ് വാഹനത്തിന്റെ മുഖമുദ്ര. സ്പോര്‍ട്ടി ഭാവത്തില്‍ ബോക്‌സി ഡിസൈനിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍, വലിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വെല്‍ഫെയറിനെ മനോഹരമാക്കുന്ന ചില ഘടകങ്ങള്‍. 4,935 mm നീളവും 1,850 mm വീതിയും 1,895 mm ഉയരവുമുള്ള ഈ വാഹനത്തിന് 3,000 mm ആണ് വീല്‍ബേസ്.

രണ്ടാം നിരയിലെ ബക്കറ്റ് സീറ്റുകളാണ് വെൽഫയറിന്റെ ഹൈലൈറ്റ്. വെന്റിലേഷൻ, റിക്ലൈനിങ്, ഫുട്റെസ്റ്റ് സൗകര്യമുള്ള ഈ സീറ്റുകളെ throne (സിംഹാസനം) എന്നാണ് ടൊയോട്ട വിളിക്കുന്നത്. റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന 13-ഇഞ്ച് ടിവി, 17-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, സൺബ്ലൈൻഡ്, രണ്ടു സൺറൂഫ്, വ്യത്യസ്ത നിറങ്ങളിൽ അലങ്കരിക്കാവുന്ന അമ്പിയന്റ് ലൈറ്റിംഗ്, 3 സോൺ ക്ലൈമറ്റ് കണ്ട്രോൾ, വയർലെസ് ചാർജർ എന്നിങ്ങനെ എല്ലാ സംവിധാനവും വെൽഫയറിൻ്റെ ഇന്റീരിയറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 7 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ.
മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്റർ എന്നിവയാണ് വെൽഫയറിലെ സുരക്ഷാ ക്രമീകരണങ്ങൾ. 87 എച്ച്പി പവർ നിർമിക്കുന്ന 2.5 ലിറ്റർ എൻജിനും 105 kW, 50 kW പവർ നിർമിക്കുന്ന രണ്ട് ഇലക്ട്രിക്ക് എൻജിനും ചേർന്ന ഹൈബ്രിഡ് ഹൃദയം ആണ് ടൊയോട്ട വെൽഫയറിന്. ആകെ മൊത്തം 196 bhp കരുത്താണ് ഈ ഹൈബ്രിഡ് എൻജിൻ സംവിധാനം നിർമ്മിക്കുക. കണ്ടിന്യുവസ്‌ലി വേരിയബിൾ ട്രാൻസ്മിഷൻ (e-CVT) ആണ് ട്രാൻസ്മിഷൻ.
2020 ഫെബ്രുവരി 26-നാണ് ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ട തങ്ങളുടെ ആഡംബര വാൻ വെൽഫെയറിനെ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. പോക്കറ്റിനു നല്ല കനമുള്ളണ് ബിസിനസ് മാഗ്നറ്റുകളെയും, സിനിമ താരങ്ങളെയും ലക്ഷ്യമിട്ട് വിമാനങ്ങളിലെ ഫസ്റ്റ് ക്ലാസ്സിന് സമാനമായ സൗകര്യങ്ങളൊരുക്കി വില്പനക്കെത്തിച്ച വെൽഫയറിന് 79.5 ലക്ഷം ആണ്. ഒരു പക്ഷെ കേരളത്തിലെ ആദ്യ ടൊയോട്ട വെൽഫെയർ ഉടമ തന്നെ മോഹൻലാൽ ആയിരിക്കും. കഴിഞ്ഞ വർഷം മാർച്ചിലാണ് നിർമാതാവും മോഹൽലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരുമൊത്ത് താരം വെൽഫെയർ ഏറ്റുവാങ്ങിയത്. മലയാളത്തിന്റെ മഹാനടന്റെ മറ്റെല്ലാ വാഹനങ്ങളെപോലെ തന്നെ തൂവെള്ള നിറത്തിലുള്ള വെൽഫയർ ആണ് പുതുതായി വാങ്ങിയത്. KL.07.CU.2020 എന്ന ഫാൻസി നമ്പറും തന്റെ വാഹനത്തിനായി മോഹൻലാൽ സംഘടിപ്പിച്ചു. അധികം താമസമില്ലാതെ മുൻ ബമ്പറിൽ ക്രോം ഗാർണിഷ് ചേർത്ത് വെൽഫെയറിനെ കൂടുതൽ മോഡി പിടിപ്പിച്ചിട്ടുണ്ട് മോഹൻലാൽ.
മോഹൻലാൽ വെൽഫെയർ സ്വന്തമാക്കി അധികം താമസമില്ലാതെ നടൻ സുരേഷ് ഗോപിയുടെ വീട്ടിലാണ് മലയാള സിനിമ ലോകത്തെ രണ്ടാമത്തെ ടൊയോട്ട വെൽഫെയർ എത്തിയത്. സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് ആണ് വീട്ടിലെ പുത്തൻ അതിഥിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. സിനിമ പ്രേമികളുടെ പ്രിയതാരമായ നടനാണ് ഫഹദ് ഫാസിലും ടൊയോട്ട വെൽഫെയർ ഉടമയാണ്.


Click it and Unblock the Notifications








