നാവികസേനയുടെ യുദ്ധവിമാനത്തോടു മത്സരിച്ച് ലംബോര്‍ഗിനി — വീഡിയോ
ലംബോര്‍ഗിനി ഉറാക്കാനും മിഗ് 29K യുദ്ധവിമാനവും തമ്മില്‍ മാറ്റുരച്ചാല്‍ ആരു ജയിക്കും? കിറുക്കന്‍ സംശയമെന്നു പറഞ്ഞു വിട്ടുകളയാന്‍ വരട്ടെ. ഇന്ത്യന്‍ നാവികസേന തന്നെയാണ് ഇക്കാര്യം പരീക്ഷിച്ചറിയാന്‍ മുന്‍കൈയ്യെടുത്തത്. നാവികസേനയുടെ നിയന്ത്രണത്തിലുള്ള ദബോലിം വിമാനത്താവളത്തില്‍ മിഗ് 29K യുദ്ധവിമാനവും ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെയും തമ്മില്‍ മാറ്റുരയ്ക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായി കഴിഞ്ഞു.

ശബ്ദവേഗത്തെ തോല്‍പ്പിക്കുന്ന റഷ്യന്‍ നിര്‍മ്മിത സൂപ്പര്‍സോണിക് ജെറ്റ് വിമാനം ഒരുഭാഗത്ത്; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇറ്റാലിയന്‍ സൂപ്പര്‍കാറുകളിലൊന്ന് മറുഭാഗത്തും. ദാബോലിം വിമാനത്താവളത്തിന്റെ ടാക്‌സി ട്രാക്കില്‍ വെച്ചാണ് മത്സരം അരങ്ങേറിയത്.

നിശ്ചലാവസ്ഥയില്‍ നിന്നും ഇരമ്പിയാര്‍ത്ത വിമാനവും കാറും കണ്ണഞ്ചുംവേഗത്തില്‍ ചീറിപ്പായുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ ഇരട്ട എഞ്ചിന്‍ കരുത്തിലുള്ള മിഗ് 29K വിമാനത്തിന് മുന്നില്‍ ഏറെനേരം പിടിച്ചുനില്‍ക്കാന്‍ ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെയ്ക്ക് കഴിഞ്ഞില്ല.

തുടക്കത്തില്‍ വിമാനത്തിന് തൊട്ടുപിന്നിലായി കുതിക്കാന്‍ ലംബോര്‍ഗിനിക്ക് കഴിഞ്ഞെങ്കിലും മിഗ് 29K ജെറ്റിന് വായുവേഗത ലഭിച്ചതോടു കൂടി ചിത്രം മാറി. റണ്‍വേയില്‍ നിന്നും വായുവിലേക്ക് വിമാനം ചീറി ഉയരുമ്പോള്‍ ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെ ബഹുദൂരം പിന്നിലായിരുന്നു.

ലംബോര്‍ഗിനി ഉറാക്കാന്റെ കരുത്തന്‍ പെര്‍ഫോര്‍മന്‍സ് പതിപ്പാണ് പെര്‍ഫോര്‍മന്തെ. മണിക്കൂറില്‍ 325 കിലോമീറ്ററാണ് ഉറാക്കാന്‍ പെര്‍ഫോര്‍മന്തെയ്ക്ക് ലംബോര്‍ഗിനി നിശ്ചയിച്ചിരിക്കുന്ന പരമാവധി വേഗം.

നാവികസേനയുടെ വ്യോമവിഭാഗത്തിലേക്കു യുവാക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ ഉപയോഗിച്ചിട്ടുള്ള മിഗ് 29K യുദ്ധവിമാനം നാവികസേനയുടെ 'ബ്ലാക് പാന്തര്‍' (Black Panther) വിഭാഗത്തിന്റേതാണ്.

ഇന്ത്യന്‍ നാവികസേനയുടെ പക്കലുള്ള അത്യാധുനിക യുദ്ധവിമാനങ്ങളില്‍ ഒന്നാണിത്. 1999 -ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ മിഗ് 29K വിമാനത്തിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. സോവിയറ്റ് യൂണിയന് പുറത്തുനിന്നും മിഗ് വിമാനം സ്വന്തമാക്കിയ ആദ്യ രാജ്യമാണ് ഇന്ത്യ.

മള്‍ട്ടിറോള്‍ മിഗ് 29M, മിഗ് 29K, മിഗ് 35 എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍ ഈ വിമാനത്തിനുണ്ട്. 17.37 m നീളവും 4.73 m ഉയരവും 11.4 m ചിറകുമുള്ള മിഗ് 29K ജെറ്റില്‍ ഒരാള്‍ക്ക് മാത്രമെ സഞ്ചരിക്കാനാവുകയുള്ളു.

ദൃശ്യപരിധിക്കപ്പുറമുള്ള മിസൈല്‍ ശേഷി, ലേസര്‍ ബോംബ് വാഹക ശേഷി, സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനം തുടങ്ങിയ ഒരുപാട് പ്രത്യേകതകള്‍ മിഗ് 29 വിമാനങ്ങള്‍ക്കുണ്ട്. മണിക്കൂറില്‍ 280 കിലോമീറ്ററാണ് മിഗ് 29 വിമാനങ്ങളുടെ ടേക്ക് ഓഫ് വേഗം. എന്നാല്‍ വായുവില്‍ 2,200 കിലോമീറ്റര്‍ വേഗം നേടാന്‍ മിഗ് 29 വിമാനങ്ങള്‍ക്ക് കഴിയും.

ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെയുടെ കാര്യമെടുത്താല്‍ 2017 ജനീവ മോട്ടോര്‍ ഷോയിലാണ് മോഡലിനെ കമ്പനി ആദ്യമായി കാഴ്ച്ചവെച്ചത്. തുടക്കം മുതല്‍ക്കെ താരപരിവേഷം കൈയ്യടക്കിയ ലംബോര്‍ഗിനി കാറാണിത്.

മോഡലിലുള്ള 5.2 ലിറ്റര്‍ V10 എഞ്ചിന് 631 bhp കരുത്തും 600 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സാണ് മോഡലില്‍. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗമെത്താന്‍ 2.9 സെക്കന്‍ഡുകള്‍ മതി കാറിന്.

200 കിലോമീറ്റര്‍ വേഗം പിന്നിടാന്‍ 8.9 സെക്കന്‍ഡും. സാധാരണ ഉറാക്കാനെ അപേക്ഷിച്ചു 40 കിലോ ഭാരം ഉറക്കാന്‍ പെര്‍ഫോര്‍മന്തെയ്ക്ക് കുറവുണ്ട്.ഇലക്ട്രോ മെക്കാനിക്കല്‍ പവര്‍ സ്റ്റീയറിംഗ്, എക്‌സ്‌ഹോസ്റ്റ്, വീതിയേറിയ എയര്‍ ഇന്‍ടെയ്ക്കുകള്‍, ടൈറ്റാനിയം വാല്‍വുകള്‍ എന്നിവയെല്ലാം ഉറക്കാന്‍ പെര്‍ഫോര്‍മന്തെയുടെ കരുത്തുകൂട്ടുന്ന ഘടകങ്ങളാണ്.

ഡിജിറ്റല്‍ കോക്പിറ്റാണ് കാറിലുള്ളത്. സ്ട്രാഡ - സ്‌പോര്‍ട് - കോര്‍സ് എന്നിങ്ങനെ മൂന്നു മോഡുകള്‍ ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെയില്‍ ലഭ്യമാണ്. കമ്പനിയുടെ ആഡ് പെര്‍സോനം വിഭാഗം മുഖേന ഉറാക്കാന്‍ പെര്‍ഫോര്‍മന്തെയെ ഉടമകള്‍ക്ക് രൂപംമാറ്റാം.
2.74 ലക്ഷം ഡോളറാണ് ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്തെയ്ക്ക് വില. അഞ്ചു കോടിക്ക് മേലെയാണ് ഇന്ത്യയില്‍ കാറിന് വില.


Click it and Unblock the Notifications








