സാരഥി പോർട്ടൽ പണി മുടക്കി, ലേണേഴ്സ് ഡ്രൈവിങ്ങ് ലൈസൻസ് കാലാവധി നീട്ടി കേന്ദ്രം
കേന്ദ്ര പോർട്ടലായ സാരഥി പണിമുടക്കിയത് കൊണ്ട് ലേണേഴ്സ് ഡ്രൈവിങ്ങ് ലൈസൻസ് കാലാവധി നീട്ടിയിരിക്കുകയാണ് കേന്ദ്രം. ഫെബ്രുവരി 29 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. 2024 ജനുവരി 31 മുതൽ 2024 ഫെബ്രുവരി 12 വരെ സാരഥി പോർട്ടലിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം, ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിൽ അപേക്ഷകർ തടസ്സം നേരിട്ടതായിട്ടാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം തങ്ങളുടെ സർക്കുലറിൽ പറഞ്ഞത്.
അത് കൊണ്ട് 2024 ജനുവരി 31 നും ഫെബ്രുവരി 15 നും ഇടയിൽ കാലഹരണപ്പെട്ട ലേണേഴ്സ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നിവയുടെ സാധുത 2024 ഫെബ്രുവരി 29 വരെ പിഴ ഈടാക്കാതെ കണക്കാക്കുമെന്നാണ് റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഓൺലൈൻ സേവനങ്ങൾ ഭാഗികമായി നിർത്തലാക്കുകയും പോർട്ടൽ പ്രവർത്തനരഹിതമായതോടെ, ഫീസ് അടയ്ക്കൽ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ലേണേഴ്‌സ് ലൈസൻസിനുള്ള ബുക്കിംഗ് സ്ലോട്ട്, ഡ്രൈവിംഗ് സ്കിൽ ടെസ്റ്റ് തുടങ്ങിയ സേവനങ്ങൾക്ക് അപേക്ഷിക്കാൻ അപേക്ഷകർക്ക് കഴിഞ്ഞില്ല.

പരിവാഹൻ പോർട്ടൽ വഴിയുള്ള സേവനങ്ങൾ തടസ്സപ്പെടുന്ന സമയത്ത് പൗരന്മാർ നേരിടുന്ന ബുദ്ധിമുട്ടുകളും പൗരന്മാർക്ക് അസൗകര്യം ഉണ്ടാകാതിരിക്കുന്നതും കണക്കിലെടുത്താണ്, കഴിഞ്ഞ മാസം കാലഹരണപ്പെട്ട ലേണേഴ്സ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നിവയുടെ തീയതി കൂട്ടാൻ കേന്ദ്ര ഗവൺമെൻ്റ് തീരുമാനിച്ചത്.
രാജ്യത്തെ ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സിന്റെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതും കേന്ദ്ര സര്‍ക്കാറാണ്.ഫോട്ടോ ഐഡി പ്രൂഫ്, വയസ് തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനായി സമര്‍പ്പിക്കേണ്ടത്. ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഒന്ന് തിരിച്ചറിയല്‍ രേഖയായി ഗതാഗത വകുപ്പ് സ്വീകരിക്കുന്നു.

ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ തുടര്‍ന്നും ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷക്കൊപ്പം ശുപാര്‍ശ ചെയ്യുന്ന രേഖകളായി തുടരും. ഈ രേഖകള്‍ ഇല്ലാത്തവര്‍ക്ക് സഹായകരമാകാനാണ് 30-ലധികം മറ്റ് രേഖകള്‍ കൂടി പരിഗണിക്കാന്‍ പോകുന്നത്. ഒരു അപേക്ഷകന്റെ വയസ്സ് തെളിയിക്കുന്നതിനായി എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡ് നല്‍കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതോടൊപ്പം ദീര്‍ഘകാല വിസയില്‍ ഇന്ത്യയില്‍ എത്തിയ വിദേശരാജ്യത്തെ പൗരന്‍മാര്‍ക്കും ഡ്രൈവിംഗ് ലൈസന് സ് ലഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളായ സിഖുകാര്‍, ഹിന്ദുക്കള്‍, ജൈനര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ ആയിരിക്കുമ്പോള്‍ വിദേശ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ലൈസന്‍സ് എടുക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള രേഖകളുടെ എണ്ണം ഉയര്‍ത്താനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചിരുന്നു.

കേരളത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റിൽ കാര്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരികയാണ്. നിലവിൽ ഡ്രൈവിംഗ് ലൈസൻസുള്ള പലർക്കും വാഹനം റോഡിൽ ഇറക്കി മുന്നോട്ട് ഓടിച്ചു പോവുക എന്നല്ലാതെ വൃത്തിയായി ഒന്നു പാർക്ക് ചെയ്യാനോ റോഡിലുള്ള മറ്റ് ഡ്രൈവർമാരെ കൂടെ പരിഗണിച്ച് വാഹനങ്ങൾ ഉപയോഗിക്കാനോ അറിയാത്ത ഒരു സാഹചര്യമാണ്. അത് കൊണ്ട് തന്നെ വളരെ കർശനമായ ടെസ്റ്റുകൾക്ക് ശേഷം മാത്രമായിരിക്കും ഇനി ലൈസൻസ് നൽകുകയുളളു.
ഒരു അപകടത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്താലും ഈ കാലാവധി കഴിഞ്ഞ് പിന്നീട് ആ വ്യക്തി നിരത്തുകളിലേക്ക് ഇറങ്ങുമ്പോഴും നിയമങ്ങൾ അപ്പാടെ പാലിക്കണം എന്നില്ല. അതിനാൽ തന്നെ ലൈസൻസ് എടുക്കുന്നതിന് മുമ്പ് തന്നെ ചില കാര്യങ്ങളിൽ കർശ്ശനമായ അവബോധം സൃഷ്ടിക്കണം. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന ഒരു വ്യക്തിയ്ക്ക് വൃത്തിയായി വാഹനം ഓടിക്കാൻ അറിഞ്ഞിരിക്കണം.
കൂടാതെ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള വാഹനങ്ങളിൽ കൃത്യമായി ക്യാമറകൾ ഘടിപ്പിക്കണം. സംസ്ഥാനത്തി ഡ്രൈവിംഗ് സ്കൂളുകളുടെ വാഹനങ്ങളിലാണ് മിക്കവാറും ടെസ്റ്റ് നടത്തുന്നത്, ഇത്തരം ടെസ്റ്റുകളിൽ ഉദ്യോഗസ്ഥർ സ്ത്രീകൾ ഉൾപ്പടെയുള്ള ആപ്ലിക്കന്റുകളോട് രൂക്ഷമായി സംസാരിക്കുകയും ശകാരിക്കുകയും ചെയ്യുന്നു എന്ന് പലവിധ പരാതികളും വിവിധ ഭാഗങ്ങളിൽ നിന്നായി ഉയർന്നിട്ടുണ്ട്.


Click it and Unblock the Notifications








