KSRTC-യുടെ നെടു നീളൻ പാമ്പൻ ബസ് കൊച്ചിയിൽ; അനാക്കോണ്ടയുടെ സർവ്വീസ് തോപ്പുംപടി-കരുനാഗപ്പള്ളി റൂട്ടിൽ
കെഎസ്ആർടിസിയുടെ നീളൻ ട്രെയിൻ ബസ് കൊച്ചിയിലും എത്തിയിരിക്കുകയാണ്. ട്രെയിനിലെ കംപാർട്ടർമെന്റുകൾ കണക്ട് ചെയ്യുന്ന പോലെ രണ്ട് ബസുകൾ കോർത്തിണക്കിയ മാതൃകയിലാണ് നെടു നീളൻ വെസ്റ്റിബ്യുൾ ബസ് ഒരുക്കിയിരിക്കുന്നത്.

സാധാരണ ബസുകളെ അപ്ക്ഷിച്ച് ഇതിന് നീളം അല്പം കൂടുതലാണ്. 12 മീറ്ററാണ് ഒരു നോർമൽ ബസിന്റെ പരമാവധി നീളം എന്നാൽ ട്രെയിൻ ബസിന്റെ നീളം 17 മീറ്ററാണ്.

കൊച്ചിയിൽ ആരംഭിച്ച സർവ്വീസ് തോപ്പുംപടിയിൽ നിന്നും കരുനാഗപ്പള്ളി വരെയാണ്. 11 വർഷങ്ങൾക്ക് മുമ്പാണ് കെഎസ്ആർടിസി ഈ ബസ് ലോഞ്ച് ചെയ്തത്. ഹൈദരാബാദ് ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിൽ ഇത്തരത്തിലുള്ള നെടു നീളൻ ബസുകൾ നാം കണ്ടിട്ടുണ്ട്, എന്നാൽ വെസ്റ്റിബ്യുൾ ബസ് എന്ന് പേരിട്ടിരിക്കുന്ന ഈ ബസ് സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഏക ബസാണ്.

അശോക് ലെയ്‌ലാൻഡിന്റെ ആറ് സിലണ്ടർ ടർബോ ചാർജ്ഡ് ഇന്റർകൂൾ എഞ്ചിനാണ് ഈ ഭീമന്റെ ഹൃദയം. ഒരു ലിറ്റർ ഡീസലിന് മൂന്ന് കിലോമീറ്ററാണ് ഇതിന്റെ പരമാവധി മൈലേജ്. നിലവിലെ ഇന്ധന വില കണക്കിലെടുത്താൽ ഈ ബസ് പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരു ചെലവ് നമുക്ക് മനസിലാക്കാൻ കഴിയും.

കെഎസ്ആർടിസിയുടെ മറ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് ലിറ്ററിന് അഞ്ച് കിലോമീറ്ററോളം മൈലേജ് ലഭിക്കുന്നു എന്ന് മറ്റ് ഡ്രൈവർമാർ റിപ്പോർട്ട് ചെയ്യുന്നു. 57 -ഓളം സീറ്റുകളാണ് ഈ ഓർഡിനറി ബസിനുള്ളത്. തിരുവനന്തപുരത്തും കോഴിക്കോട്ടും എല്ലാം ഇതിന് മുമ്പ് സർവ്വീസുകൾ നടത്തിയതിന് ശേഷമാണ് ബസ് കൊച്ചിയിൽ എത്തിയിരിക്കുന്നത്.

തലസ്ഥാന നഗരിയിൽ നെടു നീളമുള്ള ഈ ബസിന് അനാക്കോണ്ട എന്നും പാമ്പ് ബസ് എന്നും വിളിപ്പേരുകൾ ഉണ്ടായിരുന്നു. അധികം വളവുകളും തിരിവുകളുമില്ലാത്ത പുത്തൻ റൂട്ടിൽ ബസ് കൂടുതൽ മികവ് പുലർത്തും എന്നാണ് കെഎസ്ആർടിസിയുടെ വിശ്വാസം.

റോഡിൽ ഈ അനാക്കൊണ്ടയെ മെയ്ക്കുന്നത് അത്ര എളുപ്പമല്ല. സാധാരണ ബസിനേക്കാൾ നീളം കൂടുതൽ ഉള്ളതിനാൽ മറ്റ് വണ്ടികൾക്ക് ഇവനെ മറികടക്കുന്നത് അത്ര എളുപ്പമല്ല, അത് പോലെ തന്നെ ബസിന് മറ്റ് വണ്ടികളേയും അനായാസം ഓവർടേക്ക് ചെയ്യാൻ സാധിക്കില്ല.

വളവുകളും തിരിവുകളും അല്പം ശ്രദ്ധയോടെ എടുക്കണം എന്നതും ഒരു പ്രധാന വെല്ലുവിളിയാണ്. ഓർഡിനറി സർവ്വീസ് ആയതിനാൽ അഞ്ച് മണിക്കൂർ കണ്ടാണ് 113 കിലോമീറ്റർ ദൈർഘമുള്ള റൂട്ട് ഈ ബസ് കവർ ചെയ്യുന്നത്. വെസ്റ്റിബ്യുൾ ബസിന് ഇനി എത്രകാലം കൂടി സർവ്വീസ് ഉണ്ടാവും എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നമുക്ക് ഇപ്പോൾ ലഭ്യമല്ല.

എന്നാൽ റോഡ് സർവ്വീസിൽ നിന്നും വിരമിച്ചാലും ഈ പാമ്പൻ ബസിനെ കെഎസ്ആർടിസി മികച്ച രീതിയിൽ വിനിയോഗിക്കും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

ഇതിനോടകം ഉപയോഗക രഹിതമായ പഴ ബസുകൾ ചെറു ഷോപ്പുകളായും, സ്ലീപ്പർ ബസുകളായും, കംഫർട്ട് സ്റ്റേഷനുകളായും കെഎസ്ആർടിസി രൂപമാറ്റം വരുത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഈ അനാക്കൊണ്ടയ്ക്കും സർവ്വീസ് കാലയളവിന്റെ അവസാനത്തിൽ മികച്ച ഒരു വിശ്രാമം ലഭിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
വെസ്റ്റിബ്യൂൾ ബസിനെക്കുറിച്ചുള്ള ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായം:
കാഴ്ച്ചയിൽ വളരെയധികം കൗതുകമുണർത്തുന്ന നെടു നീളൻ അനാക്കോണ്ട ബസ് യഥാർഥത്തിൽ ഒരു പാഴ് ചെലവാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന പുതുതലമുറ ബസുകൾ സർവ്വീസ് നടത്തുന്ന ഈ കാലത്ത് കുറഞ്ഞ മൈലേജിൽ നീളം കൂടുതലും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാനാവും എന്ന കാരണത്താൽ ഇത് ഉപയോഗിക്കുന്നത് ഒരു വികാരം എന്നതിനപ്പുറം വിവേകത്തിന് ചേർന്നതല്ല.


Click it and Unblock the Notifications








