ഇവരുമായി താരതമ്യം ചെയ്താൽ വന്ദേ ഭാരത് വെറും ശിശു; ഹൈസ്പീഡ് ട്രെയിനുകളെ പരിചയപ്പെടാം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വന്ദേഭാരത് ട്രെയിനുകൾ റെയിൽവേയുടെ പുരോഗതിയിലെ ഒരു പ്രത്യേക നാഴികകല്ല് തന്നെയാണ്. ട്രെയിൻ 18 എന്നറിയപ്പെടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് സെമി-ഹൈ സ്പീഡ് ട്രെയിൻ കൂടിയാണ്. മണിക്കൂറിൽ 180 കിലോമീറ്ററിനും 200 കിലോമീറ്ററിനും ഇടയിൽ വേഗത കൈവരിക്കാൻ ശേഷിയുള്ള ഇത് നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളുടെ പട്ടികയിലാണ്.
പക്ഷേ വന്ദേ ഭാരതിനെക്കാളും വേഗത കൈവരിക്കുന്ന ട്രെയിനുകൾ ലോകത്തിലുണ്ട്. അത് ഏതൊക്കെയെന്നാണ് നിങ്ങളുമായി പങ്ക് വയ്ക്കാൻ പോകുന്നത്. ഷാങ്ഹായ് ട്രാൻസ്റാപ്പിഡ് എന്നറിയപ്പെടുന്ന ഷാങ്ഹായ് മഗ്ലേവ് ട്രെയിനിൻ്റെ വേഗത മണിക്കൂറിൽ 460 കിലോമീറ്ററാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണിത്. കുറഞ്ഞ ഘർഷണം അഭിമുഖീകരിക്കുന്ന ഒരു വൈദ്യുതകാന്തിക സംവിധാനത്താൽ ചലിപ്പിക്കുന്ന ട്രെയിൻ ട്രാക്കിന് മുകളിലൂടെ സഞ്ചരിക്കുന്നതിനാലാണ് ഈ അമ്പരിപ്പിക്കുന്ന വേഗത കൈവരിക്കാൻ സാധിക്കുന്നത്.

2004 ഏപ്രിലിൽ ആരംഭിച്ച ഇത് 30.5 കിലോമീറ്റർ നീളമുള്ള ഷാങ്ഹായ് മാഗ്ലെവ് ലൈനിനാണ് സർവീസ് നടത്തുന്നത്. ഷാങ്ഹായ് ലോംഗ്യാങ് റോഡ് സ്റ്റേഷനിൽ നിന്ന് ഷാങ്ഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 19 മൈൽ ദൂരം വെറും 8 മിനിറ്റ് കൊണ്ടാണ് എത്തുന്നത്. അടുത്തതായി പരിചയപ്പെടേണ്ടത് ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫക്സിംഗ് ട്രെയിനുകളെയാണ്. മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിലാണ് ഈ ട്രെയിനുകൾ ഓടുന്നത്.
ചൈന റെയിൽവേ കോർപ്പറേഷൻ പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ അതിവേഗ ട്രെയിനുകളാണ് ഈ മോഡലുകൾ. 500-ലധികം യാത്രക്കാരെ ഉൾക്കൊള്ളുന്ന ഫക്സിംഗ് ട്രെയിനിന് 209 മീറ്റർ നീളവും 3.36 മീറ്റർ വീതിയും 4.06 മീറ്റർ ഉയരവുമുണ്ട്. ബീജിംഗ്-ഷാങ്ഹായ് അതിവേഗ റെയിൽവേ ഈ രണ്ട് മഹാനഗരങ്ങൾക്കിടയിലുളള 1200 കിലോമീറ്റർ അഞ്ച് മണിക്കൂർ കൊണ്ട് യാത്രക്കാരെ എത്തിക്കാൻ ഫക്സിംഗ് ട്രെയിനുകൾക്ക് സാധിക്കുന്നു.ചൈനയിലെ മറ്റ് ഏഴ് റെയിൽവേ ലൈനുകളിലും ഫക്സിംഗ് ട്രെയിനുകളാണ് പ്രവർത്തിക്കുന്നത്.

അടുത്തത് ജർമനിയുടെ ICE 3 എന്ന് അറിയപ്പെടുന്ന ഇന്റർസിറ്റി എക്സ്പ്രസ് 3, ഹൈ-സ്പീഡ് ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റുകളാണ്. സീമെൻസും ബൊംബാർഡിയറും സംയുക്തമായി നിർമ്മിക്കുന്ന ഈ ട്രെയിനുകൾ പ്രധാനമായും ജർമ്മനിയിലെ ഡച്ച് ബാൻ (ഡിബി) യും ഡച്ച് റെയിൽവേയുമാണ് ഉപയോഗിക്കുന്നത്. ജർമ്മനിയിൽ പരമാവധി 320 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ ഓടുന്നത്.
ജർമ്മനി, ബെൽജിയം, ഫ്രാൻസ്, യുകെ, നെതർലാൻഡ്‌സ്, സ്പെയിൻ, ചൈന, റഷ്യ, തുർക്കി തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വെലാരോ ട്രെയിൻ റേക്കുകൾ ICE 3M/F മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചവയാണ്. അടുത്തതായി ആഗോളതലത്തിൽ പ്രത്യേകിച്ച് ജപ്പാനിൻ്റെ ബുള്ളറ്റ് ട്രെയിൻ എന്നറിയപ്പെടുന്ന ഷിൻകാൻസെൻ വളരെ പ്രശസ്തമാണ്. വിദൂര സ്ഥലങ്ങളെ ടോക്കിയോയുമായി ബന്ധിപ്പിക്കുക എന്ന പ്രാരംഭ ലക്ഷ്യത്തോടെ, ഇത്തരം അതിവേഗ ട്രെയിനുകൾക്കായി ഒരു സമർപ്പിത റെയിൽവേ ശൃംഖല വികസിപ്പിച്ച ആദ്യത്തെ രാജ്യമാണ് ജപ്പാൻ.

ആദ്യ തലമുറയിലെ ഷിൻകാൻസെൻ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 220 കി.മീ ആയിരുന്നു, എന്നാൽ ഹിറ്റാച്ചി റെയിൽ, കവാസാക്കി ഹെവി ഇൻഡസ്ട്രീസ് എന്നിവ നിർമ്മിക്കുന്ന ഇ5, എച്ച് 5 എന്നീ ഇപ്പോഴുള്ള ട്രെയിനുകൾ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലാണ് സർവീസ് നടത്തുന്നത്. നമ്മുടെ രാജ്യത്തെ വന്ദേ ഭാരതിൻ്റെ വേഗത 180 കിലോമീറ്റർ ആമെങ്കിലും ഇപ്പോഴത്തെ റെയിലുകളുടെ അവസ്ഥ വച്ച് അത്രയും വേഗത കൈവരിക്കാൻ സാധിക്കില്ല.
ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് എത്രമാത്രം വേഗത്തിൽ പോകണമെന്ന് ലോക്കോപൈലറ്റിന് ചാർട്ട് ലഭിക്കും. അതിൻ പ്രകാരം മാത്രമേ ട്രെയിന് പോകാൻ കഴിയു. ഇന്ത്യന്‍ റെയില്‍വേ നിശ്ചയിക്കുന്ന വേഗപരിധി ലംഘിച്ചാല്‍ ലോക്കോ പൈലറ്റിനെ ശിക്ഷിക്കാനും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനും കഴിയും. അതുകൊണ്ട് തന്നെ സമയം വൈകിയാലും വേഗപരിധി വിട്ട് ലോക്കോ പൈലറ്റ് ഒന്നും ചെയ്യില്ല.

അത് പോലെ തന്നെ ഒരു ട്രെയിൻ വൈകിയാൽ അത് സ്റ്റേഷനിൽ എത്തുന്ന മറ്റ് ട്രേയിനുകളുടെ സമയത്തേയും ബാധിക്കും. കാരണം ഒരു ട്രെയിൻ പോകാതെ മറ്റൊരു ട്രെയിനിന് സിഗ്നൽ നൽകാൻ കഴിയില്ല. ഒരു റെയിൽവെ സോണില്‍ ഒട്ടേറെ ട്രെയിനുകളുണ്ടാകും. ഈ ട്രെയിനുകള്‍ കൃത്യസമയം പാലിക്കേണ്ടതിന്റെയും പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം റെയിൽവേ സോണുകള്‍ക്കാണ്. അത് കൊണ്ട് വെറുതേ ലോക്കോപൈലറ്റിനെ ശപിക്കാതെ കാര്യം മനസിലാക്കുക.


Click it and Unblock the Notifications








