വാളയാര്‍ പരമശിവം തോറ്റുപോകും! ബൊലേറോ ഉപയോഗിക്കുന്നത് എന്തിനാണെന്ന് കണ്ടോ?
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് മഹീന്ദ്ര (Mahindra). ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന കാറാണ് ബൊലേറോ (Mahindra Bolero). ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഈ വാഹനം ഉപയോഗിക്കപ്പെടുന്നു. ആളുകളെ കയറ്റാനും ചരക്ക് നീക്കത്തിനും പറ്റിയ വാഹനമായതിനാല്‍ മാസം ആയിരക്കണക്കിന് മഹീന്ദ്ര ബൊലേറോകളാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. എന്തിനേറെ പറയുന്നു നമ്മുടെ നാട്ടിലെ പൊലീസ് സേനയുടെയും മറ്റ് പല സര്‍ക്കാര്‍ വകുപ്പുകളുടെയും വാഹനവും ബൊലേറോയാണ്. ഇതിന്റെ ഓഫ്-റോഡ് ശേഷി കാരണം ഹൈറേഞ്ചിലും ബൊലേറോക്ക് ഫാന്‍സ് കൂടുതലാണ്.
മലയാളത്തിലെ ക്ലാസിക് കോമഡി ചിത്രമായ 'പുലിവാല്‍ കല്ല്യാണത്തില്‍' സലിം കുമാര്‍ അവതരിപ്പിച്ച മണവാളന്‍ പറഞ്ഞ ഡയലോഗ് കടമെടുത്താല്‍ ബിഹാറിലുള്ളവര്‍ മഹീന്ദ്ര ബൊലേറോ ഉപയോഗിക്കുന്നത് 'മറ്റ് പല ആവശ്യങ്ങള്‍ക്കുമാണ്'. അത് എന്താണെന്ന് അറിയുന്നതിന് മുമ്പ് നമുക്ക് ബിഹാറിനെ കുറിച്ച് കുറച്ച് പറയാനുണ്ട്. ഇന്ത്യയില്‍ മദ്യനിരോധനം നിലവിലുള്ള ഏതാനും സംസ്ഥാനങ്ങളില്‍ ഒന്നാണ് ബീഹാര്‍ സംസ്ഥാനം.

ഒരു സംഗതി നിരോധിച്ച് കഴിഞ്ഞാല്‍ അതിന്റെ അനധികൃത വില്‍പ്പന തകൃതിയായി നടക്കുമെന്ന് എല്ലാവര്‍ക്കുറിയാം. നമ്മുടെ നാട്ടില്‍ വാറ്റുചാരായം ഒക്കെ നിരോധിച്ച പോലെ. നിരോധനം നിലവില്‍ വന്നതോടെ ബിഹാറില്‍ അനധികൃത മദ്യവില്‍പ്പന കൂടി. പൊലീസ് ഉള്‍പ്പെടെ അധികാരികളുടെ മൗനാനുവാദത്തോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ബിഹാറിലേക്ക് മദ്യം ഒഴുകാന്‍ തുടങ്ങി.
കോടതി ശക്തമായി വിമര്‍ശിച്ചിട്ടും സംസ്ഥാനത്തെ അനധികൃത മദ്യവില്‍പ്പനക്ക് മൂക്ക് കയറിടാന്‍ സാധിച്ചിട്ടില്ല. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും അധികാരികളുടെ കണ്ണ് വെട്ടിച്ച് മദ്യം കടത്താന്‍ ഒരു സംഘം നടത്തിയ 'ക്രിയേറ്റീവ്' ആയ വിദ്യയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഒരു മഹീന്ദ്ര ബൊലേറോ കാറാണ് ഇവര്‍ മദ്യക്കടത്തിന് ഉപയോഗിച്ചത്. കാറില്‍ മദ്യം കടത്തുന്നത് സാധാരണമല്ലേ എന്ന് ചിന്തിക്കാന്‍ വരട്ടെ.

ബൊലേറോ കാറിന്റെ റൂഫ് പിളര്‍ത്തി അതിനുള്ളിലാണ് 800 ടെട്രാ പാക്കറ്റ് മദ്യം കടത്തിയത്. അധികാരികളുടെ പരിശോധനയില്‍ ഇത് പിടിക്കപ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്താതിരിക്കാന്‍ മഹീന്ദ്ര ബൊലേറോ കാറില്‍ മാറ്റം വരുത്തിയാണ് ഇവര്‍ മദ്യം കടത്തിയത്. ബൊലേറോയുടെ റൂഫ് രൂപമാറ്റം വരുത്തി അതിനുള്ളില്‍ ഒളിപ്പിച്ച മദ്യ പായ്ക്കറ്റുകള്‍ ഉദ്യോഗസ്ഥന്‍ എടുത്ത് വെളിയില്‍ ഇടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കള്ളക്കടത്തുകാര്‍ ആദ്യം മഹീന്ദ്ര ബൊലേറോ കാറിന്റെ റൂഫ് നീക്കം ചെയ്തിരിക്കാം. ശേഷം മദ്യം ഒളിപ്പിക്കാന്‍ ഒരു ഷീറ്റ് ഘടിപ്പിച്ച ശേഷം നീക്കം ചെയ്ത റൂഫ് അവിടെ തന്നെ സ്ഥാപിച്ചതായിരിക്കാനാണ് സാധ്യത. ഇത്രയും തന്ത്രപരമായി നടത്തിയ നീക്കം പൊലീസിനോ എക്‌സൈസിനോ എളുപ്പം കണ്ടെത്താൻ സാധിക്കില്ല.

പല നൂതന ആശയങ്ങള്‍ ഉപയോഗിച്ച് സ്പിരിറ്റ് കടത്തുന്ന സീനുകള്‍ നമ്മള്‍ 'റണ്‍വേ' പോലുള്ള സിനിമകളില്‍ കണ്ടിട്ടുണ്ട്. അതിലെ വാളയാര്‍ പരമശിവത്തെ വരെ വെല്ലുന്ന കാര്യമാണ് ഇവന്‍മാര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ തീയറ്ററില്‍ ബ്ലോക്ക്ബസ്റ്റര്‍ ആയി ഓടിക്കൊണ്ടിരിക്കുന്ന 'പുഷ്പ'യുടെ ഇതിവൃത്തം രക്ത ചന്ദനം കള്ളക്കടത്താണ്. മദ്യക്കടത്ത് ഒരു ബിസിനസ് ആയി എളുപ്പം പണം സമ്പാദിക്കാം എന്നതിനാല്‍ നിരവധി സംഘങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും. പിടിക്കപ്പെട്ട സംഘത്തിന്റെ എതിരാളികളില്‍ ആരെങ്കിലും ഒറ്റിക്കൊടുത്തതാകാനാണ് സാധ്യത കൂടുതല്‍.
ഈ നിയമവിരുദ്ധ പ്രവര്‍ത്തനം ചെയ്യാന്‍ ഉപയോഗിക്കുന്ന ബുദ്ധി നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിച്ച് കൂടേ എന്നാണ് ഞങ്ങള്‍ക്ക് ചോദിക്കാന്‍ ഉള്ളത്. സ്‌റ്റൈലിന് വേണ്ടി ആയാലും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കിലും വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് ഒരിക്കലും നല്ലതല്ല. ഇവിടെ മദ്യക്കടത്തിന് ഉപയോഗിച്ച വാഹനം അധികാരികള്‍ കണ്ടുകെട്ടുകയും മാതൃകാപരമായ ശിക്ഷയും നല്‍കിയിട്ടുണ്ടാകും. ഏതായാലും ബീഹാറില്‍ നടന്ന ഈ സംഭവത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാന്‍ ഉള്ളത്. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications








