മോളിവുഡിലെ അണ്ടര്‍റേറ്റഡ് വണ്ടിപ്രാന്തന്‍! വെല്‍ഫെയറിലെത്തി മംഗലശ്ശേരി നീലകണ്ഠന്റെ സ്വന്തം കുഞ്ഞനന്തൻ
മലയാള സിനിമാ ലോകത്തെ പ്രധാനപ്പെട്ട വണ്ടിപ്രാന്തന്‍മാരെ കുറിച്ച് പറയാന്‍ പറഞ്ഞാല്‍ ആദ്യം മെഗാസ്റ്റാര്‍ മമ്മൂട്ടിയില്‍ നിന്നായിരിക്കും എണ്ണിത്തുടങ്ങുക. പുതിയ തലമുറ താരങ്ങൡ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ആസിഫലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരും തങ്ങളുടെ വാഹനപ്രേമം പ്രകടമാക്കുന്നവരാണ്. എന്നാല്‍ മമ്മൂട്ടിയുടെ സമകാലികനും മോളിവുഡിലെ ഒരു അണ്ടര്‍റേറ്റഡ് വണ്ടിപ്രാന്തനുമാണ് നടന്‍ രാമു. മലയാള സിനിമയില്‍ വില്ലന്‍, സഹനടന്‍ റോളുകളില്‍ തിളങ്ങിയ രാമുവിന്റെ യഥാര്‍ത്ഥ നാമം ഭാസി പടിക്കല്‍ എന്നാണ്. 1983-മുതല്‍ അഭിനയ രംഗത്തുള്ള രാമുവിനെ മനസ്സിലാകാന്‍ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്റെ ഗ്യാംഗിലെ കുഞ്ഞനന്തന്‍ എന്ന ഒറ്റ കഥാപാത്രം മതി.
വിനയന്‍ സംവിധാനം ചെയ്ത 'അതിശയന്‍' എന്ന സിനിമയിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് രാമുവിന്റെ മകന്‍ ദേവദാസ് ആയിരുന്നു. മമ്മൂക്കയെ പോലെ തന്നെ കാറുകളോട് രാമുവിനും വലിയ ക്രേസ് ആണുള്ളത്. മമ്മൂട്ടിയുടെ പക്കല്‍ നിന്ന് കാര്‍ വാങ്ങിയ ചരിത്രം പോലും രാമുവിനുണ്ട്. ഒരുകാലത്ത് മലയാള സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന രാമു ഇടക്കാലത്ത് ഒന്ന് അപ്രത്യക്ഷനായി. മറ്റൊന്നും കൊണ്ടല്ല സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനായാണ് അദ്ദേഹം സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്.

നാട്ടിലും ദുബൈയിലും തായ്‌ലന്‍ഡിലുമായായിരുന്നു അദ്ദേഹത്തിന്റെ ബിസിനസുകള്‍. ഇന്ന് മോളിവുഡിലെ ഏറ്റവും പ്രമുഖനായ ബിസിനസുകാരില്‍ ഒരാള്‍ കൂടിയാണ് രാമു. ഇന്ന് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഉള്ള നടന്‍മാരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍നിരയിലാണ് രാമുവിന്റെ സ്ഥാനം. ബെന്‍സും ഔഡിയുമടക്കം അണിനിരക്കുന്ന അദ്ദേഹത്തിന്റെ പോര്‍ച്ചില്‍ ഒരു സാധാരണ മാരുതി 800 സ്ഥാനം പിടിക്കുന്നുണ്ട് എന്ന് കാണുമ്പോള്‍ അറിയാം ഇദ്ദേഹത്തിന്റെ വാഹനപ്രേമം.
2004-ല്‍ വാങ്ങിയ മാരുതി 800 അദ്ദേഹം ഇന്നും വൃത്തിയായി പരിപാലിക്കുന്നു. ഇതിനുപുറമെ രണ്ട് വിന്റേജ് മെര്‍സിഡീസ് ബെന്‍സ് കാറുകള്‍, ഫോര്‍ഡ് എന്‍ഡവര്‍, ഇസുസു, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഏറ്റവും പുതിയ ഔഡി, ബെന്‍സ് എന്നിവയുള്‍പ്പെടെ ആഡംബര കാറുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഇതുമാത്രമല്ല, സിനിമാ താരങ്ങള്‍ക്കിടയില്‍ പ്രശസ്തമായ ടൊയോട്ടയുടെ ആഡംബര എംപിവിയായ വെല്‍ഫയറും അദ്ദേഹം ഉപയോഗിക്കുന്നു.

ഈ കാര്‍ മോഡലില്‍ അദ്ദേഹം സഞ്ചരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ടൊയോട്ട വെല്‍ഫയര്‍ ആഡംബര സവിശേഷതകള്‍ നിറഞ്ഞ ഒരു എംപിവി കാര്‍ മോഡലാണ്. ഇതിന്റെ ഒരു യൂണിറ്റിന് ഏകദേശം ഒന്നര കോടിയിലധികം രൂപ വിലവരും. എക്‌സ്-ഷോറൂം വില മാത്രമാണ്. ആഡംബരം തുളുമ്പുന്ന ഫസ്റ്റ് ക്ലാസ് വിമാനയാത്രക്ക് സമാനമായ സൗകര്യങ്ങളാണ് ടൊയോട്ട ഈ കാറിന്റെ അകത്തളത്തില്‍ ഒരുക്കിയിരിക്കുന്നത്.
വലിയ 14 ഇഞ്ച് യൂണിറ്റാണ് വെല്‍ഫയറിന്റെ ഡാഷ്‌ബോര്‍ഡില്‍ ആധിപത്യം പുലര്‍ത്തുന്നത്. സീറ്റ് ഡിസൈനും അപ്‌ഹോള്‍സ്റ്ററിയും പുതിയ കാലത്തിനൊത്തതാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ്, ഹീറ്റഡ് ഫംഗ്ഷനുകളുള്ള സീറ്റുകള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീല്‍, രണ്ടാമത്തെയും മൂന്നാം നിരയിലെയും യാത്രക്കാര്‍ക്ക് ഇലക്ട്രിക് വിന്‍ഡോ കര്‍ട്ടനുകള്‍ എന്നിവയെല്ലാം ടൊയോട്ടയുടെ എംപിവിയിലുണ്ട്.

മധ്യ നിരയില്‍ സുഖപ്രദമായ ക്യാപ്റ്റന്‍ സീറ്റുകളുള്ളതിനാല്‍ യാത്രാ സുഖം ഗംഭീരമായിരിക്കും. ആറ് എയര്‍ബാഗുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ടൊയോട്ട സേഫ്റ്റി സെന്‍സ് ADAS, 360-ഡിഗ്രി ക്യാമറ പോലുള്ളവയാണ് വാഹനത്തിന്റെ സേഫ്റ്റി ഫീച്ചറുകള്‍. ഈ കാറിന് 2.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് തുടിപ്പേകുന്നത്.
ഈ എഞ്ചിന്‍ പരമാവധി 193 PS പവറും 240 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഈ എഞ്ചിന്‍ ഒരു e-CVT ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ കാര്‍ ഒരു ലിറ്റര്‍ പെട്രോളിന് 16.35 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
സമ്പന്നരായ ഇന്ത്യക്കാര്‍ക്കിടയില്‍ ഈ ആഡംബര കാറിന് വളരെ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് മലയാള നടന്മാര്‍ക്കിടയില്‍ ജനപ്രിയമാണ് ഈ കാര്‍. മോഹന്‍ലാല്‍, സുരേഷ് ഗോപി, നിവിന്‍ പോളി തുടങ്ങിയവര്‍ വെല്‍ഫയര്‍ ഉപയോഗിക്കുന്നു. ഇവരെ കൂടാതെ തെലുങ്ക് നടന്‍ നാഗാര്‍ജുന, ഹിന്ദി നടന്മാരായ ആമിര്‍ ഖാന്‍, അജയ് ദേവ്ഗണ്‍, നടി ഐശ്വര്യ റായ് എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളും ഈ ആഡംബര എംപിവി ഉപയോഗിക്കുന്നുണ്ട്.


Click it and Unblock the Notifications








