വൗ ഇതാണ് സർപ്രൈസ്! ഭാര്യയെ ഇംപപ്രസ് ചെയ്യാനുള്ള പ്രകടനത്തിന് ഭർത്താവ് അറസ്റ്റിൽ
ഇംപ്രഷന് പകരം കംപ്രഷനായി പോയി ഡിപ്രഷനടിച്ച് ലോക്കപ്പിൽ കിടക്കേണ്ടി വരുന്ന അവസ്ഥ വളരെ ശോകമാണ്, എന്നാൽ ഇത് മറ്റുള്ളവർക്ക് കൂടെ അപകടം ഉണ്ടാക്കും വിധം അഭ്യാസം കാണിച്ചിട്ടാണ് ഈ പണി കിട്ടിയത് എന്നറിഞ്ഞാൽ, അത് കുറഞ്ഞ് പോയി എന്ന് നമ്മിൽ പലരും പറഞ്ഞേക്കാം.
ഉത്സവങ്ങൾ, ജന്മദിനങ്ങൾ അല്ലെങ്കിൽ വാർഷികങ്ങൾ പോലുള്ള പ്രത്യേക അവസരങ്ങൾ നാം ഏവരും ആഘോഷിക്കുന്നവയാണ്. ഈ ആഘോഷങ്ങൾ എല്ലാം നമുക്ക് സന്തോഷം നൽകുന്നതുമാണ്. എന്നിരുന്നാലും, ചിലർ, ആഘോഷത്തിന്റെ പേരിൽ, അങ്ങേയറ്റം സുരക്ഷിതം അല്ലാത്തതും മറ്റുള്ളവർക്ക് ദോഷം ചെയ്യുന്നതുമായ കാര്യങ്ങൾ അല്ലെങ്കിൽ പ്രവർത്തികൾ ചെയ്തു കൂട്ടാറുണ്ട്.

സോഷ്യൽ മീഡിയയുടെ ഉപയോഗം വർധിച്ചതോടെ എല്ലാവരും ഇത്തരം ആഘോഷങ്ങളിൽ തങ്ങളുടെ പവറും പ്രതാപവും പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നു. അടുത്തിടെ, ഇത്തരത്തിലുള്ള ഒരു ഫോർഡ് മസ്താംഗ് ഡ്രൈവറുടെ വീഡിയോ ഓൺലൈനിൽ ഷെയർ ചെയ്യപ്പെട്ടു. ഈ വീഡിയോയുടെ അപകടകരമായ ഭാഗം എന്നത്, ഈ സ്‌പോർട്‌സ് കാറിന്റെ ഉടമ കാറിന്റെ റിയർ ഡെക്ക് ലിഡിൽ പടക്കങ്ങൾ ഘടിപ്പിക്കുകയും അവയ്ക്ക് തിരി കൊളുത്തി കൊണ്ട് വാഹനം ഡ്രൈവ് ചെയ്യുകയും ചെയ്തു എന്നതാണ്. വാഹനത്തിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫോർഡ് മുസ്താംഗിന്റെ പിന്നിൽ നിന്ന് വെടിക്കെട്ട് നടത്തുന്ന വീഡിയോ ഹിന്ദ്എക്സ്പ്രെസ് ടിവി ന്യൂസ് തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കിട്ടു. പഞ്ചാബിലെ സോഹാനയിൽ നിന്നാണ് ഫോർഡ് മസ്താംഗും ഫയർ ക്രാക്കറുകളുമായി പൊതുവഴിയിൽ ഈ അപകടകരമായ സ്റ്റണ്ട് നടന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. നവംബർ 25 -നാണ് ഈ വീഡിയോ ആദ്യം ചിത്രീകരിച്ചതെന്നും എന്നാൽ ഡിസംബർ 2 -നാണ് പൊലീസിന് ഇത് ലഭിച്ചതെന്നും വീഡിയോ വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ ഈ മസ്താംഗിന്റെ വീഡിയോയിൽ നിന്നുള്ള രജിസ്ട്രേഷൻ നമ്പറിന്റെ സഹായത്തോടെ ഉടമയെ അറസ്റ്റ് ചെയ്തതായും വീഡിയോയിൽ അവതാരകൻ കൂട്ടിച്ചേർക്കുന്നു. ഉത്തരാഖണ്ഡിലാണ് ഈ മസ്താംഗ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാധ്യമപ്രവർത്തകർ ചോദിച്ച നിരവധി ചോദ്യങ്ങൾക്ക് കേസിന്റെ ചുമതലയുള്ള പൊലീസ് ഇൻസ്‌പെക്ടർ മറുപടി നൽകുന്നത് വീഡിയോയിൽ കാണാം.
ഡിസംബർ രണ്ടിനാണ് തങ്ങൾക്ക് വീഡിയോ ലഭിച്ചെന്നും അത് ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ചതായും IPC സെക്ഷൻ 283 പ്രകാരം ഡ്രൈവർക്ക് എതിരെ കേസെടുത്തതായും അദ്ദേഹം ആദ്യം ആവർത്തിച്ചു. ഇതിനെ തുടർന്ന് അടുത്ത ദിവസം ഒരാൾ ഫോർഡ് മസ്താംഗ് ഡ്രൈവർക്ക് എതിരെ പരാതി നൽകാൻ വന്നതായി അദ്ദേഹം പറഞ്ഞു. ഇയാളുടെ പേര് വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ് ഇൻസ്‌പെക്ടർ അറിയിച്ചു.
എന്നിരുന്നാലും, പടക്കം പൊട്ടിത്തെറിച്ചുണ്ടായ തീപ്പൊരി സ്കൂട്ടറിലും അയാളുടെ മേലും വന്ന് വീണതിനാൽ അദ്ദേഹം FIR രജിസ്റ്റർ ചെയ്തു. സ്‌കൂട്ടർ യാത്രികന് ഗുരുതരമായ പരിക്കുകൾ ഒന്നും ഇല്ലെങ്കിലും, സംഭവം അദ്ദേഹം പൊലീസിൽ അറിയിച്ചു എന്നേയുള്ളൂ എന്ന് ഇൻസ്‌പെക്ടർ കൂട്ടിച്ചേർത്തു. വാഹനത്തിന്റെ ഉടമയുടെ അടുത്ത് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ച് വിശദ്ധീകരണം തേടിയതിന് ശേഷം, ഡൽഹിയിലേക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം മറുപടി നൽകുന്നു.
എന്നാൽ കാർ ട്രാക്ക് ചെയ്യാൻ അവർ ഒരു സംഘത്തെയും ഇതോടൊപ്പം അയച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ നമ്പറിന്റെ സഹായത്തോടെയാണ് കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്താണ് സംഭവിച്ചതെന്നും എന്തിനാണ് ഈ കാറിന്റെ ബൂട്ട് ലിഡിൽ നിന്ന് വെടിക്കെട്ടി നടത്തിയത് എന്നും പൊലീസ് അന്വേഷിച്ചു, തങ്ങളുടെ അന്വേഷണത്തിൽ ഒരു വാർഷികത്തോട് അനുബന്ധിച്ചാണ് വീഡിയോ പകർത്തിയത് എന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മസ്താംഗ് ഡ്രൈവർ തന്റെ വാഹനത്തിന്റെ പ്രൗഡിയും പ്രതാപവും കാണിക്കാനും തന്റെ പവറിനെ പ്രശംസിക്കാനുമായി വീഡിയോ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ അന്വേഷണത്തിൽ, ഈ പ്രത്യേക ഫോർഡ് മസ്താംഗിന് ഇതിനകം 14 ചലാനുകൾ തീർപ്പാക്കാനുണ്ട് എന്ന് കണ്ടെത്തിയതായും ഇൻസ്പെക്ടർ പരാമർശിച്ചു. ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നവർക്കെതിരെ ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ റദ്ദാക്കുക എന്നതു പോലെയുള്ള കടുത്ത നടപടികൾ സ്വീകരിക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം.


Click it and Unblock the Notifications








