3 പമ്പ് കണ്ടു, ഒറ്റ ചാര്‍ജറില്ല; കര്‍ണാടകയില്‍ നിന്ന് ഗോവ വരെ സ്‌കൂട്ടര്‍ തള്ളി യുവാവ്!
പണ്ട് കാലത്ത് നമ്മുടെ നാട്ടിലെല്ലാം പെട്രോള്‍ തീര്‍ന്ന് ബൈക്കും സ്‌കൂട്ടറും തള്ളിക്കൊണ്ട് പോകുന്നത് സാധാരണ കാഴ്ചയായിരുന്നു. അതിനുള്ള കാരണങ്ങളില്‍ ഒന്ന് പെട്രോള്‍ പമ്പുകള്‍ കുറവായിരുന്നു എന്നതാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രധാന പട്ടണങ്ങളില്‍ മാത്രമായിരുന്നു ഫ്യൂവല്‍ സ്‌റ്റേഷനുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഗ്രാമങ്ങളില്‍ പോലും വിവിധ എണ്ണക്കമ്പനികളുടേതായി ഒന്നില്‍ കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ കാണാം. ഇതിനിടെയാണ് ഒരാള്‍ കര്‍ണാടകയില്‍ നിന്ന് ഗോവയിലേക്ക് സ്‌കൂട്ടര്‍ തള്ളിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ വൈറലായത്. ഇവിടെ ശ്രദ്ധിക്കേണ്ട സംഗതി എന്തെന്നാല്‍ ഇയാള്‍ തള്ളിക്കൊണ്ട് പോകുന്നത് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ആയിരുന്നു.
കര്‍ണാടകയും ഗോവയും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളാണ്. ഒരുപക്ഷേ ബോര്‍ഡറിലുള്ള ഏതെങ്കിലും സ്ഥലത്ത് വെച്ചായിരിക്കാം ഇദ്ദേഹത്തിന്റെ സ്‌കൂട്ടറിന്റെ ചാര്‍ജ് തീര്‍ന്നത്. ഏതായാലും ഈ ഒരു മനുഷ്യന്‍ വാഹനം റീചാര്‍ജ് ചെയ്യാന്‍ കിലോമീറ്ററുകളോളം വണ്ടി തള്ളേണ്ടി വന്നത് ഇന്ത്യയിലെ ഇവി അടിസ്ഥാന സൗകര്യങ്ങളുടെ പരിതാപകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഈ അവസ്ഥയ്ക്ക് കാരണം ഇവിടുത്തെ അധികാരികളാണെന്ന് വേണമെങ്കില്‍ പറയാം.

ജനങ്ങളെ വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വിവിധ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സബ്‌സിഡികള്‍. ഇവികള്‍ക്ക് വിലക്കിഴിവ് നല്‍കുമ്പോള്‍ തന്നെ ജനങ്ങളുടെ ഏറ്റവും വലിയ ഉത്കണ്ഠ റേഞ്ചും ചാര്‍ജിംഗ് സൗകര്യങ്ങളുടെ കുറവുമാണ്. എന്നാല്‍ തങ്ങള്‍ വലിയ തോതില്‍ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതായാണ് സര്‍ക്കാര്‍ പറയുന്നത്.
ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പലരും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ തയാറാകുന്നതും. എന്നാല്‍ ഈ വൈറല്‍ വീഡിയോയിലുള്ള യുവാവ് കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് ഗോവയിലേക്ക് ഏകദേശം 20 കിലോമീറ്റര്‍ സ്‌കൂട്ടര്‍ തള്ളിക്കൊണ്ടുപോയി. എന്നാല്‍ ഈ ദൂരത്തില്‍ ഒരു ചാര്‍ജിംഗ് സ്റ്റേഷന്‍ പോലും കാണാന്‍ പറ്റിയില്ല. അതേസമയം ഇതിനിടെ മൂന്ന് പെട്രോള്‍ പമ്പുകള്‍ അദ്ദേഹം കണ്ടു. പക്ഷേ, ഒരു പമ്പിലും ഒരു ചാര്‍ജര്‍ പോലും ഇല്ലാതിരുന്നത് ഇലക്ട്രിക് വാഹന ഉടമകളെ ഞെട്ടിച്ചിരിക്കുകയാണ്.

എണ്ണക്കമ്പനികളുമായി ചേര്‍ന്ന് ഫ്യുവല്‍ സ്‌റ്റേഷനുകളില്‍ ചാര്‍ജറുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്ന അവകാശവാദങ്ങള്‍ക്കിടെയാണ് ഈ സംഭവമെന്ന് ഓര്‍ക്കണം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും വൈദ്യുതി മുടക്കം അനുഭവപ്പെടുന്നുണ്ട്. അത്തരം സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് സ്ഥിരമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കാതെ വരും. ഇതിന്റെയെല്ലാം കൂടെയാണ് സര്‍വീസിന്റെ കാര്യത്തിലടക്കം ഇലക്ട്രിക് വാഹന ഉടമകള്‍ ഇതിനകം വിവിധ പ്രശ്നങ്ങള്‍ നേരിടുന്നത്.
അതിന്റെ ഇടയില്‍ താഴേത്തട്ടിലുള്ള ഇത്തരത്തിലുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ കൂടി വാര്‍ത്തയാകുന്നത് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നവരെ മാറ്റി ചിന്തിപ്പിക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും മതിയായ ചാര്‍ജിംഗ് സൗകര്യങ്ങള്‍ ലഭ്യമല്ലെന്നത് നഗ്‌നമായ സത്യമാണ്. ഇത് സ്ഥിരീകരിക്കുന്ന സംഭവമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ വെളിവായത്. ഇവിടെ ഇവി ഉടമ തന്റെ യാത്ര കുറച്ച് പ്ലാന്‍ ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന് 20 കിലോമീറ്റര്‍ ദൂരം തള്ളേണ്ടി വരില്ലായിരുന്നുവെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

കുറച്ച് ദിവസം വാഹനം ഓടിക്കുമ്പോള്‍ തന്നെ ഇവിയുടെ ഏകദേശ റേഞ്ച് മനസ്സിലാകും. മുന്‍കൂട്ടിയുള്ള യാത്ര പൂര്‍ത്തീകരിക്കാനുള്ള ചാര്‍ജ് ഉണ്ടെന്ന് മുമ്പേ ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കണം. ബാറ്ററി റീചാര്‍ജ് ചെയ്ത് വെക്കുകയോ അല്ലെങ്കില്‍ പോകുന്ന റൂട്ടില്‍ ചാര്‍ജിംഗ് സ്‌റ്റേഷന്‍ ഉണ്ടോ എന്ന് പരിശോധിക്കുകയോ വേണം. ഇത് സ്‌കൂട്ടര്‍ നിര്‍മാതാക്കളുടെ ആപ്പിലോ അല്ലെങ്കില്‍ ഇന്‍ര്‍നെറ്റിലോ പരിശോധിക്കാം. ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ വ്യാപകമാകുന്നത് വരെ യാത്രകള്‍ക്ക് ഒരു കൃത്യമായ പ്ലാന്‍ ഉണ്ടാക്കുന്നതാണ് ഇവി ഉടമകള്‍ക്ക് നല്ലത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








