പൊന്നാടയല്ല, പ്രിയ അധ്യാപകന് 'കനംകൂടിയ' ഗുരുദക്ഷിണ; നല്‍കിയത് 12 ലക്ഷത്തിന്റെ കാര്‍
ഓരോ വ്യക്തികളുടെയും ജീവിതത്തില്‍ അവരെ പഠിപ്പിച്ച അധ്യാപകര്‍ക്ക് വലിയ റോളുണ്ട്. ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നവരാണ് അധ്യാപകര്‍ എന്ന് പറയാറുണ്ട്. എന്നാല്‍ ഒരു ജോലി എന്നതിലുപരി അധ്യാപനം ഒരു ചര്യയായി കണ്ട് ഒരുപാട് കുഞ്ഞുങ്ങള്‍ക്ക് വിദ്യയോതി അവരെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒത്തിരി അധ്യാപകര്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ തിരിച്ച് ഒന്നും ആഗ്രഹിച്ചല്ല മക്കള്‍ക്ക് അറിവ് പകരുന്നത്.
എന്നാല്‍ പഠനം കഴിഞ്ഞ് ജീവിതത്തില്‍ വലിയ നിലയിലെത്തുമ്പോള്‍ നമുക്ക് അക്ഷരമോതിത്തന്ന അധ്യാപകരെ മറക്കുന്നവരാണ് ബഹുഭൂരിപക്ഷവും. കുഞ്ഞുങ്ങള്‍ വലിയ നിലയില്‍ എത്തുമ്പോള്‍ മാതാപിതാക്കളെ പോലെ തന്നെ സന്തോഷിക്കുന്നവര്‍ ആണ് അധ്യാപകര്‍. വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ ഒരു അധ്യാപകന്‍ നിര്‍ണായക പങ്ക് വഹിക്കുന്നു എന്നതില്‍ സംശയമില്ല. ചില വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുകയും യര്‍ന്ന തലങ്ങളിലെത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഗുരുവിന് നല്‍കിയ മറക്കാനാവാത്ത ഗുരുദക്ഷിണയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

ആന്ധ്രാപ്രദേശില്‍ പല്‍നാട് ജില്ലയിലെ ചിലക്കലൂരിപേട്ട് മണ്ഡലത്തിലാണ് സംഭവം. ജില്ലയിലെ മദ്ദിരാല ജവഹര്‍ നവോദയ വിദയാലയത്തില്‍ കലാധ്യാപകനാണ് ബാന്‍ഡി ജെയിംസ്. മുമ്പ് അദ്ദേഹം അനന്തപൂര്‍ ജില്ലയിലെ ലേപാക്ഷി നവോദയയിലും, നെല്ലൂര്‍ ജില്ലയിലെ നവോദയയയിലും പഠിപ്പിച്ചിരുന്നു. 2016 മുതല്‍ മദ്ദിരാല നവോദയയില്‍ ജോലി ചെയ്യുന്ന അദ്ദേഹം ഇന്ന് (ഏപ്രില്‍ 30) അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്. അതിന് മുന്നോടിയായി ഞായറാഴ്ച (ഏപ്രില്‍ 28) അധ്യാപകനായ ജയിംസിന് അനുമോദന ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു.
പൊതുവേ ഇത്തരം ചടങ്ങുകളില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ പൊന്നടയണിയിച്ചാണ് അധ്യാപകരെ ആദരിക്കാറുള്ളത്. എന്നാല്‍ ലേപാക്ഷി നവോദയയില്‍ ജെയിംസ് മുമ്പ് പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തില്‍ അല്‍പ്പം കനംകൂടിയ സമ്മാനം തന്നെ ഗുരുദക്ഷിണയായി നല്‍കാന്‍ തീരുമാനിച്ചു. ചടങ്ങ് നടക്കുമ്പോള്‍ ശിഷ്യന്‍മാര്‍ അധ്യാപകനായ ജെയിംസിന് സമ്മാനിക്കാനായി മാരുതി സുസുക്കി ബലേനോ കാറാണ് കൊണ്ടുവന്നത്.
ഇത് നിങ്ങള്‍ക്കുള്ള ഞങ്ങളുടെ സമ്മാനമാണെന്ന് ശിഷ്യര്‍ പറഞ്ഞപ്പോള്‍ അധ്യാപകനായ ജെയിംസിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. ജെയിംസിന്റെ പഠിച്ച കുറേ വിദ്യാര്‍ത്ഥികള്‍ ഇന്ന് വളരെ ഉയര്‍ന്ന സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്. അവവര്‍ ല്ലാവരും ചേര്‍ന്നാണ് ഈ കാര്‍ സമ്മാനിച്ചത്. എത്ര ഉയരത്തില്‍ എത്തിയാലും തങ്ങള്‍ക്ക് വിദ്യ പകര്‍ന്ന് നല്‍കിയ അധ്യാപകരെ വിദ്യാര്‍ഥികള്‍ മറക്കില്ല എന്നതിന് ഉദാഹരണമാണ് ഈ സംഭവം.
ഇവിടെ പൂര്‍വവിദ്യാര്‍ത്ഥികള്‍ അധ്യപകന് സമ്മാനിച്ചത് ഒരു പ്രീമിയം ഹാച്ച്ബാക്ക് കാറാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്ന് കൂടിയാണ് ബലേനോ. 6.66 ലക്ഷം രൂപ മുതലാണ് ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ബലേനോയുടെ വില ആരംഭിക്കുന്നത്. അതേ സമയം ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 9.88 ലക്ഷം രൂപയാണ് വില. എക്സ്‌ഷോറൂം വിലകളാണിത്. കാറിന്റെ ടോപ് സ്‌പെക് വേരിയന്റാണ് അധ്യാപകനായ ജെയിംസിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സമ്മാനിച്ചതെന്നാണ് വിവരം.

ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 12 ലക്ഷം രൂപ ചെലവ് വരും. ജീവിതത്തിന്റെ പുരോഗതിക്ക് കാരണമായ ഒരു അധ്യാപകന് ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കാര്‍ സമ്മാനിച്ചത് അതിശയകരവും മാതൃകാപരവുമാണ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഇതാദ്യമായല്ല എന്നും ഓര്‍മിക്കുക. മുമ്പും ചില അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ വാഹനം സമ്മാനമായി നല്‍കിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
ബലേനോയെ കുറിച്ച് പറയുമ്പോള്‍ 5 സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ച 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. സിഎന്‍ജി ഓപ്ഷനിലും പ്രീമിയം ഹാച്ച്ബാക്ക് വാങ്ങാന്‍ സാധിക്കും. ബലേനോയുടെ പെട്രോള്‍ മോഡലുകള്‍ ലിറ്ററിന് 22.94 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം കിലോഗ്രാമിന് 30.61 കിലോമീറ്റര്‍ വരെയാണ് ബലേനോ സിഎന്‍ജിയുടെ ഇന്ധനക്ഷമത.

9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി ഫീച്ചറുകളുമായാണ് ബലേനോ എത്തുന്നത്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി) എന്നീ സേഫ്റ്റി ഫീച്ചറുകളും മാരുതി ബലേനോക്ക് ലഭിക്കുന്നു. ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ് എന്നിവയാണ് എതിരാളികൾ.
Source: Samayam


Click it and Unblock the Notifications








