അമിതവേഗത്തില്‍ എത്തിയ ബലെനോ 'പറന്നു' കയറിയത് വീടിന്റെ മേല്‍ക്കൂരയിലേക്ക്
കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കും മൂന്നാം നിലയിലേക്കുമെല്ലാം പറന്നിറങ്ങുന്ന കാറുകള്‍ സിനിമകളിലെ പതിവ് ക്ലീഷെയാണ്. സമാന്യബുദ്ധിയെ വെല്ലുവിളിച്ചാണ് മിക്കപ്പോഴും ഇത്തരം പ്രകടനങ്ങള്‍.

എന്നാല്‍ ശരിക്കും കാറുകള്‍ക്ക് പറന്നു ചാടാനുള്ള കഴിവുണ്ടോ? ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഈ ബലെനോയെ കണ്ടാല്‍ സംശയം തോന്നിപ്പോകും.

കാര്യമെന്തന്നല്ലേ? റോഡില്‍ നിന്നും വീടിന്റെ മേല്‍ക്കൂരയിലേക്ക് പറന്നിറങ്ങിയ ബലെനോ സിനിമാരംഗങ്ങളെ തോല്‍പിക്കും. മണ്ഡി ജില്ലയിലെ സര്‍ഖഗാട്ടില്‍ വെച്ചാണ് സംഭവം.

റോഡില്‍ നിന്നും ഏകദേശം ഇരുപടി അകലത്തിലുള്ള വീടിന്റെ മേല്‍ക്കൂരയിലേക്കാണ് മാരുതി ബലെനോ കൃത്യമായി പറന്നിറങ്ങിയത്. ഇറക്കത്തില്‍ അമിത വേഗത സ്വീകരിച്ചതാണ് അപകട കാരണം.
Recommended Video


അമിത വേഗത്തിലെത്തിയ ബലെനോ റോഡിലെ മീഡിയനില്‍ കയറി ഉയര്‍ന്ന് പൊങ്ങി വീടിന്റെ മേല്‍ക്കൂരയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മേല്‍ക്കൂരയുടെ ഒരുഭാഗത്തുള്ള ഭിത്തിയില്‍ ഇടിച്ചാണ് ബലെനോ നിന്നത്. കാഴ്ചയില്‍ ബലെനോയ്ക്ക് കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടില്ല.

എന്നാല്‍ ഡീലര്‍ഷിപ്പിന്റെ പരിശോധനയില്‍ മാത്രമാണ് ബലെനോയുടെ സ്ഥിതി സംബന്ധിച്ചു വ്യക്തമായ ചിത്രം ലഭിക്കുകയുള്ളു. ക്യാബിന്‍ ചെറുതായതിനാലാണ് വലിയ അപകടങ്ങളൊന്നും കൂടാതെ ബലെനോ മേല്‍ക്കൂരയില്‍ തന്നെ നിന്നത്.
ക്യാബിന് വലുപ്പം കൂടുതലായിരുന്നെങ്കില്‍ കാര്‍ ഒരുപക്ഷെ നൂറടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് വീണേനെ. അപകടത്തിന് ശേഷം പ്രദേശവാസികള്‍ ചേര്‍ന്നാണ് കാറിനെ തിരികെ റോഡിലേക്ക് കൊണ്ടു വന്നത്.

ഇതിന് വേണ്ടി ഇവര്‍ ആദ്യം റോഡില്‍ നിന്നും മേല്‍ക്കൂരയിലേക്ക് മൂന്ന് വലിയ കമ്പികള്‍ ഇട്ടു. ശേഷം കോണ്‍ക്രീറ്റ് സ്ലാബുകള്‍ അടുക്കി പാത ഒരുക്കിയാണ് ബലെനോയെ പുറത്തെത്തിച്ചത്.

ബന്‍സി ലാല്‍ റാണ എന്നു പേരുള്ള വ്യക്തിയുടേതാണ് ബലെനോ. ബലെനോയുടെ ഡെല്‍റ്റ പതിപ്പാണ് ഇദ്ദേഹത്തിന്റേത്. 6,000 rpm ല്‍ 83 bhp കരുത്തും 4,000 rpm ല്‍ 115 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ബലെനോയില്‍ ഒരുങ്ങുന്നത്.
Source: Rushlane
ഡ്രൈവിംഗിൽ പാലിക്കേണ്ട 'രണ്ടു സെക്കന്‍ഡ് നിയമം'

മുന്നില്‍ പോകുന്ന വാഹനവുമായി കൃത്യമായ അകലം പാലിച്ചില്ലെങ്കില്‍ അപകടസാധ്യത കൂടുതലാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ കൃത്യമായ അകലം എങ്ങനെ നിര്‍വചിക്കും? വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയ പാതകളില്‍ വേഗത തീരെ കുറച്ച് കാറോടിക്കുക സാധ്യമല്ല; പിന്നിലുള്ള വാഹനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും.

അനുവദനീയമായ വേഗത ദേശീയ പാതയില്‍ കൈവരിക്കുന്നതാണ് ഉചിതം. എന്നാല്‍ പിന്നിലും മുന്നിലും വരിവരിയായി വാഹനങ്ങള്‍ ഉള്ളപ്പോള്‍ അപ്രതീക്ഷിത ബ്രേക്കിംഗ് കണക്കുകൂട്ടലുകള്‍ തെറ്റിക്കും.

അടിയന്തര സന്ദര്‍ഭങ്ങളില്‍ മുന്നിലുള്ള വാഹനം ബ്രേക്ക് പിടിച്ച് നിന്നാലും പിന്നിലുള്ള വാഹനത്തിന് ഈ സാവകാശം ലഭിക്കണമെന്നില്ല. ഇവിടെയാണ് 'രണ്ടു സെക്കന്‍ഡ്' നിയമത്തിന്റെ പ്രസക്തി.

അറുപതുകളുടെ അവസാനം രൂപപ്പെട്ട ആശയമാണിത്. ഏത് വേഗതയിലും വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാന്‍ രണ്ടു സെക്കന്‍ഡ് നിയമം ഡ്രൈവര്‍മാരെ സഹായിക്കും.

ലളിതമായി പറഞ്ഞാല്‍ മുന്നിലുള്ള വാഹനത്തിലും രണ്ട് നിമിഷം പിന്നിലായിരിക്കണം പിറകിലുള്ള വാഹനം സഞ്ചരിക്കേണ്ടത്. മുന്നിലുള്ള വാഹനം അപ്രതീക്ഷിതമായി ബ്രേക്ക് പിടിക്കുന്ന സന്ദര്‍ഭത്തില്‍ രണ്ടു സെക്കന്‍ഡ് നിയമം പാലിക്കുന്ന ഡ്രൈവര്‍ക്ക് പ്രതികരിക്കാനുള്ള സാവകാശം ലഭിക്കും.

അതേസമയം സുരക്ഷിതമായി വാഹനം നിര്‍ത്താന്‍ ഈ നടപടി സഹായിക്കണമെന്നില്ല. പൂജ്യം മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കാണ് രണ്ടു സെക്കന്‍ഡ് നിയമം ബാധകമാവുക.

വേഗത കൂടുന്തോറും രണ്ടു സെക്കന്‍ഡ് നിയമം മൂന്ന് സെക്കന്‍ഡും നാല് സെക്കന്‍ഡുമായി മാറും. 56 കിലോമീറ്റര്‍ മുതല്‍ 96 കിലോമീറ്റര്‍ വേഗതയിലാണ് വാഹനം നീങ്ങുന്നതെങ്കില്‍ മുന്നിലുള്ള വാഹനത്തില്‍ നിന്നും മൂന്ന് സെക്കന്‍ഡ് അകലം ഡ്രൈവര്‍മാര്‍ പാലിക്കണം.

ഇനി വേഗത 96 കിലോമീറ്ററിന് മുകളിലാണെങ്കില്‍ കുറഞ്ഞ പക്ഷം നാല് സെക്കന്‍ഡ് അകലം പാലിക്കുന്നതാണ് ഉത്തമം. രണ്ടു സെക്കന്‍ഡ് നിയമം എങ്ങനെ കണക്കുകൂട്ടാം?

ഡ്രൈവിംഗില്‍ റോഡിന് വശത്തുള്ള ഏതെങ്കിലും വൈദ്യുത തൂണോ, മരമോ മുന്നില്‍ സാങ്കല്‍പികമായി മാര്‍ക്ക് ചെയ്യുക. മുന്നിലുള്ള വാഹനം പൂര്‍ണമായും ഈ വസ്തുവിനെ പിന്നിട്ട് എത്ര നിമിഷം കഴിഞ്ഞാണ് നിങ്ങള്‍ ഈ വസ്തുവിനെ കടന്നു പോകുന്നതെന്ന് വിലയിരുത്തുക.

രണ്ട് നിമിഷം എത്തും മുമ്പെ മാര്‍ക്ക് ചെയ്ത വസ്തുവിനെ നിങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കില്‍ കൃത്യമായ അകലമല്ല നിങ്ങള്‍ പാലിക്കുന്നത്. സുരക്ഷിതമായ ഡ്രൈവിംഗില്‍ രണ്ടു സെക്കന്‍ഡ് നിയമം ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്.


Click it and Unblock the Notifications