അങ്ങനെ അതും ഗുദാഹവാ... ഇലക്ട്രിക് ബസുകൾ നഷ്ടമെന്ന് മന്ത്രി ഗണേഷ് കുമാർ
പുതിയ ഗതാഗതമന്ത്രിയായി കെ ബി ഗണേഷ്കുമാർ സ്ഥാനം ഏറ്റപ്പോൾ മുതൽ പുതിയ പരിഷ്കാരങ്ങളും പഴയ നിയമങ്ങൾ അനാവശ്യമാണെന്നും പറഞ്ഞിരുന്നു. അതിൽ പ്രധാനം ഇലക്ട്രിക് ബസുകളെ കുറിച്ചാണ് പ്രത്യേകിച്ച് മുൻമന്ത്രി ലാഭകരമെന്ന് വിശേഷിപ്പിച്ച സിറ്റി സര്‍ക്കുലര്‍ പദ്ധതി നഷ്ടമാണെന്നാണ് കെ.ബി. ഗണേഷ്‌കുമാറിന്റെ കണ്ടെത്തല്‍. തിരുവനന്തപുരത്തെ ആദ്യത്തെ ഹരിത നഗരമാക്കാനാണ് 1060 ബസുകൾക്ക് വേണ്ടി അപേക്ഷിച്ചിരുന്നത്. ഇപ്പോൾ നിലവിൽ 110 ഇ-ബസുകളാണ് ഓടുന്നത്.
വൈദ്യുതി, വാടക ഉള്‍പ്പെടെ 26 രൂപയാണ് ഇ ബസിന്റെ കിലോമീറ്റര്‍ ചെലവെന്നാണ് മൂന്നുമാസം മുന്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ പറയുന്നത്. ബസിൻ്റെ വരവ് 46 രൂപയുമാണ്. എന്നാല്‍, ഒരു ഇ-ബസിന്റെ വിലയ്ക്ക് നാല് ചെറിയ ഡീസല്‍ ബസുകള്‍ വാങ്ങാമെന്നാണ് മന്ത്രി ഗണേഷ് കുമാറിൻ്റെ വാദം. എന്നാൽ മറുവാദം പരിശോധിച്ചാൽ ഡീസലിന് വേണ്ടിയാണ് വരുമാനത്തിൻ്റെ പകുതിയും ചിലവാകുന്നതെന്നാണ്.

ഇ- ബസുകൾ പത്ത് രൂപ നിരക്കിൽ സർവീസ് നടത്തുന്നതോടെ അത് ഓട്ടോറിക്ഷകളേയും, സ്വകാര്യബസുകളേയും വലിയ രീതിയിൽ ബാധിക്കാൻ തുടങ്ങിയിരുന്നു. കൂടുതൽ ചിലവ് ചുരുക്കാൻ കെഎസ്ആർടിസി സിഎൻജിയിലേക്കും മാറുന്നുണ്ട്. ഒരു കെഎസ്ആർടിസി ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ബസുകളാണ് സി.എന്‍.ജി.യിലേക്ക് മാറ്റിയിരുന്നത്.
ഈ കാര്യത്തിൽ മന്ത്രിയുടെ നിലപാട് എങ്ങനെ ആയിരിക്കുമെന്ന് കണ്ടറിയണം. 91 രൂപയാണ് സിഎൻജിക്ക് പൊതുവിപണിയിൽ, പക്ഷേ വിതരണക്കാർ കെഎസ് ആർടിസിക്ക് 70 രൂപയ്ക്കാണ് നൽകാൻ സമ്മതിച്ചിരിക്കുന്നത്. മലയോരമേഖലയിൽ സിഎൻജി ബസ് ഉപയോഗിക്കുന്നതിന് ഒരുപാട് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ട് തന്നെ നഗരങ്ങളിലും സമതല പ്രദേശങ്ങളിലും ഉപയോഗിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

അത് പോലെ തന്നെ ഹൈബ്രിഡ് ബസുകളാണ് കെഎസ്ആർടിസി ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്. ആൻ്റണി രാജു മന്ത്രിയായിരുന്ന സമയത്താണ് ഇത് ആരംഭിച്ചത്. ഒരു വർഷത്തിന് മുൻപ് അവതരിപ്പിച്ച പുതിയ ബസാണ് സ്വിഫ്റ്റ്. പുതിയ ഹൈബ്രിഡ് ബസായ സീറ്റര്‍ കം സ്ലീപ്പര്‍ ബസ് വാങ്ങിയത് വേറിട്ട രീതിയിലാണ്. സ്വിഫ്റ്റ് ബസിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ റിസർവ് ഫണ്ടുപയോഗിച്ചാണ് പുതിയ ബസ് വാങ്ങിയത്. 27 സീറ്റുകളും 15 സ്ലീപ്പർ സീറ്റുകളുമാണ് ബസിൽ ഉളളത്.
സീറ്റിലും ബർത്തിലും മൊബൈൽ ചാർജ് ചെയ്യാനുളള സംവിധാനം, അത് പോലെ തന്നെ സൂക്ഷിക്കാനുളള മൊബൈല്‍ പൗച്ച്, ചെറിയ ലഗേജ് സൂക്ഷിക്കാനുളള ഇടം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ ബസില്‍ യാത്രക്കാർക്ക് വേണ്ടി കെഎസ്ആർടിസി നൽകുന്നുണ്ട്. അശോക് ലെയ്‌ലാന്‍ഡ് ഷാസിയിലാണ് ബസ് നിർമിച്ചിരിക്കുന്നത്. പുതിയ BSVI എഞ്ചിൻ 200 bhp പവറാണ് പുറപ്പെടുവിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.എം. കണ്ണപ്പ എന്ന കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്.

തിരുവനന്തപുരം - കാസർഗോഡ് റൂട്ടിലാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കൂട്ടത്തിൽ ആദ്യമായിട്ടാണ് ഒരു സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകൾ കെഎസ്ആർട്ടിസി അവതരിപ്പിക്കുന്നത്. ഒരുപാട് ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും ബസിൽ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രണ്ട് എമര്‍ജന്‍സി ഡോറുകള്‍, നാല് വശങ്ങളിലുമായി എല്‍.ഇ.ഡി. ഡിസ്‌പ്ലേ ബോര്‍ഡുകളും നല്‍കിയിട്ടുണ്ട്.
ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനമാണ് ഇപ്പോൾ കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളിൽ ഉളളത്. അത് കൊണ്ട് തന്നെ ബസിലെ രണ്ടാമത്തെ ജീവനക്കാരന് വിശ്രമിക്കാനുള്ള സൗകര്യവും ക്യാബിനിൽ ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ട്രാക്കിങ്ങ്, ഐ-അലേര്‍ട്ട് തുടങ്ങിയ സംവിധാനവും ബസിലുണ്ട്. പുതിയതായി അവതരിപ്പിച്ച ഈ സംവിധാനത്തിലൂടെ ജീവനക്കാരിൽ നിന്ന് വാങ്ങിയ പണം ലാഭവിഹിതമായി തിരിച്ചു നൽകാനാണ് പദ്ധതിയിടുന്നത്. പൊതു ജന പങ്കാളിത്തത്തോടെ ബസുകൾ വാങ്ങുവാനും അതിൻ്റെ ലാഭവിഹിതം പങ്കിടാനും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.
ഏപ്രിൽ മാസത്തിൽ പുതിയ സൂപ്പർ ഫാസ്റ്റ് ബസുകളാണ് നിരത്തിലിറക്കിയത്. നിരവധി സജ്ജീകരണങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് കേൾക്കാൻ പാകത്തിന് യാത്രക്കാരെ ബസിലേക്ക് വിളിച്ചു കയറ്റാനും അനൗണ്‍സ്മെൻ്റ് നടത്താൻ സാധിക്കും. ഡ്രൈവർക്കാണ് ഇത് സാധിക്കുന്നത്. ഏത് സ്റ്റോപ്പ് ആണെന്നും, എപ്പോൾ എത്തുമെന്നും, എപ്പോൾ പുറപ്പെടും എന്നുളള തരത്തിലുളള വിവരങ്ങൾ സ്റ്റാൻഡിൽ നിർത്തുമ്പോൾ യാത്രക്കാരോട് വിളിച്ചു പറയാൻ ഇതുവഴി സാധിക്കുന്നു. അത് മാത്രമല്ല അകത്ത് അഞ്ച് ക്യാമറകളുമുണ്ട്.


Click it and Unblock the Notifications








