അഞ്ചല്ല..പതിനഞ്ചല്ല..52 സ്പീക്കർ! എപ്രിട്രാ?? ട്രാക്ടർ ഉടമയെ അറസ്റ്റു ചെയ്ത് പഞ്ചാബ് പൊലീസ്
റോഡിൽ വാഹനങ്ങൾ സൃഷ്ടിക്കുന്ന വായു, ശബ്ദ മലിനീകരണം എന്നിവ തടയാൻ രാജ്യത്ത വിവിധ സംസ്ഥാനങ്ങളിലേയും പൊലീസ് സേന വളരെ കർശനമായ നടപടികളാണ് സ്വീകരിക്കുന്നത്. പഞ്ചാബ് പൊലീസും നിയമലംഘകർക്കെതിരെ ഇത്തരത്തിൽ കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഒരു സംഭവത്തിൽ, ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കുന്ന നിയമവിരുദ്ധമായ 52-സ്പീക്കർ ഓഡിയോ സിസ്റ്റം ഘടിപ്പിച്ച ട്രാക്ടർ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു സ്ഥിരം കുറ്റവാളിയായ (habitual offender) ഈ ട്രാക്ടർ ഉടമ പ്രമുഖനായ ഒരു ഇൻസ്റ്റഗ്രാം താരം കൂടെയാണ്. കസ്റ്റം മ്യൂസിക് സിസ്റ്റമാണ് ഉടമ ട്രാക്ടറിൽ സെറ്റ് ചെയ്തിരിക്കുന്നത്, ഈ കൂറ്റൻ സിസ്റ്റത്തിന്റെ ഫലമായി ട്രാക്ടറിന്റെ ഉയരം ഒരു സാധാരണ ട്രക്കിനെ മറികടക്കുന്നു എന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കി.

പഞ്ചാബിലെ ഖന്ന ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. സ്റ്റിയറിംഗ്, ലൈറ്റിംഗ്, ടയറുകൾ തുടങ്ങി പലവിധ മാറ്റങ്ങളും കസ്റ്റം ഫീച്ചറുകളുമായി വളരെ വിപുലമായി മോഡിഫൈ ചെയ്ത ട്രാക്ടറാണ് അധികൃതർ പിടികൂടിയത്. എന്നാൽ ഈ പരിഷ്കാരങ്ങളിൽ, ട്രാക്ടർ ഉടമ സ്ഥാപിച്ച 52-സ്പീക്കർ സിസ്റ്റമാണ് ഹൈലൈറ്റ് എന്ന് പറയാതിരിക്കാൻ വയ്യ.
സ്പീക്കറുകളും ആംപ്ലിഫയറുകളും അടങ്ങുന്ന മുഴുവൻ ഓഡിയോ സിസ്റ്റവും ട്രാക്ടറിന്റെ പിൻഭാഗത്താണ് സെറ്റ് ചെയ്തിരുന്നത്. 10 മുതൽ 12 അടി ഉയരത്തിൽ എത്തുന്ന മൊത്തത്തിലുള്ള സ്ട്രക്ച്ചർ ഒരു സാധാരണ ഹെവി ഡ്യൂട്ടി ട്രക്കിന്റെ ഉയരം കവിഞ്ഞതായി പൊലീസ് ചൂണ്ടിക്കാട്ടി. കൂടാതെ, ട്രാക്ടർ ഉടമ സ്‌കൂളുകൾക്കും കോളേജുകൾക്കും പുറത്ത് ഈ കസ്റ്റമൈസ്ഡ് ഓഡിയോ സിസ്റ്റത്തിൽ നിന്ന് അമിതമായ ഉച്ചത്തിലുള്ള മ്യൂസിക് പ്ലേ ചെയ്യുന്നതിലൂടെ ജനങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായും കണ്ടെത്തിയിരുന്നു.

അതോടൊപ്പം, ട്രാക്ടറിൽ നിരോധിച്ച ഒരു പ്രഷർ ഹോണും സജ്ജീകരിച്ചിരുന്നു. റോഡ് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഹാബിച്വൽ ഒഫൻഡറായ (ആവർത്തിച്ച് കുറ്റം ചെയ്യുന്നയാൾ) ട്രാക്ടർ ഉടമയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ സംഭവങ്ങളിൽ ഉടമയെ നേരത്തെ പിടികൂടി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നിയമങ്ങൾ ഇദ്ദേഹം പാലിക്കാറില്ലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
അനധികൃത മ്യൂസിക് സിസ്റ്റവും ഹോണും മറ്റ് മോഡിഫിക്കേഷനുമായി പിടികൂടിയപ്പോൾ ഉടമ അതിവേഗത്തിൽ ട്രാക്ടർ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ട്രാഫിക് പൊലീസ് വിജയകരമായി ഇയാളെ പിടികൂടുകയും ട്രാക്ടറും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ ട്രാക്ടർ ഉടമ മുമ്പും നിയമ ലംഘനങ്ങളുടെ പേരിൽ ആറ് വ്യത്യസ്ത കേസുകളിൽ പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി.
വാലിഡായ ഇൻഷുറൻസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെയാണ് ട്രാക്ടർ ഓടിച്ചിരുന്നതെന്നും അധികൃതർ കണ്ടെത്തി, ഇത് ഉടമയ്ക്ക് കൂടുതൽ കോംപ്ലിക്കേഷനുകൾ നൽകും. ട്രാക്ടർ ഉടമയ്‌ക്കെതിരെ ഒന്നിലധികം കുറ്റങ്ങൾ ചുമത്തിയ പൊലീസ്, തുടർ നിയമനടപടികൾ ജില്ലാ കോടതിയിൽ നടക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം ട്രാക്ടർ ഉടമയിൽ നിന്ന് 1.5 മുതൽ 2.0 ലക്ഷം രൂപ പിഴ ഈടാക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.
വാഹനത്തിൽ എന്തെല്ലാം പരിഷ്ക്കരണങ്ങൾ ചെയ്യാൻ കഴിയും? വാഹനത്തിന്റെ ഒറിജിനൽ മാനുഫാക്ടർ സ്പെസിഫിക്കേഷനുകളിൽ മാറ്റം വരുത്താതെ തന്നെ വാഹനങ്ങളിൽ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്. കാറിന്റെ പെയിന്റിംഗ്, റെയിൻ വൈസറുകൾ, ബമ്പർ കോർണർ പ്രൊട്ടക്ടറുകൾ തുടങ്ങിയ ചെറിയ അഡീഷനുകൾ, കാർ നിർമ്മാതാക്കൾ നിശ്ചയിച്ച പരിധിക്കുള്ളിൽ ടയറുകളും വീലുകളും അപ്പ്സൈസ് ചെയ്യുക, RTO -യുടെ മുൻകൂർ അനുമതിയോടെ എഞ്ചിൻ സ്വാപ്പിംഗ് എന്നിങ്ങനെയുള്ള മാറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
എന്നിരുന്നാലും, ഈ നിയമങ്ങളിൽ ഏതെങ്കിലും ലംഘിക്കുകയാണെങ്കിൽ, വാഹന ഉടമയ്ക്ക് ഒരു ഓൾട്രേഷനും 5,000 രൂപ പിഴയോ ആറ് മാസം വരെ തടവോ തുടങ്ങിയ ശിക്ഷകൾ നേരിടേണ്ടിവരും. വാഹനങ്ങളുടെ ഘടനാപരമായ (സ്ട്രക്ച്ചുറൽ) മാറ്റങ്ങൾ നമ്മുടെ രാജ്യത്ത് നിയമപരമായി അനുവദനീയമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇന്ത്യൻ സുപ്രീം കോടതിയും മോട്ടോർ വെഹിക്കിൾ ആക്ടും പൊതു നിരത്തുകളിൽ ഇത്തരത്തിൽ പരിഷ്കരിച്ച വാഹനങ്ങളുടെ ഉപയോഗം നിരോധിക്കുന്നു. ഈ വാഹനങ്ങൾ പ്രൊജക്‌റ്റ് കാറുകളായോ റേസിംഗ് ട്രാക്കുകളോ ഫാം ഹൗസുകളോ പോലുള്ള സ്വകാര്യ വസ്‌തുക്കളിൽ ഉപയോഗിക്കാമെങ്കിലും, പൊതുവഴികളിൽ കണ്ടെത്തിയാൽ പൊലീസ് പിഴ ചുമത്തുകയും പിടിച്ചെടുത്തേക്കുകയും ചെയ്യാം.


Click it and Unblock the Notifications








