Artificial Intelligence ക്യാമറ പണി തുടങ്ങാൻ പോകുവാ; ഏപ്രിൽ 20 മുതൽ ജാഗ്രതൈ
726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിരിക്കുന്നത്. അത് നിലവിൽ പിഴയീടാക്കാൻ തുടങ്ങിയിട്ടില്ലെങ്കിലും ഏപ്രിൽ 20 മുതൽ ക്യാമറകളിൽ കാണുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ തുടങ്ങുകയാണ്. ഇപ്പോൾ തന്നെ ഒരു ദിവസം അഞ്ച് ലക്ഷത്തോളാം നിയമലംഘനങ്ങളാണ് ക്യാമറ കണ്ണിൽ പെടുന്നത്.
പിഴയീടാക്കാൻ കൂടെ തുടങ്ങിയാൽ ഖജനാവിലേക്ക് കോടികളായിരിക്കും എത്താൻ പോകുന്നത്, കാരണം അത്രയ്ക്കുളള നിയമലംഘനങ്ങൾ നടത്തുന്നുണ്ടല്ലോ. 230 കോടിയോളം രൂപ മുടക്കിയാണ് ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള കണക്ടിവിറ്റി, ഡേറ്റാവിശകലനം, ജീവനക്കാര്‍, സൗരോര്‍ജ്ജ സംവിധാനം എന്നിവയ്ക്ക് മൂന്നുമാസത്തിലൊരിക്കല്‍ മൂന്നരക്കോടിയും ക്യാമറകള്‍ സ്ഥാപിച്ചതിൻ്റെ ചെലവിലേയ്ക്കായി എട്ടരക്കോടിയും കെല്‍ട്രോണിന് നല്‍കാനായിട്ടുണ്ട്.

പോലീസിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള 8,000 ക്യാമറകള്‍ക്കുപുറമേയാണ് ഏകീകൃത ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിന്റെ ഭാഗമായും നിരത്തുകളില്‍ ക്യാമറകള്‍ നിറയുന്നത്. .റഡാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 200 ക്യാമറകളുണ്ടാകും. ഇതില്‍ പരിധി ലംഘിക്കുന്ന വേഗക്കാരെ പിടികൂടാനാകും. കൂടാതെ വാഹനത്തിന്റെ ചിത്രം, നമ്പര്‍ പ്ലേറ്റ് സ്വമേധയാ തിരിച്ചറിയാനുള്ള സംവിധാനം എന്നീ സവിശേഷതകളുമുണ്ടാകും. കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുതകുന്ന തരത്തിലാകും ഇതില്‍ നിന്നുള്ള വിവരങ്ങള്‍. ചുവന്ന സിഗ്‌നല്‍ മറികടക്കുന്നവരെ കുടുക്കാന്‍ 30 ക്യാമറകള്‍ വേറെയുണ്ടാകും.
800 മീറ്റർ ദൂരപരിധിയിലെ ഏത് നിയമലംഘനവും ക്യാമറ കണ്ണിൽ കുടുങ്ങും.ഓവർ സ്പീഡ്, സീറ്റ് ബെൽറ്റ്,ഇൻഷുറൻസ്, മലിനീകരണ സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാതിരിക്കുക, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, അത് പോലെ തന്നെ അനധികൃത പാർക്കിങ്ങ് എന്നിവയ്ക്കെല്ലാം പിഴ ഈടാക്കും. പല ക്യാമറകളിൽ നിന്ന് ഒരു നിയമലംഘനത്തിന് മാത്രം നിരവധി പിഴകൾ വന്നാൽ എന്ത് നടപടി എടുക്കണമെന്ന് സർക്കാർ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല.

ഇരുചക്രവാഹനം ഓടിക്കുന്നവരും പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ഇല്ലാതെയാണ് യാത്രചെയ്യുന്നതെങ്കില്‍ അവരെ കുടുക്കാനായിമാത്രം 100 ക്യാമറകളുണ്ടാകും. റഡാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 60 മൊബൈല്‍ ക്യാമറകളുമുണ്ട്. കൂടാതെ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 400 ക്യാമറകളും വിവിധയിടങ്ങളില്‍ സ്ഥാപിക്കും. എല്ലാവർക്കും സ്പീഡ് ക്യാമറ എന്നത് ചെറിയ പേടിയുളള കാര്യമാണല്ലോ. അത് കൊണ്ട് തന്നെ ഇനിയുളള യാത്രകൾ അൽപ്പം സൂക്ഷിച്ച് പോകുന്നതാണ് നല്ലത്.
ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോണുകൾ എന്നിവ നിർബന്ധമാക്കാൻ AI- പ്രാപ്തമാക്കിയ ക്യാമറകൾ ആദ്യം ഉപയോഗിക്കും. ആദ്യ തവണ നിയമം ലംഘിക്കുകയോ, ക്യാമറ കണ്ണുകളിൽ പെട്ടാൽ വാഹനത്തിൻ്റെ ഉടമയ്ക്ക് ഫോണിൽ ഒരു മെസേജ് വരുമെന്നാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന നിർദേശം.
കേരളത്തിലെ ഹൈവേകളിൽ ബൈക്കുകളിലും കാറുകളിലും ചീറിപാഞ്ഞ് നടക്കുന്ന റൈഡർ ബോയ്സ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.കാരണം ക്യാമറയുടെ കണ്ണ് വെട്ടിച്ച് പോകാം എന്ന് വിചാരിക്കേണ്ട. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിൽ അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ വർഷം ജൂൺ വരെ 2,269 അപകടങ്ങളാണ് നടന്നത്. ഇതിൽ 769 സംഭവങ്ങൾ നഗരത്തിലും 1,500 എണ്ണം ഗ്രാമപ്രദേശങ്ങളിലുമാണ് നടന്നത്. ഈ അപകടങ്ങളിൽ 201 പേർ മരിച്ചു. മൊത്തം അപകടങ്ങളുടെ എണ്ണം 28,000 ആയിരുന്നു!
ബോധവൽക്കരണത്തിനും ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനുമായി കേരള പോലീസ് പ്രത്യേക ഡ്രൈവുകൾ നടത്തും. കൊറോണ വൈറസ് പാൻഡെമിക് സമയത്ത് മാത്രമാണ് ട്രാഫിക് അപകടങ്ങളുടെ എണ്ണം കുറച്ചത്. എന്നാൽ, ഇപ്പോൾ സംസ്ഥാനങ്ങളിൽ വീണ്ടും അപകടങ്ങളുടെ എണ്ണവും വർധിച്ചു.ക്യാമറയ്ക്ക് 800 മീറ്റർ റേഞ്ച് ഉണ്ട്, അത് വളരെ കൂടുതലാണ്. ഇത് വാഹനത്തിന്റെ വിൻഡ്‌ഷീൽഡിലൂടെ പിടിച്ചെടുക്കുന്നതിനാൽ യാത്രക്കാർക്കും ദൃശ്യമാകും. ക്യാമറയിൽ പകർത്തുന്ന നമ്പർ പ്ലേറ്റിന്റെ ചിത്രവും ഉണ്ടാകും. വാഹനം ട്രാക്ക് ചെയ്യാനും ചലാൻ നൽകാനും നമ്പർ പ്ലേറ്റ് സഹായിക്കും.
മാത്രമല്ല, ക്യാമറകൾ AI- പ്രവർത്തനക്ഷമമാക്കിയതിനാൽ, നിങ്ങൾ ഹെൽമെറ്റിന് പകരം മറ്റെന്തെങ്കിലും ധരിക്കുന്നുണ്ടോ എന്ന് അവയ്ക്ക് കണ്ടെത്താനാകും. അത് കൊണ്ട് വേറെ തട്ടിപ്പും വെട്ടിപ്പും ഒന്ന് കാണിക്കാതെ മര്യാദയോടെ വാഹനമോടിച്ച് പോയാൽ ഒരു കുഴപ്പവുമില്ല. വെറുതേ നിയമം ലംഘിക്കാൻ നിൽക്കരുതേ. മോട്ടോർ വാഹന വകുപ്പ് ഇത്തരത്തിലുളള നിയമങ്ങളും പുതിയ സംവിധാനങ്ങളും നിലവിൽ വരുത്തുന്നത് ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ്. അത് മറക്കരുത്. അത് കൊണ്ട് നിയമങ്ങൾ പാലിക്കുക. വഴിയിൽ ജീവനുകൾ പൊലിയാതിരിക്കട്ടെ.


Click it and Unblock the Notifications








