ടൂറിസ്റ്റ് ബസുകൾ ജാഗ്രതൈ! ടൂർ സീസൺ തുടങ്ങിയതോടെ ഫിറ്റ്നെസിനായി ചെക്കിംഗ് കർശനമാക്കാൻ എംവിഡി
നാടിനെ നടുക്കുന്ന റോഡ് അപകടങ്ങളാണ് ഇന്ന് എങ്ങോട്ടു നോക്കിയാലും. ഓവർസ്പീഡ്, ഡ്രൈവർമാരുടെ അശ്രദ്ധ, റോഡിന്റെ അവസ്ഥ, മഴയും മറ്റ് കാലാവസ്ഥകളും എന്നിങ്ങനെ ഒട്ടനവധി കാരണങ്ങളാണ് ഇവയ്ക്ക് പിന്നിൽ എങ്കിലും ജനങ്ങളും അധികൃതരും വളരെ ആശങ്കയിലാണ്. എവിടേയും എന്തും സംഭവിക്കാം നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ, അതിനാൽ തന്നെ കൂടുതൽ മുൻകരുതലുകൾ എടുക്കാനുള്ള നീക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്. സ്കൂൾ -കോളേജ് ടൂറുകളും ട്രിപ്പുകളും ഈ മാസങ്ങളിലായതും ആശങ്കകൾ വീണ്ടും ഉയർത്തുന്നു. കുട്ടികളുമായി ട്രിപ്പ്/ ടൂർ പോകുന്ന വാഹനങ്ങളുടെ ഫിറ്റ്നസും ഈ അവസരത്തിൽ ചർച്ചയാകുകയാണ്.
ലൈറ്റുകളും സ്പീക്കളുകളും അലങ്കാരങ്ങളും ആർഭാടങ്ങളും എല്ലാം കൂടുതലുള്ള ബസുകളാണ് വിദ്യാർഥികൾക്ക് പ്രിയം എന്നത് നമുക്ക് ഏവർക്കും അറിയാം, ഒരു കാലത്ത് അത്തരം കാര്യങ്ങൾ നോക്കി ബസ് തിരഞ്ഞെടുത്തവരാണ് നമ്മിൽ ഭൂരിഭാഗവും. എന്നാൽ, ഇത്തരം ബസുകൾ മോട്ടോർവാഹന വകുപ്പ് മുന്നോട്ടു വെയ്ക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നവയാണോ എന്ന ആശങ്കയാണ് ഇപ്പോൾ രക്ഷിതാക്കൾക്കും സ്കൂൾ & കോളേജ് അധികൃതർക്കുമുള്ളത്.

ലേസർ ലൈറ്റ്, സ്മോക്ക് സ്റ്റോക്ക്, സൗണ്ട് ബോക്സുകൾ തുടങ്ങി നമ്മുടെ നാട്ടിലെ നിയമം അനുശാസിക്കാത്ത പലതും ഇത്തരം ടൂറിസ്റ്റ് ബസുകളിൽ ഇടംപിടിക്കും എന്നത് നാം കണ്ടിട്ടുള്ളതാണ്. ഇത് പലപ്പോഴും ബസ് ഡ്രൈവറുടെ ശ്രദ്ധയെ ബാധിക്കുകയും ചെയ്യും എന്ന കാര്യത്തിൽ തർക്കമില്ല. ഇത്തരം കാര്യങ്ങളിൽ അമിതമായി മുടക്കാതെ വാഹനത്തിന്റെ അറ്റകുറ്റങ്ങൾ തീർത്ത് റയറുകളുടേയും ബ്രേക്കുകളുടേയും മറ്റ് മെയിന്റനൻസിൽ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ടൂറുകൾക്കും ട്രിപ്പുകൾക്കുമായി വാഹനങ്ങൾ വിളിക്കുന്നവരും അകത്തെ ലൈറ്റുകളുടേയും സ്പീക്കറുകളുടേയും എണ്ണം മാത്രം നോക്കാതെ മെക്കാനിക്കലി കണ്ടീഷനായ വാഹനമാണോ എന്ന് പരിശോധിച്ച് നോക്കുന്നതും നന്നായിരിക്കും.വിനോദസഞ്ചാരസീസൺ തുടങ്ങുമ്പോൾ സഞ്ചരിക്കുന്ന വാഹനത്തിന്റെ കാര്യത്തിൽ സ്കൂൾ, കോളേജ് അധികൃതർ ടൂർ സംഘാടകർ എന്നിവർ പ്രത്യേകം ശ്രദ്ധ ചെലുത്തണം എന്ന് മന്ത്രിതലത്തിൽ നിന്നും മോട്ടോർവാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥതലത്തിൽ നിന്നും കർശന നിർദേശമുണ്ട്.

ബസ് ഓപ്പറേറ്റർമാരും വാഹനങ്ങളുടെ അറ്റകുറ്റങ്ങളും മറ്റ് മെക്കാനിക്കൽ ഘടകങ്ങളും ഒരോ ട്രിപ്പ് കഴിയുമ്പോഴും ഒന്ന് ചെക്ക് ചെയ്തു നോക്കുന്നതും അനിവാര്യമാണ്. പ്രവചിക്കാൻ പറ്റാത്ത തരത്തിലുള്ള കാലാവസ്ഥയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ നാം നേരിട്ടുകൊണ്ടിരിക്കുന്നത്. പെട്ടെന്നുള്ള മഴയും കോട മഞ്ഞും എല്ലാം തന്നെ ഒരു ടൂർ സമയത്ത് അഭിമുഖീകരിക്കേണ്ടി വരാം. ഇത്തരം സാഹചര്യങ്ങളെ ചെറുക്കാൻ വാഹനത്തിന് മതിയായ കെൽപ്പുണ്ടെങ്കിൽ മാത്രമേ യാത്രക്കാർ സുരക്ഷിതരായിരിക്കൂ.
അത് കൂടാതെ എല്ലാ സ്കൂൾബസുകളും അടുത്തയാഴ്ച മുതൽ പരിശോധിക്കും എന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഇതിന്റെ ചുമതല അതത് ഏരിയയിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കാണ്. സ്കൂൾ & കോളേജ് മാനേജ്മെന്റുകൾക്കാണ് തങ്ങളുടെ സ്ഥാപനം ഉപയോഗിക്കുന്ന വാഹനം പരിശോധനയ്ക്ക് എത്തിക്കേണ്ടതിന്റെ പൂർണ്ണ ഉത്തരവാദിത്വം.

അവരവരുടെ പരിധിയിലെ RTO ഓഫീസുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിശോധന നടത്തേണ്ടത്. ആദ്യം എത്തുന്നവർക്ക് ആദ്യം പരിശോധന എന്ന രീതി അവലംബിക്കണം എന്നും ഉദ്യോഗസ്ഥർക്ക് നിർദേശേം നൽകിയിട്ടുണ്ട് എന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു. അനുദിനം വർധിച്ചു വരുന്ന റോഡ് അപകടങ്ങളുടെ എണ്ണം കൂടുതൽ ശ്രദ്ധ നൽകി കുറയ്ക്കാനാണ് എംവിഡി ലക്ഷ്യമിടുന്നത്.
16 വർഷം മുമ്പ് 10 കുരുന്നുകളുടെ ജീവൻ എടുത്ത പെരുമൺ ദുരന്തവും ഇക്കഴിഞ്ഞ ദിവസം 5 മെഡിക്കൽ വിദ്യാർഥികളുടെ ജീവൻ കവർന്ന ആലപ്പുഴ കളർകോഡ് അപകടവും എല്ലാം നമുക്കും നമ്മുടെ നാടിനും നഷ്ടങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്. അതിനാൽ ഇനിയും അത്തരം നഷ്ടങ്ങൾ ഉണ്ടാവാതിരിക്കാൻ നമുക്ക് കൂടുതൽ ശ്രദ്ധാലുക്കളാവാം.


Click it and Unblock the Notifications








