വെറുതേ വീട്ടിൽ കിടക്കുന്ന കാറിന് വരെ ചലാൻ; വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാത്ത ക്യാമറ
എംവിഡി മാമൻമാരുടെ തിരക്ക് കൊണ്ട് ചില അബദ്ധങ്ങളും അമളികളും ഒക്കെ പറ്റാറുണ്ട്. പക്ഷേ കാഞ്ഞിരപ്പളളിയിലെ വീട്ടിൽ കിടക്കുന്ന കാർ തിരുവനന്തപുരത്ത് വാഹന നിയമം ലംഘിച്ചുവെന്ന് പറഞ്ഞാൽ എങ്ങനെ ചിരിക്കാതിരിക്കും. എഐ ക്യാമറകളുടെ തിരക്ക് ഒക്കെ കാരണം എല്ലാ എംവിഡി ഉദ്യോഗസ്ഥരും തലയ്ക്ക് തീപിടിച്ച് നടക്കുകയാണ്. വിൻഡോ ഗ്ലാസിൽ ഫിലിം ഒട്ടിച്ചുവെന്നാണ് ചലാനിൽ പരാമർശിച്ചിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി മുക്കാലി തൈപ്പറമ്പില്‍ ടി.എം. സഹിലിൻ്റെ ഉടമസ്ഥതയിലാണ് കാറുളളത്. തിരുവനന്തപുരത്ത് കൃഷ്ണനഗര്‍ സ്നേഹപുരിയില്‍വെച്ച് നിയമലംഘനം കണ്ടെത്തിയെന്നാണ് എംവിഡി അയച്ച നോട്ടിസിൽ പറയുന്നത്. വ്യാഴാഴ്ച്ചയാണ് തൻ്റെ ഉടമസ്ഥയിലുളള വാഹനം നിയമ ലംഘനം നടത്തിയെന്ന് കാണിച്ചുകൊണ്ട് ഉടമസ്ഥൻ്റെ ഫോണിലേക്ക് മെസേജ് വന്നത്.

പരിവാഹൻ സൈറ്റിൽ ലോഗിൻ ചെയ്ത് ഇ ചലാൻ ഡൗണ്‍ലോഡ് ചെയുകയും ചെയ്തു. ചലാനിൽ കാണിച്ചിരിക്കുന്നത് ചുവന്ന ഹോണ്ട കാറാണ്, പക്ഷേ നമ്പർ വച്ച് പരിശോധിച്ചാൽ സുഹൈലിൻ്റെ ഉടമസ്ഥയിലുളള ഹ്യുണ്ടായി ഇയോൺ കാറാണ്. എന്തായാലും മോട്ടോർ വാഹന വകുപ്പിൽ ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
എഐ ക്യാമറകൾ വന്നതോടെ എംവിഡി ഉദ്യോഗസ്ഥർക്ക് ജോലി ഭാരവും കൂടിയിട്ടുണ്ട്. പുത്തൻ ക്യാമറകൾ കണ്ടുപിടിക്കുന്ന കുറ്റങ്ങൾക്ക് നോട്ടീസ് അയക്കാൻ ഓഫീസുകളിൽ ആവശ്യത്തിന് സ്റ്റാഫുകളില്ല. കണ്ട്രോൾ റൂമുകളിലേക്ക് ആവശ്യത്തിന് സ്റ്റാഫിനെ ഔട്ട് സോഴ്സ് ചെയ്യുമെന്ന ഉത്തരവും പാലിച്ചിട്ടില്ല. നോട്ടീസ് അയക്കാൻ സ്റ്റാഫുകളില്ലെങ്കിൽ എംവിഐമാരും ഏഎംവിഐമാരും കൂടി നോട്ടീസ് അയക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.
അങ്ങനെ ചെയ്യുമ്പോൾ ക്യാമറയ്ക്ക് കണ്ടെത്താനാകാത്ത തെറ്റുകൾ കണ്ടുപിടിക്കാൻ ആരും കാണില്ല. വലിയ ഏമാൻമാർ എല്ലാവരും കൂടെ ഓഫീസിൽ ഇരുന്നാൽ നികുതി അടക്കാതെയും ടെസ്റ്റ് ചെയ്യാതെയും ഇൻഷുറൻസും പൊലൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഓടുന്നതും ഓവർ ലോഡും അനധികൃത പാർക്കിംഗുമൊന്നും കണ്ടെത്താൻ ഉദ്യോഗസ്ഥർ കാണില്ല.
പ്രധാനമായും ഇരുചക്ര വാഹനങ്ങൾ (Two Wheeler) ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ടൂവീലറുകളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുക.
കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്നു പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകുമെന്നതും പ്രത്യേകം ഓർമിക്കേണം. ഒരു മുതിർന്നയാളും ഒരു കുട്ടിയുമാണ് യാത്ര ചെയ്യുന്നതെങ്കിൽ കുട്ടിയെ നിർബന്ധമായും ഹെൽമറ്റ് ധരിപ്പിക്കുകയും ചെയ്യാനുള്ള മുൻകരുതലുകളാണ് നാം സ്ഥീകരിക്കേണ്ടത്. അതേസമയം അമിത വേഗത പിടികൂടാൻ നാല് ക്യാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്യാമറകള്‍ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘനങ്ങൾ.
നോ പാർക്കിംഗിന് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ്. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.


Click it and Unblock the Notifications








