വ്ളോഗർമാർക്കെല്ലാം ഇപ്പോൾ കണ്ടകശനിയാണല്ലോ, ഹൈകോടതിയുടെ പുതിയ ഉത്തരവ് കേട്ടോ
ഒരാൾ ചെയ്യുന്നതിൻ്റെ ഫലം എല്ലാവരും കൂടെ അനുഭവിക്കുക എന്ന് കേട്ടിട്ടല്ലെയുളളു. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിലിരുന്ന് വീഡിയോ റെക്കോർഡ് ചെയ്യുകയോ വ്ളോഗിങ്ങ് ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ നിയമനടപടി എടുക്കാനാണ് കേരള ഹൈകോടതിയുടെ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ വാഹനങ്ങളില്‍ വരുത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് ഹൈക്കോടതി വാഹന പരിശോധന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അനധികൃതമായി രൂപമാറ്റം വരുത്തിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. സംസ്ഥാനത്ത് രൂപമാറ്റം വരുത്തി ഓടുന്ന വാഹനങ്ങളുടെ വീഡിയോയും മറ്റ് ദൃശ്യങ്ങളും ശേഖരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുട്യൂബർ സഞ്ജു ടെക്കി തൻ്റെ വാഹനത്തിൽ സ്വിമ്മിങ്ങ് പൂൾ നിർമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി സ്വമേധയ കേസെടുത്തിരുന്നു. കേസിൽ കോടതിയുടെ നിർദേശങ്ങളാണിത്. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിക്കുന്ന തരത്തിലുളള വീഡിയോകൾ ഇറക്കുന്നത് ശരിയല്ല എന്നാണ് മന്ത്രി കെബി ഗണേഷ് കുമാർ അഭിപ്രായപ്പെട്ടത്.

പണമുള്ളവന്‍ കാറിലല്ല സ്വിമ്മിങ് പൂള്‍ പണിയേണ്ടത്, പകരം വീട്ടില്‍ പണിയണം. ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് നമ്മളായി റീച്ച് ഉണ്ടാക്കിക്കൊടുക്കരുതെന്നും മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട, പഴയ കാലമല്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. കാറിന്റെ മാത്രമല്ല കാറിനുള്ളിലും പുറത്തുമുള്ളവരുടെ വരെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലാണ് പ്രശസ്ത യുട്യൂബറിൻ്റെ ഈ പ്രവൃത്തിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വന്നത്.
ആര്‍ടിഒയുടെ പരാതിയില്‍ മണ്ണഞ്ചേരി പൊലീസ് സഞ്ജുവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുക്കുകയും ഓഫീസിൽ ഹാജരാകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. സഞ്ജുവിനൊപ്പം യാത്ര ചെയ്തവരും നടപടി നേരിടേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം. കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക്ക് കിട്ടിയെന്ന് സഞ്ജു പരിഹസിച്ചിരുന്നു. ആര്‍ടിഒക്കും മാധ്യമങ്ങൾക്കും നന്ദി എന്നായിരുന്നു നിയമപരമായ ശിക്ഷാ നടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞത്.

ടാറ്റയുടെ നിലവിലെ മുൻനിര മോഡലായ സഫാരിയുടെ പ്രീ ഫെയ്സ്‌ലിഫ്റ്റ് മോഡലാണ് ഇവര്‍ വെള്ളം നിറച്ച് പൂൾ ഒരുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. പിന്നിലെ പാസഞ്ചര്‍ സീറ്റിന്റെ ഭാഗത്ത് ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച് പ്ലാസ്റ്റിക് കയറുകൊണ്ട് ഫ്രണ്ട് സീറ്റിലും പിന്നിലുമെല്ലാം കെട്ടിയ ശേഷമാണ് പൈപ്പ് ഉപയോഗിച്ച് ഇതിൽ വെള്ളം നിറക്കുന്നത്.
ഈ വെള്ളത്തില്‍ ഡ്രൈവര്‍ ഒഴികെയുള്ള ബാക്കിയുള്ളവര്‍ ഇരുന്നും കിടന്നുമൊക്കെയാണ് വാഹനത്തിൽ സഞ്ചരിക്കുന്നത് എന്ന് വിഡിയോയിൽ കാണാം. പൊതു നിരത്തിലൂടെ ഈ കാര്‍ സ്വിമ്മിംഗ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങളും ഇതിലുണ്ട്. പകല്‍ സമയം നല്ല ഗതാഗത തിരിക്കുള്ളപ്പോഴാണ് ഇവര്‍ സ്വിമ്മിംഗ് പൂള്‍ കാറുമായി പുറത്തിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.
വഴിയിലുള്ള യാത്രക്കാര്‍ പല തരത്തില്‍ കാറിനുള്ളിലേക്കു നോക്കുന്നതും കാണാം. ഇതിനിടെ കയർ ലൂസായി വെള്ളം ചോര്‍ന്ന് ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തേക്ക് പോവുകയും സൈഡ് എയര്‍ബാഗ് പുറത്തേക്കു വരികയും ചെയ്യുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നതായി കാണാം. എയർബാഗ് ഓപ്പൺ ആയതോടെ പിന്നിലെ ഡോര്‍ തുറന്ന് ഇവർ വെള്ളം പൊതു നിരത്തിലേയ്ക്കാണ് ഒഴുക്കി വിടുന്നതും.
നിങ്ങളൊരിക്കലും ദയവായി ഇത്തരം പ്രവർത്തികളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം നിങ്ങളുടെ ജീവനോ അത് പോലെ വഴിയിലൂടെ പോകുന്ന ഒരു തെറ്റും ചെയ്യാത്തവരേയും കൂടെ ഇത്തരം പ്രവർത്തകളിൽ ബലിയാടാക്കരുത്. അത് കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും സ്റ്റണ്ടിങ്ങോ, ഇത്തരം സ്വിമ്മിങ്ങ് പൂൾ ഉണ്ടാക്കാനോ തോന്നുകയാണെങ്കിൽ അത് അടച്ചിട്ട് ഏതെങ്കിലും സ്ഥലത്ത് നടത്തുന്നതായിരിക്കും നല്ലത്. വെറുതെ പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം കോപ്രായങ്ങൾ കാണിച്ച് സ്വയം കോമാളിയാകാതിരിക്കുക.


Click it and Unblock the Notifications








