ബംഗ്ലൂരു പോകാൻ ഇനി കുടുംബം പണയം വയ്ക്കണോ, ടോൾ നിരക്ക് വീണ്ടു വർധിപ്പിച്ച് ഹൈവേ അതോറിറ്റി
ദേശീയ പാതാ അതോറിറ്റി വീണ്ടും ബംഗ്ലൂരു-മൈസൂർ ഹൈവേയിലെ ടോൾ നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. ഹൈവേ തുറന്നപ്പോൾ എല്ലാവർക്കും വലിയ ആശ്വാസമായിരുന്നു. അധികം സമയം കളയാതെ ഹൈവേയിലൂടെ ബംഗ്ലൂരുവിലേക്ക് എത്താമല്ലോ എന്ന്. എന്നാൽ ഇത് ഇപ്പോൾ രണ്ടാമത്തെ തവണയാണ് നിരക്ക് കൂട്ടുന്നത്. ഇത്തവണ അഞ്ചുരൂപ മുതല്‍ 50 രൂപവരെയാണ് നിരക്കിൽ വർധിപ്പിച്ചിരിക്കുന്നത്.
പുതുക്കിയ നിരക്കിലേക്ക് വിശദമായി നോക്കിയാൽ ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും മിനി ബസുകള്‍ക്കും ഒരുവശത്തേക്ക് 270 രൂപ നല്‍കേണ്ടത് 275 ആയാണ് വര്‍ധിപ്പിക്കുക. വലിയ വാഹനങ്ങള്‍ക്ക് 1,110 രൂപയാണ് ഏപ്രില്‍ ഒന്നുമുതല്‍ ടോൾ നിരക്ക്. നേരത്തേ ഇത് 1,060 രൂപയായിരുന്നു. പ്രതിമാസ പാസുകള്‍ക്ക് 800 രൂപവരെയാണ് വര്‍ധന. ദേവനഹള്ളി നല്ലൂര്‍ ടോള്‍ പ്ലാസയിലും നിരക്ക് വര്‍ധിച്ചിട്ടുണ്ട്.

ഉത്തര കേരളത്തിലുള്ളവര്‍ അധികവും ബെംഗളൂരുവിലെത്താന്‍ കൂടുതലായും ആശ്രയിക്കുന്ന റൂട്ടാണിത്. നിഡഘട്ടയിലൂടെ കടന്നുപോകുന്ന ഈ എക്സ്പ്രസ് വേയ്ക്ക് 118 കിലോമീറ്റര്‍ നീളമാണുള്ളത്. ഏകദേശം 8,480 കോടി രൂപ മുടക്കിയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഈ പാത പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാസമയം വെറും 75 മിനിറ്റായി കുറയ്ക്കാനാകുമെന്നതാണ് നേട്ടം.
10 വരികളുള്ള ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ ബെംഗളൂരുവിലെ നൈസ് റോഡ് എന്‍ട്രിയില്‍ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനില്‍ അവസാനിക്കുന്നു. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ പറ്റുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വേഗപരിധി 100 കിലോമീറ്ററാണ്.

ഹൈവേയിൽ എസ്.ഒ.എസ് സംവിധാനം യാത്രക്കാർക്ക് എന്തെങ്കിലും എമർജൻസി വന്നാൽ അധികൃതരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന സംവിധാനമാണ് എസ്ഒഎസ് ബോക്സ് എന്നത്. ബോക്സിലുളള എമർജൻസി എന്ന സ്വിച്ചിൽ അമർത്തിയാൽ നിങ്ങൾക്ക് കൺട്രോൾ റൂമിലുളള അധികൃതരുമായി ബന്ധപ്പെടാൻ സഹായിക്കും. സോളാർ പവറിലാണ് ബോക്സ് പ്രവർത്തിക്കുന്നത്. എക്സ്പ്രസ് ഹൈവേ വന്നതിന് ശേഷം ഏറ്റവും കൂടുതൽ അപകടം നടക്കുന്ന മേഖലയായി മാറിയിരിക്കുകയാണ്.
അത് കൊണ്ടാണ് പുതിയ സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്.ഓട്ടോറിക്ഷയും ബൈക്കുകളും എക്സ്പ്രസ് ഹൈവേകളിൽ നിരന്തരം അപകടം സൃഷ്ടിക്കുകയാണ്. അത് മാത്രമല്ല അമിതവേഗതയിൽ നിരവധി പരിഷ്കാരങ്ങളും നടത്തിയിട്ടുണ്ട്. ആറുവരി പാതയില്‍ 100 കി.മീ വേഗത പരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ ഫാസ്ടാഗ് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പിഴ ഈടാക്കുന്ന കാര്യമാണ് പൊലീസ് ആലോചിക്കുന്നത്.

ദേശീയപാതകളുടെ അറ്റകുറ്റപ്പണികള്‍ക്കും പരിപാലനത്തിനുമായാണ് വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നത്. ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ നിലവില്‍ ഫാസ്ടാഗ് എന്ന RFID സാങ്കേതികവിദ്യയിലൂടെ ടോള്‍ ഫീസ് ഈടാക്കുന്നത്. 2021 ഫെബ്രുവരി 15 മുതല്‍ നിര്‍ബന്ധിത ടോള്‍ പിരിവ് സംവിധാനമായി ഇത് നടപ്പിലാക്കുകയായിരുന്നു. RFID പ്രവര്‍ത്തനക്ഷമമാക്കിയ ബാരിയര്‍ സജ്ജീകരിച്ചിരിക്കുന്ന ടോള്‍ പ്ലാസകളില്‍ ടോള്‍ ഫീസ് കുറയ്ക്കും.
ജിപിഎസും ക്യാമറയും ഉപയോഗിച്ച് വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കുന്ന സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവ് വഴി ടോള്‍ ബാരിയറുകൾ മാറ്റിസ്ഥാപിക്കാൻ കേന്ദ്രം ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനം നിലവില്‍ വന്നാല്‍ നിലവിലെ ടോളിനേക്കാള്‍ നിരക്ക് കുറയും. നിലവില്‍ യാത്ര ചെയ്യുന്ന ദൂരം പരിഗണിക്കാതെ റോഡിലെ മുഴുവന്‍ ദൂരത്തിനും ടോള്‍ നല്‍കണം. ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനം നിലവില്‍ വരുന്നതോടെ നമ്മള്‍ സഞ്ചരിച്ച ദൂരത്തെ ആശ്രയിച്ചായിരിക്കും നിരക്ക് ഈടാക്കുക.


Click it and Unblock the Notifications








