100 മണിക്കൂറില്‍ 100 കി.മീ എക്‌സ്പ്രസ്‌വേ; ലോക റെക്കോര്‍ഡിട്ട് ഹൈവേ അതോറിറ്റി
ഇന്ത്യയില്‍ ഹൈവേ വികസനം ദ്രുതഗതിയിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. അതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (NHAI). 100 മണിക്കൂറിനുള്ളില്‍ 100 കിലോമീറ്റര്‍ പുതിയ എക്സ്പ്രസ് വേ നിര്‍മാണം പൂര്‍ത്തീകരിച്ച് ലോക റെക്കോര്‍ഡിട്ട് ഹൈവേ അതോറിറ്റി അതിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി സ്ഥാപിച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ ഗാസിയാബാദ്-അലിഗഡ് എക്സ്പ്രസ് വേയുടെ നിര്‍മ്മാണ വേളയിലാണ് NHAI അതുല്യനേട്ടം കൈവരിച്ചത്. യുപിയില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ എക്സ്പ്രസ് വേയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഗാസിയാബാദിനെയും അലിഗഢിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 34-ന്റെ ഭാഗമാണ് ഈ അതിവേഗ പാത. ബുലന്ദ്ഷഹറിലൂടെയാണ് ഇത് കടന്ന് പോകുന്നത്.

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യൂബ് ഹൈവേസ്, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ എന്നീ ഏജന്‍സികളുടെ സഹകരണത്തോടെയാണ് എക്‌സ്പ്രസ് വേയുടെ നിര്‍മാണം. ഐതിഹാസിക നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബുലന്ദ്ഷഹറില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിതിന്‍ ഗഡ്കരി പങ്കെടുത്തു. ഈ നേട്ടം ഇന്ത്യയുടെ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യവസായത്തിന്റെ സമര്‍പ്പണവും ചാതുര്യവും ഉയര്‍ത്തിക്കാട്ടുന്നതായി ഏജന്‍സിയെ അഭിനന്ദിച്ച് കൊണ്ട് ഗഡ്കരി പറഞ്ഞു.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ ഹൈവേ അതോറിറ്റിയെ സഹായിച്ച കോള്‍ഡ് സെന്‍ട്രല്‍ പ്ലാന്റ് റീസൈക്ലിംഗ് (സിസിപിആര്‍) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എക്‌സ്പ്രസ് വേ നിര്‍മിക്കുന്നത്. മൊത്തം 118 കിലോമീറ്ററാണ് ഗാസിയാബാദ്-അലിഗഡ് എക്സ്പ്രസ്വേയുടെ നീളം. ഗാസിയാബാദിനും അലിഗഡിനും പുറമെ ദാദ്രി, നോയിഡ, സിക്കന്ദരാബാദ്, ബുലന്ദ്ഷഹര്‍, ഖുര്‍ജ തുടങ്ങി ഉത്തര്‍പ്രദേശിലെ മറ്റ് നഗരങ്ങളെയും ഈ അതിവേഗ പാത ബന്ധിപ്പിക്കുക്കുന്നു.

വ്യവസായ മേഖലകള്‍, കാര്‍ഷിക മേഖലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ച് ചരക്ക് നീക്കത്തെ സുഗമമാക്കുകയും പ്രാദേശിക സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യുന്ന ഒരു നിര്‍ണായക വ്യാപാര പാതയായി ഇത് പ്രവര്‍ത്തിക്കുന്നുവെന്ന് ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ 80,000 തൊഴിലാളികളും 200 റോഡ് റോളറുകളുമാണ് കഠിന പ്രയത്നത്തിലേർപ്പെട്ടത്.
ആറുവരിയില്‍ പൂര്‍ത്തിയാക്കുന്ന അതിവേഗ പാത തുറന്ന് കൊടുക്കുന്നതോടെ ഗാസിയാബാദിനും അലിഗഢിനുമിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയും. അതിവേഗത്തില്‍ പുതിയ ഹൈവേകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ഹൈവേ അതോറിറ്റി റെക്കോഡിടുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ദേശീയപാത 53-ല്‍ അമരാവതിക്കും അകോലയ്ക്കും ഇടയില്‍ 75 കിലോമീറ്റര്‍ സിംഗിള്‍ ബിറ്റുമിനസ് കോണ്‍ക്രീറ്റ് റോഡ് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് വിജയകരമായി നിര്‍മ്മിച്ച് ഹൈവേ അതോറിറ്റി ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരുന്നു.

ഇപ്പോള്‍ ദക്ഷിണേന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ പോകുന്ന ഒരു എക്സ്പ്രസ് ഹൈവേയുടെ കൂടി പ്രവൃത്തി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിനെയും തമിഴ്നാട് തലസ്ഥാനമായ ചെന്നൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 262 കിലോമീറ്റര്‍ ദൂരമുള്ള നാലുവരി പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിങ്ങനെ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെയാണ് എക്‌സ്പ്രസ് വേ കടന്ന് പോകുന്നത്.
പുതിയ അതിവേഗ പാത വരുന്നതോടെ ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള ദൂരം 300 കിലോമീറ്ററില്‍ നിന്ന് 262 കിലോമീറ്ററായും യാത്രാ സമയം ഏകദേശം 2.5 മണിക്കൂറായും കുറയുമെന്നതാണ് മെച്ചം. ഈ പാതയുടെ 106 കിലോമീറ്റര്‍ കര്‍ണാടകയിലൂടെയും 85 കിലോമീറ്റര്‍ തമിഴ്നാട്ടിലൂടെയും 71 കിലോമീറ്റര്‍ ആന്ധ്രയിലൂടെയുമാണ് കടന്ന് പോകുന്നത്. 2022 മെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട പദ്ധതിക്ക് ഏകദേശം 16,700 കോടി രൂപയാണ് ചെലവ് വരുന്നത്.


Click it and Unblock the Notifications








