കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
കേരളത്തിൽ വളരെയധികം വിവാദം സൃഷ്ടിച്ച ഒന്നാണ് നവകേരള സദസിനായി പിണറായി സർക്കാർ പ്രത്യേകമായി ഒരുക്കിയ ബസ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് അതിന്റെ ദൗത്യത്തിന് ശേഷം ഉടന്‍ കെഎസ്ആർടിസിയ്ക്ക് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി വിട്ടു നൽകും എന്നാണ് ആദ്യം അധികൃതർ പറഞ്ഞത്.
എന്നാൽ നവകേരള സദസ് അവസാനിച്ചിട്ട് മാനസങ്ങളോളം വെറുതെ പൊടിയും പിടിച്ചു കിടക്കുകയായിരുന്നു കോടികൾ മുടക്കിയ ഈ ബസ് എന്നതാണ് വാസ്തവം. ഇതിനെക്കുറിച്ച് പല റിപ്പോർട്ടുകളും പുറത്തു വന്നതോടെ ബസിന്റെ കാര്യത്തിൽ ഒരു നീക്കുപോക്കു ഉണ്ടാക്കിക്കൊണ്ട് പൊതുജനങ്ങളുടെ യാത്രയ്ക്കായി നിരത്തുകളില്‍ ഇറക്കാനുള്ള പുറപ്പാടിലാണ് അധികൃതർ.

വിഐപി പരിവേഷങ്ങൾ ഒന്നും ഇല്ലാതെ കോഴിക്കോട് - ബെംഗളൂരു പാതയില്‍ സര്‍വീസ് നടത്താനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് വിവരം. സർക്കാരിന്റെ ആവശ്യം കഴിഞ്ഞ് ജനുവരിയിൽ പുതുക്കി പണിയുന്നതിനായി പ്രകാശിന്റെ കോച്ച് ഫാക്ടറിയിൽ കയറ്റിയ ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ പുതിയ വിവാദങ്ങൾ അണപൊട്ടാതിരിക്കാനാണ് ബസ് ഉപയോഗിക്കുന്ന കാര്യത്തില്‍ തീരുമാനം ആകുന്നത് എന്നത് ശ്രദ്ധിക്കണം.
കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി നല്‍കുമെന്ന് അറിയിച്ചിരുന്ന ബസിന്റെ പെര്‍മിറ്റില്‍ കഴിഞ്ഞ ദിവസമാണ് മാറ്റം വരുത്തിയത്. കോണ്‍ട്രാക്ട് ക്യാരേജ് ആയിരുന്ന പെര്‍മിറ്റ് ഇപ്പോൾ സ്റ്റേജ് ക്യാരേജ് ആക്കി മാറ്റം വരുത്തുകയാണ്. ടിക്കറ്റ് നൽകി ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റാണ് ഈ സ്റ്റേജ് ക്യാരേജ് എന്നത്.

അടുത്തതായി അന്തര്‍സംസ്ഥാന യാത്രയ്ക്കുള്ള പെര്‍മിറ്റ് ഈ വാഹനത്തിന് എടുക്കുന്നതായിരിക്കും ഇനിയുള്ള നടപടി. പൊതുമേഖല സ്ഥാപനമായതിനാല്‍ തന്നെ കെഎസ്ആര്‍ടിസിയ്ക്ക് ഇക്കാര്യത്തില്‍ വല്യ കാലത്താമസം ഉണ്ടാകാനിടയില്ല എന്നാണ് കരുതുന്നത്. 1.15 കോടി രൂപ മുതല്‍ മുടക്കിലാണ് സംസ്ഥാന സർക്കാർ ഭാരത് ബെന്‍സിന്റെ O.F. 1624 ഷാസിയില്‍ പ്രകാശ് ബോഡിയുമായി ഈ ബസിനെ ഒരുങ്ങിയിരിക്കുന്നത്.
ഇതിൽ പ്രത്യേകമായി ഘടിപ്പിച്ചരുന്ന മുഖ്യമന്ത്രിയ്ക്കു വേണ്ടിയുള്ള കറങ്ങുന്ന സീറ്റിന് മാത്രമായി അര ലക്ഷത്തോളം രൂപ ചെലവഴിച്ചിരുന്നു. എന്നാൽ ഇനി റൂട്ടിൽ ഓടുന്നതിനാൽ ഈ സീറ്റ് അഴിച്ചു മാറ്റിയെന്നാണ് റിപ്പോർട്ട്. മറ്റ് സീറ്റുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്നതിന് ആവശ്യമായ മാറ്റങ്ങളും ബസിനുള്ളിൽ വരുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയ്ക്കും മറ്റു മന്ത്രിമാർക്കുമായി പ്രത്യേകമായി ഒരുക്കിയിരുന്ന ശുചിമുറി ഇതിൽ നിന്ന് നീക്കം ചെയ്തോ ഇല്ലയോ എന്ന കാര്യത്തിൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ദീർഘ ദൂര യാത്രയ്ക്ക് ഒരു എക്സ്ട്ര ലക്ഷ്വറി ഫീച്ചറായി ഇത് നിലനിർത്താനും സാധ്യതയുണ്ട്. നവകേരള സദസ് കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് ബസ് പുറത്തിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.
മുകളിൽ സൂചിപ്പിച്ചതു പോലെ ബസിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും മറ്റുമായി ജനുവരിയില്‍ ഈ വാഹനം ബെംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. മൂന്ന് മാസത്തോളമാണ് ബസ് അവിടെ അനക്കമില്ലാതെ കിടന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ക്കാവുന്ന പണികള്‍ മാത്രമുള്ള ബസ് മാസങ്ങളോളം അവിടെ കിടന്നത് സർക്കാരിന്റെയും അധികൃതരുടേയും അനാസ്ഥയും അവഗണനയും കൊണ്ടാണെന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്തായാലും കോടികൾ ചെലവഴിച്ച ബസ് കട്ടപ്പുറത്ത് ഇരിക്കാതെ ജനങ്ങൾക്കായി നിരത്തിൽ എത്രയും വേഗം എത്തട്ടേ.


Click it and Unblock the Notifications








