'ടോപ് ഗിയർ ത്രിമൂർത്തികളെ ആമസോൺ വാങ്ങിയത് മുതലാകാത്ത വിലയ്ക്ക്!'
ടോപ് ഗിയർ ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന ജെരെമി ക്ലാർക്സൺ, റിച്ചാർഡ് ഹാമണ്ട്, ജേംസ് മേ എന്നിവർ കുറച്ചാഴ്ചകൾക്കു മുമ്പാണ് ആമസോണുമായി കരാറിലേർപെട്ടത്. ബിബിസി ടോപ് ഗിയറിൽ നിന്ന് മൂവരും തെറ്റിപ്പിരിഞ്ഞതിനു ശേഷം നല്ലൊരു ഡീലിനു വേണ്ടി കാത്തിരിക്കുകയായിരുന്നു മൂവരും. ആമസോൺ പക്ഷെ അർഹിക്കുന്നതിലധികം കൊടുത്താണ് ഇവരെ സ്വന്തമാക്കിയതെന്നാണ് പുതിയ ആരോപണം.
ആരോപണമുന്നയിച്ചിരിക്കുന്നത് ഓൺലൈൻ ടിവി ഷോ സ്ട്രീമിങ് സ്ഥാപനമായ നെറ്റ്ഫ്ലിക്സാണ്. പടിഞ്ഞാറൻ നാടുകളിൽ വ്യാപകമായ സാന്നിധ്യമുള്ള ഈ കമ്പനി ടോപ് ഗിയർ ത്രിമൂർത്തികളെ കിട്ടാനായി ശ്രമിച്ചിരുന്നു. എന്നാൽ മൂവരും മുന്നോട്ടു വെച്ച ഡീൽ തങ്ങൾക്ക് മുതലാകില്ലെന്നു കണ്ട് പിന്മാറുകയായിരുന്നു കമ്പനി.

നെറ്റ്ഫ്ലിക്സ് ചീഫ് പ്രോഡക്ട് ഓഫീസറായ നീൽ ഹണ്ട് ഈയിടെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ആമസോണിനും ഈ ബിസിനസ്സ് മുതലാകില്ല എന്നാണ്. മൂന്നു വർഷത്തേക്ക് 250 ദശലക്ഷം ഡോളർ വിലയ്ക്കാണ് ഇവരെ ആമസോൺ വാങ്ങിയിരിക്കുന്നത്. ഇത് തിരിച്ചുപിടിച്ചു നൽകാൻ മൂവർക്കും കഴിയില്ലെന്ന് നീൽ ഹണ്ട് പറയുന്നു.
"യഥാർത്ഥ വിലയെക്കാൾ മതിപ്പിലാണ് ത്രിമൂർത്തികൾ അവരെ വിറ്റിരിക്കുന്നത്", നീൽ ഹണ്ട് പറയുന്നു.
ടോപ് ഗിയർ ഗഡീകളുമായി ചർച്ചയ്ക്ക് പോകുമ്പോൾ തങ്ങളുടെ പക്കൽ കൃത്യമായ വിവരങ്ങളുണ്ടായിരുന്നുവെന്ന് നീൽ ഹണ്ട് വ്യക്തമാക്കി. മൂവരെയും എത്രത്തോളം വിൽക്കാമെന്നും എത്രകണ്ട് വരുമാനമുണ്ടാക്കാമെന്നും തങ്ങൾ കണക്കുകൾ വെച്ച് വിശദമാക്കിയെന്നും എന്നാൽ, ത്രിമൂർത്തികൾ ഡീൽ നിരസിക്കുകയായിരുന്നു.


Click it and Unblock the Notifications








