നിങ്ങളുടെ വണ്ടി ടോട്ടൽ ലോസ് ആണോ; ഇൻഷുറൻസ് കമ്പനിയുടെ പുതിയ തട്ടിപ്പുകൾ ഇങ്ങനെ
ഒരു വാഹനം വാങ്ങി ഉപയോഗിക്കുമ്പോൾ വരാൻ സാധ്യതയുളള അപകടങ്ങളിൽ നിന്ന് പരിരക്ഷ നേടാനാണ് വാഹനത്തിന് ഇൻഷുറൻസ് കവറേജ് എല്ലാവരും എടുക്കുന്നത്. എന്നാൽ അത് ഇപ്പോൾ വലിയ തട്ടിപ്പിന് വഴിതുറക്കുന്ന സാഹചര്യമാണ് ഉളളത്. നിങ്ങളുടെ വാഹനം ടോട്ടൽ ലോസ് ആണെന്ന് കമ്പനി പറഞ്ഞെങ്കിൽ നിങ്ങൾ ഇത് തീർച്ചയായും വായിച്ചിരിക്കണം, നാളെ നിങ്ങൾ ഒരു തട്ടിപ്പിനിരയാകാതിരിക്കുക.
ഇൻഷുറൻസ് കമ്പനികൾ എങ്ങനെ ഒരു കസ്റ്റമറിന് ഇൻഷുറൻസ് തുക നൽകാതിരിക്കാമെന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. മറ്റൊന്നും കൊണ്ടല്ല അവരുടെ പ്രവർത്തി ആ വിധത്തിലാണ്. അപകടത്തിന് ശേഷം ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് മടുപ്പിക്കുന്ന ഒരു പ്രക്രിയയായാണ് പലരും കണക്കാക്കുന്നത്. ചെറിയ അപകടങ്ങളാണെങ്കിൽ പരമാവധി ക്ലെയിം ചെയ്യാതെ തന്നെ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി വാഹനം ശരിയാക്കുന്നവരാണ് കൂടുതലും. നോൺ ക്ലെയിം ബോണസ് കുറയാതിരിക്കാനാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്.

ഒരു അപകടം ഉണ്ടായാൽ ആദ്യം തന്നെ നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുക. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിനുള്ള അടുത്ത ഘട്ടം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ (പ്രഥമ വിവര റിപ്പോര്‍ട്ട്) ഫയല്‍ ചെയ്യുക എന്നതാണ്. എഫ്ഐആര്‍ ഫയല്‍ ചെയ്ത ശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അപകടസ്ഥലം സന്ദര്‍ശിച്ച് അപകടത്തിന്റെ കാരണം പരിശോധിക്കാന്‍ ശ്രമിക്കും. കൂടാതെ അപകടത്തില്‍പ്പെട്ട ഡ്രൈവര്‍, സാക്ഷികള്‍, മറ്റ് ആളുകള്‍ എന്നിവരില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വിവരങ്ങൾ ശേഖരിക്കും.
അതിന് ശേഷം കമ്പനി ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കിയതിന് ശേഷം വാഹനം വർക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയും ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതിനിധിയായ സര്‍വേയര്‍ ഇവിടെ എത്തി വാഹനത്തിന്റെ കേടുപാടുകള്‍ വലിയിരുത്തി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഉടമയ്ക്ക് വാഹനം റിപ്പയര്‍ ചെയ്യുന്നതിനുള്ള പണം ലഭിക്കുക.
50 ശതമാനത്തില്‍ താഴെ കേടുപാടുകള്‍ സംഭവിക്കുന്ന വാഹനങ്ങള്‍ പോലും ടോട്ടല്‍ ലോസ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിലൂടെയാണ് കമ്പനിയുടെ തട്ടിപ്പ് ആരംഭിക്കുന്നത്. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് രേഖകളില്‍ നല്‍കിയിട്ടുള്ള ഇന്‍ഷ്വേഡ് ഡിക്ലേഡ് വാല്യു (ഐ.ഡി.വി) ആണ് ടോട്ടല്‍ ലോസ് ആകുന്ന വാഹനത്തിന്റെ ഉടമകള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം. ഇത് വാഹന വിലയെക്കാള്‍ കുറവായിരിക്കും.
ഐഡിവി വാല്യു നൽകി വാഹനം കമ്പനി സ്വന്തമാക്കുന്നു, എന്നിട്ട് അൽപ്പം ചെറിയ റിപ്പയർ ജോലികളെല്ലാം ചെയ്തു വാഹനം കാഴ്ച്ചയിൽ മികച്ചതാക്കുന്നു. ലക്ഷങ്ങൾ മുടക്കി വാഹനം വാങ്ങുന്ന കസ്റ്റമേഴ്സിനെ മണ്ടൻമാരാക്കി കൊണ്ട് കമ്പനി നടത്തുന്നതോ ലാഭകൊയ്യ്ത്തും. എൻ്റെ സുഹ്യത്ത് മനുവിൻ്റെ വാഹനം കത്തിപ്പോകുകയും അതിന് ശേഷം വാഹനം ടോട്ടൽ ലോസ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് കഴിഞ്ഞ് മാസത്തിന് ശേഷം തമിഴ്നാട്ടിൽ നിന്ന് അദ്ദേഹത്തിന് ഒരു ഫോൺ കോൾ വന്നു.
താങ്ങളുടെ വാഹനം നോ പാർക്കിങ്ങിൽ കിടന്നതിൻ്റെ പിഴ അടയ്ക്കണമെന്നാണ് പറഞ്ഞത്. ഐഡിവി വാല്യു തന്ന് കമ്പനി വാഹനം വാങ്ങിയതിന് ശേഷം റിപ്പയർ ചെയ്തു തമിഴ്നാട് സ്വദേശിക്ക് വിറ്റിരിക്കണം. ടോട്ടല്‍ ലോസായ വാഹനം രജിസ്‌ട്രേഡ് ഉടമയില്‍ നിന്ന് ഐ.ഡി. വാല്യും നല്‍കി എടുക്കുകയും പിന്നീട് അത് ശരിയാക്കിയ ശേഷം അതേ നമ്പറില്‍ മറ്റ് സ്ഥലങ്ങളില്‍ ഈ വാഹനം വില്‍ക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ കണ്ടത്.
പുതിയ കാറില്‍ നോ ക്ലെയിം ബോണസ് ലഭിക്കണമെങ്കില്‍ ആദ്യം എന്‍സിബി ആനുകൂല്യമുള്ള നിലവിലെ കാര്‍ വില്‍ക്കണം. മറ്റു വ്യക്തികള്‍ക്ക് അല്ലെങ്കില്‍ ഡീലര്‍ക്ക് നേരിട്ടു കാര്‍ വില്‍ക്കാം; നോ ക്ലെയിം ബോണസിന് കോട്ടം തട്ടില്ല. എന്നാല്‍ വില്‍പന നടന്നതായുള്ള വില്‍പനപത്രവും ഉടമസ്ഥത കൈമാറിയതായ രേഖയും നേടണം.
പോളിസിയുള്ള വ്യക്തി പഴയ കാര്‍ വിറ്റെന്നു കാണിച്ചു ഇന്‍ഷൂറന്‍സ് കമ്പനിയ്ക്ക് ഔദ്യോഗികമായി കത്ത്/ഇമെയില്‍ അപേക്ഷ അയക്കണം. ഒപ്പം പഴയ കാറില്‍ നേടിയ നോ ക്ലെയിം ബോണസ് പുതിയ കാറില്‍ പ്രയോജനപ്പെടുത്തണമെന്ന് അപേക്ഷയില്‍ വ്യക്തമാക്കണം. ഇമെയില്‍ സന്ദേശം അയക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് പോളിസി വിവരങ്ങള്‍ പരമാര്‍ശിക്കാന്‍ മറക്കരുത്.
അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ രണ്ടു പ്രവര്‍ത്തി ദിവസത്തിനകം എന്‍സിബി സര്‍ട്ടിഫിക്കറ്റ് ഇന്‍ഷൂറന്‍സ് കമ്പനി നല്‍കും. നോ ക്ലെയിം ബോണസ് നിലനിൽക്കുന്നുണ്ടെന്ന തെളിവാണിത്. സര്‍ട്ടിഫിക്കേറ്റിന്റെ അടിസ്ഥാനത്തില്‍ പുതിയ കാറിന്റെ ഇന്‍ഷൂറന്‍സ് പ്രീമിയം തുകയില്‍ കിഴിവ് നേടാം. എന്‍സിബി സര്‍ട്ടിഫിക്കേറ്റുണ്ടെങ്കില്‍ പ്രീമിയം തുകയില്‍ അമ്പതു ശതമാനം വരെ കിഴിവു ലഭിക്കും. അതുപോലെ ഒരു ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും മറ്റൊരു ഇന്‍ഷൂറന്‍സ് കമ്പനിയിലേക്ക് മാറുമ്പോഴും നോ ക്ലെയിം ബോണസ് പ്രയോജനപ്പെടുത്താം.


Click it and Unblock the Notifications








