കെഎസ്ആർടിസിക്ക് പുതുജീവനേകാൻ ഹൈബ്രിഡ് പവർ; ഈ തീരുമാനം പൊളിച്ചു
ഒരുപാട് ആരോപണങ്ങിലൂടേയും പ്രതിസന്ധികളിലൂടേയുമാണ് കെഎസ്ആർടിസി കടന്നു പോകുന്നത്, എന്നാൽ ഇപ്പോൾ പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ആനവണ്ടി. ഒരു വർഷത്തിന് മുൻപ് അവതരിപ്പിച്ച പുതിയ ബസാണ് സ്വിഫ്റ്റ്. ഇപ്പോൾ പുതിയ ഹൈബ്രിഡ് ബസായ സീറ്റര്‍ കം സ്ലീപ്പര്‍ ബസ് വാങ്ങിയിരിക്കുന്നത് വേറിട്ട രീതിയിലാണ്. സ്വിഫ്റ്റ് ബസിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ റിസർവ് ഫണ്ടുപയോഗിച്ചാണ് പുതിയ ബസ് വാങ്ങിയിരിക്കുന്നത്.
27 സീറ്റുകളും 15 സ്ലീപ്പർ സീറ്റുകളുമാണ് ബസിൽ ഉളളത്. ഉടൻ തന്നെ സർവീസ് ആരംഭിക്കുമെന്നാണ് ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചിരിക്കുന്നത്. കാൽമുട്ടിന് താഴെ പോലും സപ്പോർട്ട് നൽകുന്ന രീതിയിലുളള സീറ്റുകളാണ് ബസിൽ നൽകിയിരിക്കുന്നത്. പൂർണമായും പഴയ സ്വിഫ്റ്റ് ബസിൻ്റെ മാതൃകയിൽ നിന്ന് വ്യത്യാസം ഉണ്ട് പുതിയ ഹൈബ്രിഡ് ബസിന്. പരീക്ഷണയോട്ടം നടത്തി യാത്രക്കാരുടെ അഭിപ്രായങ്ങൾ ശേഖരിച്ചതിന് ശേഷം ഇതിൽ മാറ്റം വരുത്താനാണ് തീരുമാനം.

സീറ്റിലും ബർത്തിലും മൊബൈൽ ചാർജ് ചെയ്യാനുളള സംവിധാനം, അത് പോലെ തന്നെ സൂക്ഷിക്കാനുളള മൊബൈല്‍ പൗച്ച്, ചെറിയ ലഗേജ് സൂക്ഷിക്കാനുളള ഇടം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ ബസില്‍ യാത്രക്കാർക്ക് വേണ്ടി കെഎസ്ആർടിസി നൽകുന്നുണ്ട്. അശോക് ലെയ്‌ലാന്‍ഡ് ഷാസിയിലാണ് ബസ് നിർമിച്ചിരിക്കുന്നത്. പുതിയ BSVI എഞ്ചിൻ 200 bhp പവറാണ് പുറപ്പെടുവിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.എം. കണ്ണപ്പ എന്ന കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ ഒരു ഏസി, ഒരു നോൺ ഏസി ബസുകളാണ് വന്നിരിക്കുന്നത്. തിരുവനന്തപുരം - കാസർഗോഡ് റൂട്ടിലാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കൂട്ടത്തിൽ ആദ്യമായിട്ടാണ് ഒരു സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകൾ കെഎസ്ആർട്ടിസി അവതരിപ്പിക്കുന്നത്. ഒരുപാട് ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും ബസിൽ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രണ്ട് എമര്‍ജന്‍സി ഡോറുകള്‍, നാല് വശങ്ങളിലുമായി എല്‍.ഇ.ഡി. ഡിസ്‌പ്ലേ ബോര്‍ഡുകളും നല്‍കിയിട്ടുണ്ട്.
ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനമാണ് ഇപ്പോൾ കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളിൽ ഉളളത്. അത് കൊണ്ട് തന്നെ ബസിലെ രണ്ടാമത്തെ ജീവനക്കാരന് വിശ്രമിക്കാനുള്ള സൗകര്യവും ക്യാബിനിൽ ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ട്രാക്കിങ്ങ്, ഐ-അലേര്‍ട്ട് തുടങ്ങിയ സംവിധാനവും ബസിലുണ്ട്. പുതിയതായി അവതരിപ്പിച്ച ഈ സംവിധാനത്തിലൂടെ ജീവനക്കാരിൽ നിന്ന് വാങ്ങിയ പണം ലാഭവിഹിതമായി തിരിച്ചു നൽകാനാണ് പദ്ധതിയിടുന്നത്. പൊതു ജന പങ്കാളിത്തത്തോടെ ബസുകൾ വാങ്ങുവാനും അതിൻ്റെ ലാഭവിഹിതം പങ്കിടാനും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.
ഏപ്രിൽ മാസത്തിൽ പുതിയ സൂപ്പർ ഫാസ്റ്റ് ബസുകളാണ് നിരത്തിലിറക്കിയത്. നിരവധി സജ്ജീകരണങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് കേൾക്കാൻ പാകത്തിന് യാത്രക്കാരെ ബസിലേക്ക് വിളിച്ചു കയറ്റാനും അനൗണ്‍സ്മെൻ്റ് നടത്താൻ സാധിക്കും. ഡ്രൈവർക്കാണ് ഇത് സാധിക്കുന്നത്. ഏത് സ്റ്റോപ്പ് ആണെന്നും, എപ്പോൾ എത്തുമെന്നും, എപ്പോൾ പുറപ്പെടും എന്നുളള തരത്തിലുളള വിവരങ്ങൾ സ്റ്റാൻഡിൽ നിർത്തുമ്പോൾ യാത്രക്കാരോട് വിളിച്ചു പറയാൻ ഇതുവഴി സാധിക്കുന്നു. അത് മാത്രമല്ല അകത്ത് അഞ്ച് ക്യാമറകളുമുണ്ട്.
യാത്രക്കാർക്ക് ഏറ്റവും മികച്ച സർവീസ് ആണ് ബസ് നൽകുന്നത്. എല്ലാ സീറ്റിലും ചാർജിങ്ങ് സ്ലോട്ടുകൾ, ജിപിഎസ് സംവിധാനം എന്നിവയാണ് പ്രത്യേകതകൾ. 55 സീറ്റുകളുളള പുതിയ സൂപ്പർഫാസ്റ്റ് ബസ് ബംഗ്ലൂരുവിലെ എസ്.എൻ.കണ്ണപ്പ പ്രകാശ് ഓട്ടോയിൽ നിന്നാണ് ബോഡി നിർമിച്ചിരിക്കുന്നത്. 50 കോടി രൂപയാണ് 131 ബസുകൾക്കായി ചിലവാക്കിയിരിക്കുന്നത്. കെ സ്വിഫ്റ്റ് ബസുകൾ സർവീസ് ആരംഭിക്കുമ്പോൾ 116 ബസുകളായിരുന്നു ഉണ്ടായിരുന്നത്. അതിന് ശേഷമാണ് 50 ഇലക്ട്രിക് ബസുകൾ കൂടെ എത്തിയത്.
ഇപ്പോൾ 131 ബസുകൾ കൂടെ എത്തിയതോടെ മൊത്തം 297 ബസുകൾ കെ സ്വിഫ്റ്റിൻ്റെ ഉടമസ്ഥതയിലുണ്ട്. കെഎസ്ആർടിസി പുതിയ ഓരോ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൻ്റെ ഭാഗമായി ടിക്കറ്റുകൾക്ക് പകരം സ്മാർട് കാർഡ് ഉപയോഗിക്കുന്ന സംവിധാനം നിലവിൽ കൊണ്ടുവന്നു. എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന റീചാര്‍ജബിള്‍ പ്രീപെയ്ഡ് ട്രാവല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്യാം.
50 രൂപ മുതല്‍ റീചാര്‍ജ് ലഭ്യമാണ്. ഒരു സമയം പരമാവധി 2000 രൂപ വരെ റീചാര്‍ജ് ചെയ്യാം. കെ എസ് ആര്‍ ടി സിയുടെ ഫീഡര്‍ ബസ്,സിറ്റി സര്‍ക്കുലര്‍ സര്‍വീസ്, സിറ്റി ഷട്ടില്‍ സര്‍വീസുകള്‍ എന്നിവയിലാണ് നിലവില്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്നത്. രണ്ടുമാസത്തിനകം എല്ലാ സര്‍വീസുകളിലും ട്രാവല്‍ കാര്‍ഡ് ഉപയോഗം വ്യാപകമാക്കാനാണ് ശ്രമം. ഇതിനെല്ലാം പുറമേ ബസുകൾ സിഎൻജിയിലേക്ക് മാറ്റുന്ന പ്രക്രിയകളും നടന്നു കൊണ്ടിരിക്കുകയാണ്. ഒരു കെഎസ്ആർടിസി ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








